ഹൈദരാബാദ്: മതനിരപേക്ഷ കക്ഷികളെ ഒരുമിച്ചു നിർത്തി ബിജെപിയെ തൂത്തെറിയണോ, കോണ്‍ഗ്രസുമായി ഒരു തരത്തിലും ധാരണയുണ്ടാകാതെ ബിജെപിയെ പരാജയപ്പെടുത്തണോ എന്നുള്ള ചർച്ചകളിൽ വട്ടംതിരിഞ്ഞു സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി സ്ഥാനം.
കോണ്‍ഗ്രസുമായി ഒരു ധാരണയും വേണ്ടെന്ന് കേരള ഘടകത്തിന്റെ പിന്തുണയുള്ള വാദമാണ് പാർട്ടി കോണ്‍ഗ്രസിൽ അംഗീകരിക്കപ്പെടുന്നത് എങ്കിൽ പ്രകാശ് കാരാട്ട് പക്ഷത്തു നിന്നാകും പുതിയ ജനറൽ സെക്രട്ടറി. എന്നാൽ, മതേതര കക്ഷികളുമായി ധാരണയിൽ ബിജെപിയെ പൊതു ശത്രുവായി കണ്ട് എതിരിടാനാണു തീരുമാനം എങ്കിൽ സീതാറാം യെച്ചൂരി തന്നെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തു തുടരും. മതേതര കക്ഷികൾ ശക്തിപ്പെടണം എന്ന നിലപാടിൽ തന്നെ ഉറച്ചു നിന്നുകൊണ്ടാണ് സീതാറാം യെച്ചൂരി പാർട്ടി കോണ്‍ഗ്രസിനെ അഭിമുഖീകരിക്കുന്നത്.
ത്രിപുരയിലെ കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാനത്തു സിപിഎം പ്രവർത്തർ വ്യാപകമായി അക്രമങ്ങൾ നേരിടുന്ന വേളയിൽ മണിക് സർക്കാരിനെ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് എടുത്താൽ അതു തെറ്റായ സന്ദേശം നൽകുമെന്നാണ് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ ഒരു മുതിർന്ന നേതാവ് പറഞ്ഞത്.
ബിജെപിയെ പരാജയപ്പെടുത്താൻ മതേതര കക്ഷികളുമായി സഖ്യം വേണമെന്നാണു വി.എസ് അച്യുതാനന്ദൻ ഇന്നലെ പറഞ്ഞത്. വർഗീയ ശക്തികളെ ചെറുത്തു തോൽപ്പിക്കാൻ ഇത്തരം സഖ്യങ്ങൾ അനിവാര്യമാണ്. എന്നാൽ, പാർട്ടി കോണ്‍ഗ്രസ് ഒരു തരത്തിലും കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് അംഗീകാരം നൽകില്ലെന്നു പറഞ്ഞ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിഎസിന്റെ അഭിപ്രായത്തെ തള്ളിക്കളഞ്ഞു. താൻ യെച്ചൂരിക്ക് ഒപ്പമാണെന്ന സന്ദേശമാണു വിഎസ് നൽകിയത്.
പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകൾ പരസ്യമായി എന്നതിൽ സീതാറാം യെച്ചൂരി തന്നെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. എന്തു തന്നെയായാലും പാർട്ടി എടുക്കുന്ന ഭൂരിപക്ഷ തീരുമാനത്തെ അംഗീകരിക്കുമെന്നു യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്.
സംഘടനാ റിപ്പോർട്ടിൽ കേന്ദ്ര നേതൃത്വത്തിനു രൂക്ഷവിമർശനം
ഹൈദരാബാദ്: സിപിഎം പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കാനിരിക്കുന്ന സംഘടനാ റിപ്പോർട്ടിൽ കേന്ദ്ര നേതാക്കൾക്കുൾപ്പെടെ രൂക്ഷവിമർശനം. പാർട്ടി കേന്ദ്ര നേതൃത്വത്തിൽ ഇരിക്കുന്നവർതന്നെ അച്ചടക്കലംഘനം നടത്തുന്നു എന്നാണു വിമർശനം. പാർട്ടി ജനറൽ സെക്രട്ടറിയും അംഗങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മറനീക്കി പുറത്തു വന്നുവെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
പാർട്ടി കേന്ദ്രത്തിൽനിന്നുള്ള വിവരങ്ങൾ ചോരുന്നുവെന്നും രൂക്ഷവിമർശനമുണ്ട്. ആസൂത്രിതമായി ഇത്തരം വിവരങ്ങൾ ചോരുന്നുവെന്നാണു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ഉൾപ്പെട്ട സാന്പത്തിക ഇടപാട് വിവാദം സംബന്ധിച്ച പരാതി പാർട്ടി ജനറൽ സെക്രട്ടറിയിലൂടെയാണ് ചോർന്നതെന്ന് മുൻപ് ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ സംഘടനാ റിപ്പോർട്ടിലെ പല വിമർശനങ്ങളും സീതാറാം യെച്ചൂരിയിലേക്കുകൂടി നേരിട്ടു വിരൽ ചൂണ്ടുന്നതാണ്.
സിപിഐ കൂടി ഇല്ലാതെ ഇടത് ഐക്യമുണ്ടാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പാർട്ടിയുടെ രാഷ്ട്രീയ ലൈനിലുണ്ടായ ഭിന്നത ഇടത് ഐക്യത്തെ പ്രതികൂലമായി ബാധിച്ചു. എന്നാൽ, കോണ്‍ഗ്രസിന്റെ കൈ പിടിക്കാമെന്ന സിപിഐ നിലപാടിനെ സംഘടനാ റിപ്പോർട്ട് പാടേ തള്ളിക്കളയുന്നു. പാർട്ടിയുടെ ശക്തി ക്ഷയിച്ചു ബഹുജനാടിത്തറ ഇടിഞ്ഞതാണ് സമീപകാല തെരഞ്ഞെടുപ്പു തോൽവികൾക്ക് ഇടയാക്കിയതെന്നാണു റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെയുള്ള ചില നേതാക്കൾ വാർഷിക വരുമാന കണക്കു നൽകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കരട് രാഷ്ട്രീയ പ്രമേയം കാരാട്ട് അവതരിപ്പിക്കും; നിലപാടു വിശദീകരിക്കാൻ യെച്ചൂരിക്കും അവസരം
ഹൈദരാബാദ്: സിപിഎം 22-ാം പാർട്ടി കോണ്‍ഗ്രസിൽ കരട് രാഷ്ട്രീയ പ്രമേയം പ്രകാശ് കാരാട്ട് അവതരിപ്പിക്കും. അതേസമയം, കോണ്‍ഗ്രസ് ഉൾപ്പടെ മതേതര പാർട്ടികളുമായി ധാരണ വേണമെന്ന് പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഉയർന്നു വന്ന അഭിപ്രായങ്ങളും ബംഗാൾ ഘടകത്തിന്റെ നിലപാടും ഇതു സംബന്ധിച്ച തന്റെ വാദഗതികളും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കാൻ അവസരം നൽകും.
പിബിയിലും സിസിയിലും കോണ്‍ഗ്രസ് ധാരണ സംബന്ധിച്ചുയർന്ന ന്യൂനപക്ഷ അഭിപ്രായങ്ങൾ പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കാൻ അവസരം നൽകുന്നു എന്നാണ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ തന്നെ പറഞ്ഞത്.
നിലപാടിലുറച്ച് യെച്ചൂരി, വിട്ടുവീഴ്ചയില്ലാതെ കാരാട്ടും കേരളവും
01:38 AM Apr 18, 2018 | Deepika.com