എട്ട: കഠുവയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കവേ യുപിയിലും സമാനരീതിയിൽ ഏഴുവയസുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടു. പടിഞ്ഞാറൻ യുപിയിലെ എട്ടയിലാണു സംഭവം. വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങളോടൊപ്പം എത്തിയ പെൺകുട്ടിയാണ് അതിക്രൂരമായി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്.
അലിഗഞ്ച് റോഡിൽ ഞായറാഴ്ച രാത്രി കാണാതായ പെൺകുട്ടിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണു കണ്ടെത്തിയത്. വിവാഹപ്പന്തലിന്റെ കരാറെടുത്ത സോനു ജാടവ് (19) ആണു പെൺകുട്ടിയെ പീഡിപ്പിച്ചശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതെന്നു പോലീസ് സൂപ്രണ്ട് അഖിലേഷ് ചൗരാസിയ പറഞ്ഞു.
വിവാഹഘോഷം നടക്കുന്ന വീടിനു സമീപമുള്ള നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്നാണു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കഴുത്തിൽ കയറിട്ടു മുറുക്കിയ നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. പെൺകുട്ടിയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട സോനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരേ ദേശീയ സുരക്ഷാ നിയമ(എൻഎസ്എ) പ്രകാരമാണു കേസെടുത്തിട്ടുള്ളത്.
യുപിയിൽ ഏഴുവയസുകാരിയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തി
12:58 AM Apr 18, 2018 | Deepika.com