ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരേയുളള സമ്മർദം ശക്തമാക്കി കോണ്‍ഗ്രസും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ടിഡിപിയും വൈഎസ്ആർ കോണ്‍ഗ്രസും നൽകിയ അവിശ്വാസ പ്രമേയം ഇന്നലെയും പരിഗണിക്കാതെ ലോക്സഭ മൂന്നു ദിവസത്തേക്കു പിരിഞ്ഞതിനു പിന്നാലെയാണ് ചൊവ്വാഴ്ച അവിശ്വാസ പ്രമേയ ചർച്ച സഭാ നടപടികളിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ഇന്നലെ നോട്ടീസ് നൽകിയത്.
പാർലമെന്റ് സ്തംഭനം മൂന്നാമത്തെ ആഴ്ചയും തുടരുന്പോഴാണ് അവിശ്വാസ പ്രമേയത്തിൽ പുതിയ നീക്കവുമായി പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും രംഗത്തെത്തിയത്. കഴിഞ്ഞ അഞ്ചിനു തുടങ്ങിയതു മുതൽ മുടങ്ങിയ ലോക്സഭയും രാജ്യസഭയും ഇന്നലെയും പൂർണമായി സ്തംഭിച്ചു. രാവിലെ സഭ സമ്മേളിച്ചതു മുതൽ ബിജെപിയോട് അടുപ്പമുള്ള അണ്ണാ ഡിഎംകെ, ടിആർഎസ് പാർട്ടികളുടെ എംപിമാർ മാത്രം നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഒട്ടും കാത്തുനിൽക്കാതെ സ്പീക്കർ സുമിത്ര മഹാജൻ ആദ്യം ഉച്ചവരെയും പിന്നീട് ചൊവ്വാഴ്ച വീണ്ടും ചേരാനുമായി പിരിഞ്ഞതായി പ്രഖ്യാപിക്കുകയായിരുന്നു.
അടുത്ത ചൊവ്വാഴ്ച തുടങ്ങുന്ന ലോക്സഭ സമ്മേളനത്തിന്റെ കാര്യപരിപാടിയിൽ അവിശ്വാസ പ്രമേയം ഉൾപ്പെടുത്തണമെന്ന കത്ത് ഖാർഗെ ലോക്സഭാ സെക്രട്ടറി ജനറലിന് രേഖാമൂലം നൽകി. സഭയുടെ നടപടിക്രമങ്ങളുടെ പതിനേഴാം അധ്യായത്തിലെ 198 (ബി) ചട്ടപ്രകാരമാണ് ഖാർഗെയുടെ കത്ത്. ചൊവ്വാഴ്ച വീണ്ടും ലോക്സഭ സമ്മേളിക്കുന്പോഴും കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം കൂടി പരിഗണിക്കാതിരിക്കാൻ തെലുങ്കാന രാഷ്ട്രസമിതിയും അണ്ണാ ഡിഎംകെയും ബിജെപിയെ സഹായിക്കുമെന്നാണ് സൂചന.
അവിശ്വാസ പ്രമേയം അടക്കം എന്തും ചർച്ച ചെയ്യാൻ ഒരുക്കമാണെന്ന് പറയുന്പോഴും സ്തംഭനം പരിഹരിക്കാനോ, ബിജെപിയോട് ആഭിമുഖ്യമുള്ള രണ്ടു പാർട്ടികളെ പിന്തിരിപ്പിക്കാനോ പ്രധാനമന്ത്രിയും മുതിർന്ന മന്ത്രിമാരും സ്പീക്കറും ഗൗരവമായ ശ്രമം പോലും നടത്തുന്നില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഇതോടെ, ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം പാടെ ഒലിച്ചുപോകാൻ സാധ്യതയേറി.
ജോർജ് കള്ളിവയലിൽ
കേന്ദ്രസർക്കാരിനു സമ്മർദമേറി; അവിശ്വാസവുമായി കോൺഗ്രസും
02:30 AM Mar 24, 2018 | Deepika.com