ന്യൂഡൽഹി: ഫേസ്ബുക്ക് വിവരങ്ങൾ ചോർത്തി ഉപയോഗിച്ച കേംബ്രിജ് അനലിറ്റിക്കയുടെ ഇന്ത്യൻ രാഷ്ട്രീയ ബന്ധങ്ങളെചൊല്ലി കോൺഗ്രസ്-ബിജെപി പോര്. ബിജെപിയും കൂട്ടാളികളും മുൻ തെരഞ്ഞെടുപ്പുകളിൽ കേംബ്രിജ് അനലിറ്റിക്കയെ ഉപയോഗിച്ചെന്നു വാർത്തകൾ വന്നതോടെ പ്രതിരോധത്തിലായ ബിജെപി, കോൺഗ്രസ് 2019 ലേക്ക് ആ കന്പനിയോടു കച്ചവടമുറപ്പിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ചു. ബിജെപിയുടെ പതിവു നുണപ്രചാരണമാണിതെന്നു കോൺഗ്രസ് തിരിച്ചടിച്ചു.
2010 ലെ ബിഹാർ തെരഞ്ഞെടുപ്പിൽ ജനതാദൾ-യുവിനും കൂട്ടുകക്ഷിയായ ബിജെപിക്കും വേണ്ടി കേംബ്രിജ് അനലിറ്റിക്ക പ്രവർത്തിച്ചതായി വാർത്ത വന്നിരുന്നു. ജെഡി-യു നേതാവ് കെ.സി. ത്യാഗിയുടെ പുത്രൻ അമരീഷ് ത്യാഗിയുടെ കന്പനിയുമായി സഹകരിച്ചാണ് കേംബ്രിജിന്റെ ഇന്ത്യയിലെ പ്രവർത്തനം. ഈ സാഹചര്യത്തിലാണു കോൺഗ്രസിനെതിരേ ബിജെപി ആരോപണം ഉന്നയിച്ചത്.
ഇതിനിടെ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുന്ന വിധത്തിൽ വ്യക്തികളുടെ വിവരങ്ങൾ ചോർത്തിയാൽ കർശന നടപടിയുണ്ടാകുമെന്നു ഫേസ്ബുക്കിനു കേന്ദ്രമന്ത്രി രവിശങ്കർപ്രസാദ് മുന്നറിയിപ്പ് നല്കി. ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയാൽ മാർക്ക് സുക്കർബർഗിനെ വിളിച്ചു വരുത്തുന്നത് അടക്കമുള്ള നടപടി ഉണ്ടാകുമെന്നും പ്രസാദ് പറഞ്ഞു. കേംബ്രിജ് അനലിറ്റിക്കയുമായി കോണ്ഗ്രസ് ധാരണയുണ്ടാക്കിയെന്ന് ആരോപിച്ചു കൊണ്ടാണു കേന്ദ്ര വാർത്താവിനിമയ- നിയമ മന്ത്രി രവിശങ്കർ പ്രസാദ് ഇതു പറഞ്ഞത്. എന്നാൽ, കേന്ദ്രമന്ത്രിയുടെ ആരോപണം ഏറ്റവും വലിയ കള്ളമാണെന്നും ബിജെപിയാണ് ഇത്തരം നുണഫാക്ടറികൾ നടത്തിയതെന്നും കോണ്ഗ്രസ് തിരിച്ചടിച്ചു.
സമൂഹ മാധ്യമങ്ങളിലെ രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾക്കും ട്വീറ്റുകൾക്കും അടുത്തിടെആരാധകരും അനുകൂലികളും വർധിച്ചത് വ്യാജമായി ഉണ്ടാക്കിയ പ്രചാരണ തന്ത്രമാണോ എന്ന സംശയവും പ്രസാദ് ഉന്നയിച്ചു. ഇതിൽ കേംബ്രിജ് അനലിറ്റിക്ക പോലുള്ള കന്പനികൾക്കു ബന്ധമുണ്ടോയെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജിജി ലൂക്കോസ്
വ്യാജഫാക്ടറി ബിജെപിയുടേതെന്ന്
കോണ്ഗ്രസ് പാർട്ടിയോ പ്രസിഡന്റ് രാഹുൽ ഗാന്ധിയോ കേംബ്രിജ് അനലിറ്റിക്കയുമായി ഒരു ബന്ധവുമുണ്ടാക്കിയിട്ടില്ലെന്ന് എഐസിസി മാധ്യമ വിഭാഗം മേധാവി രണ്ദീപ് സിംഗ് സുർജെവാല അറിയിച്ചു. ഏറ്റവും വലിയ കള്ളവും വ്യാജ പ്രചാരണതന്ത്രവുമാണ് രവിശങ്കർ പ്രസാദിന്റെ പ്രസ്താവനയ്ക്കു പിന്നിൽ. ബിജെപിയാണ് ഇത്തരത്തിൽ വ്യാജ വാർത്തകൾ നിർമിക്കുന്ന ഫാക്ടറി നടത്തുന്നത്. അത്തരത്തിൽ ഉണ്ടാക്കിയ ഒരു നുണക്കഥയാണ് ഇത്.
രാജ്യത്തെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കുകയായിരുന്നു സർക്കാർ ചെയ്യേണ്ടിയിരുന്നത്. അതു തടയാനെങ്കിലും സർക്കാർ ശ്രമിക്കണമായിരുന്നു. 2010ലെ ബിഹാർ തെരഞ്ഞെടുപ്പിൽ ബിജെപി- ജെഡി-യു സഖ്യം കേംബ്രിജ് അനലിറ്റിക്കയെ ഉപയോഗിച്ചിരുന്നു എന്ന കാര്യം അവരുടെ വെബ്സൈറ്റിൽ തന്നെ പ്രസിദ്ധപ്പെടുത്തിയതാണ്. ജെഡി-യു എംപിയുടെ മകന്റെ കന്പനിയാണ് കേംബ്രിജ് അനലിറ്റിക്കയുമായി സഹകരിച്ച് പ്രചാരണം നടത്തിയിരുന്നത്.
അന്നോ അതിനു ശേഷമോ ആ കന്പനിക്കെതിരേ നടപടിയെടുക്കാത്ത നിയമമില്ലാത്ത മന്ത്രിയാണ് ഇപ്പോൾ വ്യാജ ആരോപണവുമായി രംഗത്തെത്തിയതെന്നും സുർജെവാല ആരോപിച്ചു. കേംബ്രിഡ്ജ് അനലിറ്റിക്ക ഇന്ത്യയിൽ എന്താണ് ചെയ്യുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്ന് കോണ്ഗ്രസ് നേതാവ് മനീഷ് തിവാരിയും ആവശ്യപ്പെട്ടു.
ഫേസ്ബുക്കിലെ വിവരം ചോർത്തിയവരുടെ ഇന്ത്യൻ ബന്ധം: ആരോപണപ്പോര്
03:17 AM Mar 22, 2018 | Deepika.com