ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരേയുള്ള അതിക്രമം തടയാനുള്ള എസ്സി, എസ്ടി നിയമത്തിലെ വ്യവസ്ഥ ദുർബലപ്പെടുത്തിയുള്ള ഉത്തരവിനെതിരേ കേന്ദ്ര സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജിയിൽ കേരളവും കക്ഷിചേർന്നു. നിയമത്തിൽ ഭേദഗതി വരുത്തി സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചെന്നാണു ഹർജിയിൽ കേരളം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കാൻ കാരണമായേക്കാവുന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നു സ്റ്റാൻഡിംഗ് കൗണ്‍സിൽ ജി. പ്രകാശ് മുഖേന സമർപ്പിച്ച ഹർജിയിൽ കേരളം ആവശ്യപ്പെടുന്നു.
അധികാരപരിധി കടന്നുള്ള നിയമനിർമാണമാണു സുപ്രീംകോടതിയുടെതെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ പുനഃപരിശോധനാ ഹർജി നൽകിയിരിക്കുന്നത്. വൈകാരികമാണു വിഷയമെന്നും നിയമം ദുർബലപ്പെടുത്തിയത് രാജ്യത്തെ സൗഹൃദാന്തരീക്ഷം തകർത്തെന്നും സർക്കാർ അഭിപ്രായപ്പെട്ടിരുന്നു.
ദളിതർക്കെതിരേയുള്ള അതിക്രമം : പുനഃപരിശോധനാ ഹർജിയിൽ കേരളവും കക്ഷിചേർന്നു
02:26 AM Apr 15, 2018 | Deepika.com