ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പ്രമുഖ മെഡിക്കൽ കോളജായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി(എയിംസ്)ൽ അഞ്ചു മാസം ഡോക്ടറായി ആൾമാറാട്ടം നടത്തിയ പത്തൊന്പതുകാരനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ബിഹാർ ഈസ്റ്റ് ചന്പാരൻ ജില്ലാ സ്വദേശി അഡ്നാൻ ഖുറം ആണുപിടിയിലായത്.
വ്യാജ തിരിച്ചറിയൽ കാർഡിന്റെ ബലത്തിൽ ഇയാൾ എയിംസിലെ വിവിധ വകുപ്പുകളിലെ ഡോക്ടർമാരുമായും വിദ്യാർഥികളുമായും സൗഹൃദം സ്ഥാപിച്ചു. സമരം അടക്കം ഡോക്ടർമാരുടെ എല്ലാ പരിപാടികളിലും പങ്കെടുത്തു. മെഡിക്കൽ വിദ്യാഭ്യാസമില്ലെങ്കിലും വിവിധ മരുന്നുകളെക്കുറിച്ച് പയ്യനുള്ള അറിവ് പോലീസിനെപ്പോലും അദ്ഭുതപ്പെടുത്തി.
ഡോക്ടർമാരുടെ കോട്ടും സ്റ്റെതസ്കോപ്പും ധരിച്ച് ഇയാൾ എയിംസിലുടനീളം ചുറ്റിക്കറങ്ങിയിരുന്നു. ഡോക്ടർമാരോടും വിദ്യാർഥികളോടും തന്നെക്കുറിച്ച് വ്യത്യസ്ത കാര്യങ്ങളാണു പറഞ്ഞിരുന്നത്. ചിലരോട് താൻ ജൂണിയർ റസിഡന്റ് ഡോക്ടർ ആണെന്നു പറഞ്ഞു. ജൂണിയർ റെസിഡന്റ് ഡോക്ടർമാരോടു പറഞ്ഞത് താൻ വിദ്യാർഥിയാണെന്നും.
എയിംസിൽ 2,000 റെസിഡന്റ് ഡോക്ടർമാരുണ്ട്. എല്ലാവരെയും എല്ലാവർക്കും പരിചയമില്ല. ഈ സാഹചര്യം ഖുറം മുതലെടുക്കുകയായിരുന്നു.
റെസിഡന്റ് ഡോക്ടർമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഇയാൾ അംഗമായിരുന്നു. എയിംസിലെ ഡോക്ടർമാർക്കു മാത്രം ലഭിക്കുന്ന ഡയറിയും സ്വന്തമാക്കി. ഡോക്ടറുടെ വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
ഖുറത്തിന്റെ കാര്യത്തിൽ ചില ഡോക്ടർമാർക്ക് സംശയം ഉയർന്നിരുന്നു. ശനിയാഴ്ച ഡോക്ടർമാർ സംഘടിപ്പിച്ച മാരത്തണിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കുടുങ്ങിയത്. ആരാണെന്നും എന്താണെന്നുമുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നല്കാൻ കഴിഞ്ഞില്ല. തുടർന്ന് പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു.
ഡൽഹിയിലെ ജാമിയ നഗറിലുള്ള ബട്ല ഹൗസിലായിരുന്നു ഖുറം താമസിച്ചിരുന്നത്. ഇയാൾക്കെതിരേ ക്രിമിനൽ കേസുകളൊന്നും നിലവില്ല. എന്തിനുവേണ്ടിയാണ് ആൾമാറാട്ടം നടത്തിയതെന്നതു സംബന്ധിച്ച് പരസ്പരവിരുദ്ധമായ മൊഴികളാണ് പോലീസിനു നല്കുന്നത്. കുടുംബത്തിലെ ഒരാളുടെ ചികിത്സയ്ക്കു പ്രത്യേക പരിഗണന കിട്ടാൻ വേണ്ടിയാണെന്ന് ഒരിക്കൽ പറഞ്ഞു. പിന്നീട്, തനിക്ക് ഡോക്ടറാകാനാണ് ആഗ്രഹമെന്നും അതിനുവേണ്ടി ഡോക്ടർമാർക്കൊപ്പം ചെലവഴിക്കാൻ വേണ്ടിയായിരുന്നെന്നും പറഞ്ഞു.
ആൾമാറാട്ടം, വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണു പോലീസ് ചുമത്തിയിരിക്കുന്നത്.
പത്തൊന്പതുകാരൻ പയ്യൻ എയിംസ് ഡോക്ടറായി വിലസിയത് അഞ്ചു മാസം
01:29 AM Apr 17, 2018 | Deepika.com