ചിക്ക്മഗളൂരു: തന്റെ മുത്തശി ഇന്ദിരാഗാന്ധിക്ക് രാഷ്ട്രീയ തിരിച്ചുവരവിന് കളമൊരുക്കിയ ചിക്ക്മഗളൂരുവിലെ ജനതയ്ക്കു നന്ദി പറഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മൂന്നാംഘട്ട കർണാടക പര്യടനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ഇവിടെ നടന്ന റാലിയിൽ പ്രസംഗിക്കവെയാണ് രാഹുൽ ഇന്ദിരയെ അനുസ്മരിച്ചത്.
പ്രതിസന്ധിഘട്ടങ്ങളിൽ എന്റെ മുത്തശിക്കൊപ്പം നിന്നവരാണ് നിങ്ങൾ. ഒരിക്കലും എനിക്ക് നിങ്ങളെ മറക്കാനാവില്ല. രാജ്യത്തെ പാവങ്ങൾക്കുവേണ്ടി എന്റെ മുത്തശി എന്തൊക്കെ ചെയ്തുവോ അതിനെല്ലാം നിങ്ങളോടാണ് കടപ്പെട്ടിരിക്കുന്നത്. നിങ്ങൾക്ക് എന്നെ ആവശ്യമുള്ളപ്പോളെല്ലാം ഞാൻ കൂടെയുണ്ടായിരിക്കും. അടിയന്തരാവസ്ഥയ്ക്കുശേഷം 1978ൽ ചിക്ക്മഗളൂരു ലോക്സഭാമണ്ഡലത്തിൽനിന്നും ഇന്ദിരാഗാന്ധി നേടിയ വൻ വിജയത്തെക്കുറിച്ചും തുടർന്നുള്ള ഗംഭീര രാഷ്ട്രീയ തിരിച്ചുവരവിനെക്കുറിച്ചുമായിരുന്നു രാഹുലിന്റെ പരാമർശം. മുത്തശിയെ പിന്തുണച്ചതുപോലെ പിന്തുണ നൽകി തന്നെയും അനുഗ്രഹിക്കണമെന്ന യാചനയോടെയാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് വൻ വിജയം നേടുമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പരാജയപ്പെടുത്താൻ ജനം ദൃഢനിശ്ചയം ചെയ്തിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. മോദിയുടെ ഭരണം നാലുവർഷം പിന്നിട്ടു. വലിയ പ്രസംഗങ്ങളല്ലാതെ രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കുവേണ്ടി അദ്ദേഹം എന്താണു ചെയ്തത്.
ബി.എസ്. യെദിയൂരപ്പയിലോ ജയ് ഷായിലോ മോദി അഴിമതി കാണുന്നില്ല. ചൈന ഇന്ത്യയുടെ ഡോകലാമിൽ പ്രവേശിച്ചിട്ടുണ്ട്. അവർ അവിടെ റോഡുകളും ഹെലിപ്പാഡുകളും എയർപോർട്ടുകളും നിർമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, പ്രധാനമന്ത്രി ഇതേക്കുറിച്ച് ഒരക്ഷരംപോലും മിണ്ടുന്നില്ല. എല്ലാ കാര്യങ്ങളെക്കുറിച്ചും വാചാലനാകുന്ന പ്രധാനമന്ത്രി തൊഴിലില്ലായ്മ, കാർഷിക മേഖലയിലെ പ്രതിസന്ധി, ഡോകലാം എന്നിവയെക്കുറിച്ച് നിശബ്ദത പാലിക്കുന്നു. കഴിഞ്ഞ 70 വർഷത്തിനിടെ രാജ്യത്ത് യാതൊന്നും സംഭവിച്ചിട്ടില്ലെന്നാണ് മോദി പറഞ്ഞുനടക്കുന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കളോ ഇവിടുത്തെ അധ്വാനിക്കുന്ന ജനവിഭാഗമോ രാജ്യത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നാണോ മോദി ഇതിലൂടെ അർത്ഥമാക്കുന്നതെന്ന് വിശദീകരിക്കണം.-രാഹുൽ പറഞ്ഞു.
ഇന്നലെ രാവിലെ മംഗളൂരു സർക്യൂട്ട് ഹൗസിൽ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ കോണ്ഗ്രസ് ബ്ലോക്ക് ഭാരവാഹികളുടെയും തുടർന്ന് ഇരു ജില്ലകളിലെയും നേതാക്കളുടെയും യോഗത്തിൽ പങ്കെടുത്തിട്ട് ശൃംഗേരി ശാരദാംബ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചശേഷമാണ് രാഹുലിന്റെ രണ്ടാംദിവസത്തെ പര്യടനം ആരംഭിച്ചത്.
ശൃംഗേരി മഠാധിപതി ജഗദ്ഗുരു ഭാരതീതീർത്ഥ സ്വാമികളുമായി കൂടിക്കാഴ്ചയും നടത്തി. തുടർന്ന് ശൃംഗേരി ടൗണിലും ചിക്ക്മഗളൂരുവിലും റോഡ് ഷോയിലും റാലിയിലും രാഹുൽ പങ്കെടുത്തു. ഹാസൻ സ്റ്റേഡിയത്തിൽ നടന്ന റാലിയിൽ പങ്കെടുത്തശേഷം രാത്രിയോടെ രാഹുൽ ഡൽഹിക്കു മടങ്ങി.
റാലികളിൽ മുതിർന്ന നേതാക്കളായ മല്ലികാർജുന ഖാർഗെ, എം.വീരപ്പമൊയ്ലി, മുഖ്യമന്ത്രി സിദ്ധരാമയ്യ, കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി തുടങ്ങിയവർ രാഹുലിനൊപ്പം പങ്കെടുത്തു. എല്ലായിടത്തും വൻ ജനക്കൂട്ടമാണ് രാഹുലിനെ കാത്തുനിന്നത്.
ചൊവ്വാഴ്ച രാവിലെ മംഗളൂരുവിലെത്തിയ രാഹുൽ ഉഡുപ്പി യർമാൻ തെങ്കയറിൽ സേവാദൾ പരിശീലന കേന്ദ്രമായ രാജീവ്ഗാന്ധി പൊളിറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചശേഷം പടുബിദ്രി, സൂറത് കൽ, മംഗളൂരു എന്നിവിടങ്ങളിൽ റോഡ് ഷോയിൽ പങ്കെടുത്തിരുന്നു. മംഗളൂരുവിലെ റോഡ് ഷോയ്ക്കുശേഷം കുദ്രോളി ഗോകർണനാഥ ക്ഷേത്രം, റൊസാരിയോ കത്തീഡ്രൽ, ഉള്ളാൾ ദർഗ എന്നിവിടങ്ങളിൽ സന്ദർശം നടത്തിയശേഷമാണ് ആദ്യദിനത്തിലെ പര്യടനപരിപാടികൾ അവസാനിച്ചത്.
ഡൽഹിയിൽ പാർട്ടി പ്ലീനറി സമ്മേളനത്തിൽനിന്ന് ഉൾക്കൊണ്ട ആവേശത്തിന് ഒട്ടും കോട്ടം തട്ടിയിട്ടില്ലെന്നും കോണ്ഗ്രസ് വർധിതവീര്യത്തോടെ മുന്നേറുമെന്നുകൂടി തെളിയിക്കുന്നതായി ഓരോ കേന്ദ്രങ്ങളിലും തിങ്ങിനിറഞ്ഞ ജനക്കൂട്ടം.
ചിക്ക്മഗളൂരുവിൽ മുത്തശിയെ അനുസ്മരിച്ച് രാഹുൽ ഗാന്ധി
02:38 AM Mar 22, 2018 | Deepika.com