തെരഞ്ഞെടുപ്പു ധാരണകളെയും സഖ്യങ്ങളെയും സംബന്ധിച്ചു പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കേ സിപിഎം 22-ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ ഹൈദരാബാദില്‍ തുടക്കം കുറിക്കും.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ മാറ്റുമെന്നും പകരം മുന്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെ പ്രതിഷ്ഠിക്കുമെന്നുമുള്ള ശക്തമായ അഭ്യൂഹങ്ങള്‍ക്കിടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയൊരുങ്ങുന്നത്. ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പിനു പുറമേ പാര്‍ട്ടിയുടെ ഭാവി രാഷ്ട്രീയ അടവുനയത്തിനും പാര്‍ട്ടി കോണ്‍ഗ്രസില്‍ രൂപം നല്‍കും. ബിജെപിയെ അധികാരത്തില്‍നിന്നു തൂത്തെറിയുക എന്നതു തന്നെയാണ് പ്രഥമ ലക്ഷ്യമെന്നു പറഞ്ഞ പോളിറ്റ് ബ്യൂറോ അംഗം ബി.വി. രാഘവുലു കോണ്‍ഗ്രസുമായി സഖ്യമോ തെരഞ്ഞെടുപ്പു ധാരണയോ ഉണ്ടാകാനുള്ള എല്ലാ സാധ്യതകളും പാടേ തള്ളിക്കളഞ്ഞു.
ഇന്നു ഹൈദരാബാദില്‍ ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ കരട് രാഷ്ട്രീയ പ്രമേയത്തിന്മേല് ഇതുവരെയുള്ള ഭേദഗതി നിര്‍ദേശങ്ങൾ ചര്‍ച്ചയ്ക്കെടുത്തേക്കും. 2019 ലോക്സഭ തെരഞ്ഞെടുപ്പിനു മുന്‍പു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് എന്ന നിലയില്‍ സിപിഎമ്മിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒരു പാര്‍ട്ടി പരിപാടിയാണിത്.
തെരഞ്ഞെടുപ്പു നടക്കാനിരിക്കേ ഒരു സംസ്ഥാനത്തു മാത്രം ഭരണത്തില്‍ അവശേഷിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ പിടിച്ചുനില്‍ക്കാനും മുന്നേറ്റത്തിനുമുള്ള തന്ത്രങ്ങള്‍ക്കു രൂപം നല്കുന്നതിനൊപ്പംതന്നെ ദേശീയനേതൃത്തിലെ രൂക്ഷമായ അഭിപ്രായ ഭിന്നതയ്ക്കും പാര്‍ട്ടി കോണ്‍ഗ്രസില്‍ പരിഹാരം കണ്ടെത്തേണ്ടിവരും. മുഖ്യശത്രുവായ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ മതേതര കക്ഷികളുമായും തെരഞ്ഞെടുപ്പു ധാരണ ഉണ്ടാക്കാമെന്ന യെച്ചൂരിയുടെ ഭേദഗതി നിര്‍ദേശത്തെ ചുറ്റിപ്പറ്റിയാകും പാര്‍ട്ടി കോണ്‍ഗ്രസിലെയും പ്രധാന ചര്‍ച്ചകള്‍.
ഹൈദരാബാദില്‍നിന്ന് സെബി മാത്യു
യെച്ചൂരിയിലേക്കു നോക്കി പാര്‍ട്ടി കോണ്‍ഗ്രസ്
02:34 AM Apr 17, 2018 | Deepika.com