ന്യൂഡൽഹി: കഠുവയിലും ഉന്നാവോയിലും അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾക്കെതിരേ ഉണ്ടാകുന്ന മനുഷ്യത്വഹീനമായ ആക്രമണങ്ങളിൽ ജനാധിപത്യ സമൂഹം അടിയന്തരമായി പ്രതികരിക്കണമെന്നു ദേശീയ കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ).
കഠുവയിൽ എട്ടു വയസുകാരിയെ കേട്ടുകേൾവിയില്ലാത്ത രീതിയിൽ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതും ഉന്നാവോയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സ്ത്രീകൾ മാനഭംഗപ്പെടുകയും കൊല്ലപ്പെടുന്നതും അതിഭീകരമായ അവസ്ഥയുണ്ടാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനേക്കാൾ ഭയാനകമായി ചില വിഭാഗങ്ങൾ അരും കൃത്യങ്ങളെ ന്യായീകരിക്കുന്നതു ഭീതി വർധിപ്പിക്കുകയാണെന്നും അതിനെതിരേ ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും വിവിധ ജനവിഭാഗങ്ങളും ശബ്ദമുയർത്തണമെന്നും സിബിസിഐ ആഹ്വാനംചെയ്തു.
വ്യക്തിപരമോ മതപരമോ രാഷ്ട്രീയമോ ആയ നേട്ടങ്ങൾക്കു വേണ്ടി സ്ത്രീകളെയും കുട്ടികളെയും ഒരു ഉപകരണമോ ഒരു അജണ്ടയോ ആയി കണക്കാക്കുന്ന അരുംക്രൂരത മനുഷ്യത്വത്തിനെതിരായ കുറ്റങ്ങളിൽ ചെറുതല്ലാത്തതും അടിയന്തരമായി ശബ്ദമുയർത്തേണ്ടതുമാണ്. കഠുവയിലും ഉന്നാവോയിലും ഉണ്ടായ സംഭവങ്ങളേക്കാൾ അത്തരം ക്രൂരകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതു ന്യായീകരിക്കുന്നതുമായി ഒരു വിഭാഗത്തിന്റെ നടപടി തടയിടേണ്ടതുണ്ട്. നിയമ ഭരണം ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരായവർതന്നെ കുറ്റവാളികളുടെ അല്ലെങ്കിൽ അപകീർത്തിപ്പെടുത്തുന്നവരുടെ രക്ഷകരായി മാറിയിരിക്കുന്നു. മാനഭംഗങ്ങൾക്കും സ്ത്രീകൾക്കെതിരായ പീഡനങ്ങൾക്കും ഒരു ന്യായീകരണവുമില്ലെന്നും ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരേ തീർച്ചയായും ശബ്ദമുയർത്തണമെന്നും സിബിസിഐക്കു വേണ്ടി സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്കരിനാസ് ആവശ്യപ്പെടുന്നു.
കഠുവയിലും ഉന്നാവോയിലുമുണ്ടായ സംഭവങ്ങൾ മനുഷ്യത്വത്തെ ഇരുണ്ട ഭാഗത്തേക്കു വലിച്ചെറിഞ്ഞ അവസ്ഥയാണുണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്തരം ക്രൂരകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതു കണ്ടിരിക്കാനാവില്ല.
ഇതിനെതിരേ പ്രതികരിക്കുന്നില്ലെങ്കിൽ ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥയുണ്ടാക്കും. നീതി ലഭിക്കുന്നതു വൈകുന്നതു നീതി നിഷേധിക്കുന്നതിനും നീതിരാഹിത്യമുണ്ടാക്കുന്നതിനു വഴിയൊരുക്കുന്നതിനു തുല്യവുമാണ്. കഠുവയിലെ എട്ടു വയസുകാരിയും ഉന്നാവോയിലെ ഇരുപതു വയസുകാരിയും എല്ലാ സ്ത്രീകളും തങ്ങളുടെ സഹോദരികളും അമ്മയുമാണെന്നു ചൂണ്ടിക്കാട്ടിയ സിബിസിഐ, അവരുടെ ജാതിയോ മതമോ ഒരു തരത്തിലും തങ്ങളുടേതല്ലെന്നും ഇക്കാര്യത്തിൽ പ്രതിഷേധം ഒന്നായി പുറത്തുവരണമെന്നും ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങൾ ഇനിയും ഉണ്ടാകാൻ അനുവദിക്കരുതെന്നും നമ്മുടെ രാജ്യത്തിനു വലിയ നാണക്കേടുണ്ടാക്കുന്ന ഇത്തരം പ്രവർത്തികളെ ഒറ്റക്കെട്ടായി എതിർക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
മനുഷ്യത്വഹീനമായ ആക്രമണങ്ങൾക്കെതിരേ സമൂഹം പ്രതികരിക്കണം: സിബിസിഐ
01:29 AM Apr 17, 2018 | Deepika.com