തിരുച്ചിറപ്പള്ളി: കാവേരി വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളും പ്രാദേശിക കക്ഷികളും തമിഴ്നാട്ടിൽ നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി തിരുച്ചിറപ്പള്ളിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാഡിഎംകെക്കും എതിരേ ആക്ഷേപഹാസ്യ ഗാനമാലപിച്ച ഇടതുചിന്തകനും നാടോടിഗായകനുമായ കോവനെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുച്ചിറപ്പള്ളിയിലെ മക്കൾ ഇലക്കിയ കഴകത്തിന്റെ ജില്ലാ ഭാരവാഹികൂടിയാണു കോവൻ.
ബിജെപി നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പൊതുജനങ്ങളിൽ ശത്രുത സൃഷ്ടിക്കുക, സമാധാനനില തകരാറിലാക്കുക എന്നീ കുറ്റങ്ങളാണ് കോവനെതിരേ ചുമത്തപ്പെട്ടിരിക്കുന്നത്. കോവനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് വാഹനം പ്രക്ഷോഭകർ തടഞ്ഞതും സംഘർഷത്തിനിടയാക്കി.
‘തമിഴ്നാട്ടിലൂടെ കടന്നുപോയ രാമരാജ്യ രഥയാത്രയ്ക്കെതിരേ കഴിഞ്ഞ മാസമാണു ഞാൻ ഗാനമാപലിച്ചത്. ഈ ഗാനം യുട്യൂബിലുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്ത് രഥയാത്ര നടത്തിയവരാണ് തന്നെ അറസ്റ്റ് ചെയ്യുന്നത്’- കോവൻ പറഞ്ഞു.
ചെണ്ട ഉപയോഗിച്ചു നാടോടിപ്പാട്ടുകളുടെ ശൈലിയിലാണു കോവന്റെ ആലാപനം. 2015 ൽ മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്കെതിരേ അപകീർത്തികരമായ വിഷയം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനു കോവൻ അറസ്റ്റിലായിട്ടുണ്ട്. ഒരു മാസത്തിനുശേഷം ജാമ്യത്തിലിറങ്ങുകയും ചെയ്തു.
മോദിക്കെതിരേ പാട്ട് : തമിഴ് നാടോടി ഗായകൻ കോവൻ അറസ്റ്റിൽ
02:26 AM Apr 15, 2018 | Deepika.com