റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്നു പ്രത്യേക സിബിഐ കോടതി. ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങളാണു ലാലുവിനെതിരേയുള്ളത്. വേറെ 17 പേർകൂടി കുറ്റക്കാരാണെന്നു കോടതി വിധിച്ചു. അതേസമയം, മുൻ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയുൾപ്പെടെ 12 പേരെ കോടതി കുറ്റവിമുക്തനാക്കി. കേസിൽ 47 പ്രതികളാണുള്ളത്. 14 പേർ വിചാരണവേളയിൽ മരിച്ചു. രണ്ടു പേർ മാപ്പുസാക്ഷികളായി.
വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആർജെഡി ഉപാധ്യക്ഷൻ രഘുവംശ് പ്രസാദ് സിംഗ് പറഞ്ഞു. 1990ൽ അവിഭക്ത ബിഹാറിന്റെ മുഖ്യമന്ത്രിയായിരിക്കേ ദുംക ട്രഷറിയിൽനിന്ന് ലാലു അനധികൃതമായി 3.13 കോടി രൂപ പിൻവലിച്ചുവെന്നാണു കേസ്. തനിക്ക് ഇതേക്കുറിച്ച് ഒന്നും പറയാനില്ലെന്ന് ബിർസ മുണ്ട ജയിലിൽ കഴിയുന്ന ലാലു പറഞ്ഞു. ദേവ്ഗഡ് ട്രഷറിയിൽനിന്ന് അനധികൃതമായി 89.27 കോടി രൂപ പിൻവലിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ടാണു ഡിസംബർ 23ന് ലാലു ജയിലിൽ എത്തിയത്. മൂന്നരവർഷമാണു ശിക്ഷാ കാലാവധി.
ചായ്ബാസ ട്രഷറിയിൽനിന്ന് 37.7 കോടി രൂപ പിൻവലിച്ച കേസാണു മൂന്നാമത്തേത്. 2013 സെപ്റ്റംബർ 30ന് കോടതി ലാലുവിനെ കുറ്റക്കാരനെന്നു വിധിച്ചു. ഈ വർഷം ജനുവരി 24നു ലാലുവിന് അഞ്ചുവർഷം തടവുശിക്ഷ വിധിച്ചതിനെത്തുടർന്ന് എംപിസ്ഥാനം നഷ്ടമായി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ആറു വർഷം വിട്ടുനില്ക്കേണ്ടിവരികയും ചെയ്തു. രണ്ടു കേസുകളിൽ മിശ്രയെ കുറ്റവിമുക്തനാക്കിയെങ്കിലും മറ്റു രണ്ടുകേസുകളിലും മിശ്ര പ്രതിയാണ്.
ദൊരന്ത ട്രഷറിയിൽനിന്ന് 139 കോടി രൂപ പിൻവലിച്ചുവെന്ന അഞ്ചാമത്തെ കേസിൽ വിധി പറയാനിരിക്കുകയാണ്.
കാലിത്തീറ്റ കുംഭകോണം: നാലാം കേസിലും ലാലു കുറ്റക്കാരൻ, ജഗന്നാഥ മിശ്രയെ കുറ്റവിമുക്തനാക്കി
12:16 AM Mar 20, 2018 | Deepika.com