ഹൈദരാബാദ്: സിപിഎമ്മിനേക്കാൾ പ്രായമുള്ള തലമുതിർന്ന നേതാക്കളായ വി.എസ് അച്യുതാനന്ദനും എൻ. ശങ്കരയ്യയ്ക്കും പാർട്ടി കോണ്‍ഗ്രസ് വേദിയിൽ ആദരം. മാലയിട്ടും പൂച്ചെണ്ടു നൽകിയും ഇവരെ ആദരിച്ചപ്പോൾ സദസിൽനിന്നു ലാൽസലാം വിളികൾ മുഴങ്ങി. ആദ്യം ശങ്കരയ്യയെയാണു വേദിയിലേക്കു ക്ഷണിച്ചത്.
തുടർന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വി.എസിനെ വിളിച്ചപ്പോൾ അദ്ദേഹം സദസിൽ ഇല്ലായിരുന്നു. വി.എസ് തിരികെ എത്തുന്നതു വരെ യെച്ചൂരിയും വേദിയിലുള്ളവരും കാത്തു നിന്നു. ശങ്കരയ്യയ്ക്കരുകിലെത്തിയ വി.എസ് ആശ്ലേഷിച്ച ശേഷം ആദരമേറ്റുവാങ്ങി അരികിലിരുന്നു.
1964 ഏപ്രിൽ 11ന് സിപിഐ ദേശീയ കൗണ്‍സിലിൽനിന്ന് ഇറങ്ങിപ്പോയ 32 പേരിൽ ഇന്നു ജീവിച്ചിരിപ്പുള്ളവരിൽ രണ്ട് പേരാണ് വി.എസ്. അച്യുതാനന്ദനും എൻ. ശങ്കരയ്യയും. മുതിർന്ന നേതാക്കളായ ബീഹാറിൽ നിന്നുള്ള ഗണേഷ് ശങ്കർ വിദ്യാർഥി, ഒഡീഷയിൽ നിന്നുള്ള ശിവാജി പട്നായിക്, കേരളത്തിൽ നിന്നുള്ള എം.എം. ലോറൻസ്, പശ്ചിമബംഗാളിൽ നിന്നുള്ള ബനാനി വിശ്വാസ്, കനാനി ബാനർജി, ആന്ധ്രയിൽനിന്നുള്ള ജാക്ക വെങ്കയ്യ എന്നിവരെയും പാർട്ടി കോണ്‍ഗ്രസിൽ ആദരിച്ചു.
തെലുങ്കാന സായുധ സമര പോരാളി മല്ലു സ്വരാജ്യം പതാക ഉയർത്തിയതോടെ സിപിഎമ്മിന്റെ 22-ാമത് പാർട്ടി കോണ്‍ഗ്രസിന് തുടക്കമായി. ആർടിസി കല്യാണമണ്ഡപത്തിനു മുന്നിലെ പ്രത്യേകം തയാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി. ഖഗൻദാസ് - സുകോമൾ സെൻ മഞ്ച് എന്നു പേരിട്ട വേദിയിലാണ് പാർട്ടി കോണ്‍ഗ്രസ് ചേർന്നത്.
പാർട്ടിപിറന്ന മണ്ണിൽ വി.എസിനും ശങ്കരയ്യയ്ക്കും ആദരം
12:41 AM Apr 19, 2018 | Deepika.com