ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ഇന്നലെയും പരിഗണിച്ചില്ല. ഇതിനിടെ, പാർലമെന്റ് സ്തംഭനം മൂന്നാമത്തെ ആഴ്ചയിലേക്കു കടന്നു. ലോക്സഭയും രാജ്യസഭയും ഇന്നലെ ചേർന്നു പത്തു മിനിറ്റു കഴിയുംമുന്പേ പിരിഞ്ഞു. കഴിഞ്ഞ അഞ്ചിന് തുടങ്ങിയ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലെ ഒരു ദിവസം പോലും സഭ പ്രവർത്തിച്ചില്ല.
തുടർച്ചയായ സഭാസ്തംഭനം ഒഴിവാക്കാൻ കേന്ദ്രസർക്കാരോ, സ്പീക്കറോ സർവകക്ഷി സമ്മേളനം അടക്കമുള്ള ശ്രമങ്ങൾപോലും നടത്തുന്നില്ലെന്നത് അവിശ്വാസ പ്രമേയം അടക്കമുള്ളവയിൽനിന്നുള്ള സർക്കാരിന്റെ ഒളിച്ചോട്ടമാണെന്ന് കോണ്‍ഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. സർക്കാരിന് ഭൂരിപക്ഷം ഉണ്ടെന്നും ചർച്ചയ്ക്കു തയാറാണെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാറും വ്യക്തമാക്കി.
അവിശ്വാസപ്രമേയ ചർച്ചയ്ക്ക് പ്രതിപക്ഷം തയാറാണെന്നു പറഞ്ഞു പ്രതിപക്ഷം ചർച്ച തടസപ്പെടുത്താനാണ് സർക്കാർ വളഞ്ഞ വഴി സ്വീകരിക്കുന്നതെന്ന് ആരോപിച്ചു. കേന്ദ്രസർക്കാരിന്റെ താത്പര്യത്തിലാണ് ടിആർഎസ്, എഡിഎംകെ എംപിമാർ നടുത്തളത്തിലിറങ്ങി അവിശ്വാസപ്രമേയ ചർച്ചയ്ക്കു തടസം ഏർപ്പെടുത്തുന്നതെന്ന് സമാജ്വാദി പാർട്ടി നേതാവ് രാംഗോപാൽ വർമ ആരോപിച്ചു.
തെലുങ്കുദേശം പാർട്ടിയും വൈഎസ്ആർ കോണ്‍ഗ്രസും നോട്ടീസ് നൽകിയ അവിശ്വാസപ്രമേയത്തിന് അവതരണാനുമതിക്ക് ആവശ്യമായ അന്‍പതിലേറെ എംപിമാരുടെ പിന്തുണ ഇന്നലെയും ഉണ്ടായിരുന്നു. എന്നാൽ ബിജെപിയെ പരോക്ഷമായി സഹായിക്കാനായി അണ്ണാ ഡിഎംകെയിലെയും തെലുങ്കാന രാഷ്ട്രസമിതിയിലെയും എംപിമാർ ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്ലാക്കാർഡുകളുമായി മുദ്രാവാക്യം വിളിച്ചു. സഭ ക്രമത്തിലല്ലെങ്കിൽ അവിശ്വാസ പ്രമേയം പരിഗണിക്കാനാകില്ലെന്ന് സ്പീക്കർ സുമിത്ര മഹാജൻ വ്യക്തമാക്കി.
ടിഡിപി, വൈഎസ്ആർ കോണ്‍ഗ്രസ് എംപിമാരുടെ അവിശ്വാസപ്രമേയത്തിനു പിന്തുണയുമായി കോണ്‍ഗ്രസ്, സിപിഎം, സിപിഐ, തൃണമൂൽ കോണ്‍ഗ്രസ്, എൻസിപി, നാഷണൽ കോണ്‍ഫറൻസ് തുടങ്ങിയ പാർട്ടികളിലെ എംപിമാർ എഴുന്നേറ്റു. പക്ഷേ, മുൻകൂട്ടി തീരുമാനിച്ചിരുന്നതുപോലെ അണ്ണാ ഡിഎംകെ, ടിആർഎസ് എംപിമാർ ബഹളം തുടർന്നു. ഒട്ടും വൈകാതെ സഭ പിരിയുകയാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചു. വെള്ളിയാഴ്ചത്തെ സംഭവങ്ങളുടെ തനിയാവർത്തനം.
എൻഡിഎ സർക്കാരിന് അടുത്ത 25 വർഷത്തേക്ക് ഇളക്കമില്ലെന്ന മിഥ്യാപ്രചാരണത്തിന് അന്ത്യംകുറിക്കുന്നതാണ് ടിഡിപിയുടെ അവിശ്വാസപ്രമേയമെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന പറഞ്ഞു. സർക്കാരിനെയോ പ്രതിപക്ഷത്തെയോ പിന്തുണയ്ക്കില്ലെന്ന് ശിവസേനാ എംപി അരവിന്ദ് സാവന്ത് പറഞ്ഞു.
എന്നാൽ, ടിഡിപിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും സർക്കാരിന് ഭൂരിപക്ഷമുള്ളതിനാൽ പാഴ്വേലയാണെന്നും ശിവസേന ചൂണ്ടിക്കാട്ടി. അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുത്താൽ വിട്ടുനിൽക്കാനാണ് ശിവസേനയുടെ തീരുമാനം. ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ബിജു ജനതാദൾ പറയുന്നുണ്ടെങ്കിലും വിട്ടുനിൽക്കാനാണു നീക്കം.
ജോർജ് കള്ളിവയലിൽ
അവിശ്വാസം പരിഗണിച്ചില്ല
01:03 AM Mar 20, 2018 | Deepika.com