സിപിഎം 22-ാം പാർട്ടി കോണ്‍ഗ്രസിന് ഇന്ന് ഹൈദരാബാദിൽ തുടക്കം. ആർടിസി കല്യാണമണ്ഡപത്തിലെ മുഹമ്മദ് അമീൻ നഗറിൽ സ്വാതന്ത്ര്യസമര സേനാനി മല്ലു സ്വരാജ്യം രാവിലെ പത്തു മണിക്കു പതാക ഉയർത്തും. 95 വയസുള്ള വി.എസ്. അച്യുതാനന്ദനാണ് പാർട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കുന്ന ഏറ്റവും മുതിർന്ന അംഗം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി കോണ്‍ഗ്രസിൽ ഉദ്ഘാടന പ്രസംഗം നടത്തും.
കോണ്‍ഗ്രസിന്റെ കൈ പിടിക്കേണ്ടതുണ്ടോ എന്ന വിഷയത്തെ ചുറ്റിപ്പറ്റിയാകും പാർട്ടി കോണ്‍ഗ്രസിൽ ചർച്ചകൾക്കു ചൂടേറുക. ഈ വിഷയത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും, പ്രകാശ് കാരാട്ടിന്റെ വാദത്തെ പിന്തുണയ്ക്കുന്ന കേരള ഘടകവും നിലപാടുകൾ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിൽ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോർട്ടിൽ സീതാറാം യെച്ചൂരി ഉൾപ്പടെ കേന്ദ്ര നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനങ്ങൾ ഉണ്ടെന്നാണു വിവരം. പാർട്ടി കേന്ദ്രത്തിൽ നിന്നും വിവരങ്ങൾ ചോരുന്നു, അഭിപ്രായ ഭിന്നതകൾ പരസ്യമാക്കുന്നു, യെച്ചൂരിയെ പിന്തുണയ്ക്കുന്ന ബംഗാൾ ഘടകം പരിധി വിടുന്നു എന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്.
പുതിയ പോളിറ്റ് ബ്യൂറോയെയും കേന്ദ്ര കമ്മിറ്റി യെയും കോൺഗ്രസ് തെരഞ്ഞ െടുക്കും. കേരളത്തിൽനിന്നു കൂടുതൽ നേതാക്കൾ പിബിയിലും പോളിറ്റ് ബ്യൂറോയിലുമെത്തും. മുതിർന്ന നേതാക്കളായ എസ്. രാമചന്ദ്രൻ പിള്ളയും എ.കെ പദ്നാഭനും സ്ഥാനമൊഴുയുമെന്നാണു സൂചന. എ. വിജയരാഘവനും എ.കെ. ബാലനും പോളിറ്റ് ബ്യൂറോയിലേക്കും ബേബി ജോണ്‍, എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ എന്നിവർ കേന്ദ്ര കമ്മിറ്റിയിലേക്കും എത്താനാണു സാധ്യത.
ഹൈദരാബാദിൽനിന്ന് സെബി മാത്യു
കോണ്ഗ്രസിനെച്ചൊല്ലി തർക്കവുമായി സിപിഎം കോണ്‍ഗ്രസ്
01:38 AM Apr 18, 2018 | Deepika.com