ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയിൽ വനത്തിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. മൂന്നു സൈനികരും രണ്ടു പോലീസുകാരുമുൾപ്പെടെ അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. കുപ്വാരയിലെ ജില്ലാ ആസ്ഥാനത്തുനിന്ന് 12 കിലോമീറ്റർ അകലെ വനത്തിൽ ചൊവ്വാഴ്ചയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഏറ്റുമുട്ടലിൽ മരിച്ച സൈനികരുടെ എണ്ണം കരസേന ഔദ്യോഗികമായി പുറത്തുവിട്ടില്ല. മരിച്ച ദീപക്, അഷറഫ് എന്നീ പോലീസുകാരെ തിരിച്ചറിഞ്ഞതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. സൈന്യത്തിന്റെ അതീവസുരക്ഷയുള്ള നിയന്ത്രണരേഖയിലെ പഴുതിലൂടെയാണ് ഭീകരർ നുഴഞ്ഞുകയറിയെത്തിയത്. നിയന്ത്രണരേഖയിലെ ഷംസബാരി പർവതനിരയിലെ രണ്ടു കൊടുമുടികൾ കടന്ന് ഏകദേശം എട്ടു കിലോമീറ്റർ സഞ്ചരിച്ചാണ് ഭീകരർ കുപ്വാരയ്ക്കു സമീപം എത്തിയത്.
ഷംസബാരി പർവതം കടന്നെത്തിയ ഭീകരരും സഹായികളും വനത്തിൽ യോഗം ചേരുന്നതിനിടെയാണു പോലീസ് ഇവരെ കണ്ടെത്തിയത്.
കുപ്വാര നഗരം ലക്ഷ്യമാക്കിയാണ് ഭീകരർ നീങ്ങിയിരുന്നത്. മോസ്കിൽ ഒളിച്ചിരുന്ന ഭീകരർ വനത്തിനുള്ളിലേക്ക് കടന്നെങ്കിലും നാലു പേരെ സൈന്യം ഏറ്റമുട്ടലിൽ വധിച്ചു. രണ്ടു ഭീകരർ വനത്തിൽ ഒളിച്ചിരുന്ന് ആക്രമണം തുടരുകയാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
ജമ്മു കാഷ്മീരിൽ വനത്തിൽ ഏറ്റുമുട്ടൽ; അഞ്ചു ഭീകരരെ സൈന്യം വധിച്ചു; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കു വീരമൃത്യു
02:38 AM Mar 22, 2018 | Deepika.com