ന്യൂഡൽഹി: ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് ട്രെയിനിൽ ആൾക്കൂട്ടം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി സിബിഐക്കും ഹരിയാന സർക്കാരിനും നോട്ടീസ് അയച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട ജുനൈദ് ഖാന്റെ പിതാവ് ജലാലുദീൻ നൽകിയ ഹർജിയിലാണ് ജസ്റ്റീസ് കുര്യൻ ജോസഫ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ജുനൈദ് ഖാന്റെ കൊലപാതകത്തിൻമേലുള്ള വിചാരണ നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു.
കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ഹർജി പഞ്ചാബ്, ഹരിയാന ഹൈക്കോടതി തള്ളിയതിനെതിരേയാണ് ജലാലുദീൻ സുപ്രീംകോടതിയെ സമീപിച്ചത്. ഈദ് ആഘോഷത്തിനായി ഡൽഹിയിലെത്തിയ ജുനൈദും സംഘവും മഥുര വഴി ട്രെയിനിൽ മടങ്ങവേയാണ് ആക്രമിക്കപ്പെട്ടത്. മർദിച്ചു കൊലപ്പെടുത്തിയശേഷം ഫരീദാബാദിലെ അസൗട്ടി ഗ്രാമത്തിൽ ജുനൈദിന്റെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
സിബിഐക്കും ഹരിയാന സർക്കാരിനും സുപ്രീംകോടതി നോട്ടീസ്
12:19 AM Mar 20, 2018 | Deepika.com