ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരേയുള്ള പീഡനങ്ങൾ ചെറുക്കുന്ന നിയമപ്രകാരമുള്ള പരാതികളിൽ മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് നടത്തരുതെന്ന് സുപ്രീംകോടതി. പിന്നോക്കവിഭാഗങ്ങളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന നിയമവ്യവസ്ഥ ദുരുപയോഗം ചെയ്യുന്നെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്. എസ്സി, എസ്ടി സംരക്ഷണ നിയമ പ്രകാരം അറസ്റ്റ് നടത്തുന്നതും മുൻകൂർ ജാമ്യം അനുവദിക്കുന്നതും സംബന്ധിച്ചു സുപ്രീംകോടതി പുതിയ മാർഗനിർദേശം പുറത്തിറക്കി.
പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കെതിരേയുള്ള പീഡനങ്ങൾ ചെറുക്കാനുള്ള നിയമമാണെങ്കിലും പരാതികളിൽ പ്രാഥമിക അന്വേഷണം നടത്തണം. സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ ബന്ധപ്പെട്ട അധികാരികളിൽനിന്നോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൽ കുറയാത്ത ഉദ്യോഗസ്ഥരിൽനിന്നോ അനുമതി വാങ്ങിയതിനു ശേഷമേ അറസ്റ്റ് നടത്താവൂ. സർക്കാർ ഉദ്യോഗസ്ഥരല്ലാത്തവരെ അറസ്റ്റ് ചെയ്യാൻ ജില്ലാ സീനിയർ പോലീസ് സൂപ്രണ്ടിന്റെ രേഖാമൂലമുള്ള അനുമതി വാങ്ങണം. ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യം നൽകാനാവില്ലെന്ന വിലക്ക് ബാധകമാകില്ലെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.
എസ്സി, എസ്ടി നിയമപ്രകാരം അറസ്റ്റ് ചെയ്തവരെ ഹാജരാക്കുന്പോൾ മജിസ്ട്രേറ്റ് യുക്തിസഹമായി ചിന്തിച്ച് തീരുമാനമെടുക്കണം. അറസ്റ്റിനുള്ള കാരണം ന്യായീകരിക്കത്തക്കതാണെങ്കിൽ മാത്രമേ കസ്റ്റഡിയിൽ വിടാവൂ. തെറ്റുചെയ്യാത്തവരെ കള്ളക്കേസിൽ കുടുക്കുന്നത് തടയുന്നതിനായി, എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനു മുന്പ് ഡിഎസ്പിയുടെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം നടത്തി പരാതി യഥാർഥമാണോയെന്നു പരിശോധിക്കാവുന്നതാണെന്നും കോടതി പറയുന്നു. മേൽപ്പറഞ്ഞ നിർദേശങ്ങൾ ലംഘിച്ചാൽ കോടതിയലക്ഷ്യമുൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഏതെങ്കിലും ചൂഷണത്തിനോ കപടനാടകക്കാരുടെ കുത്സിത പ്രവർത്തനങ്ങൾക്കോ പോലീസോ മറ്റ് പൗരന്മാരോ മറ്റു കാരണത്താൽ നിയമം ദുരുപയോഗിക്കുന്നതിനോ ഈ നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നു രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
ജിജി ലൂക്കോസ്
മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യരുതെന്നു സുപ്രീംകോടതി
01:36 AM Mar 21, 2018 | Deepika.com