ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ ഏറ്റവും വലിയ വഞ്ചനയായിരുന്നു നോട്ട് നിരോധനമെന്നു കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. നോട്ട് നിരോധനത്തിന് ഒരു വർഷത്തിനു ശേഷവും തിരികെയെത്തിയ നോട്ടുകൾ എണ്ണിത്തീർന്നിട്ടില്ലെന്ന റിസർവ് ബാങ്കിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച മുൻ ധനമന്ത്രി, നോട്ട് എണ്ണിത്തീർക്കാൻ തിരുപ്പതി ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽനിന്നു പണം എണ്ണിത്തിട്ടപ്പെടുത്തുവരുടെ അടുത്ത് സഹായം തേടണമെന്നും അവർ നിങ്ങളേക്കാൾ വേഗത്തിൽ പണം എണ്ണിത്തിട്ടപ്പെടുത്തുമെന്നും കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിൽ പരിഹസിച്ചു.
നോട്ട് നിരോധനത്തിനു ശേഷം ഇപ്പോഴും പണമെണ്ണിക്കൊണ്ടിരിക്കുകയാണെന്നാണ് റിസർവ് ബാങ്ക് പറയുന്നത്. ഇതുവരെ എത്ര രൂപ എണ്ണിക്കഴിഞ്ഞെന്നു പോലും അവർ പറയുന്നില്ല. റിസർവ് ബാങ്ക് ഗവർണർ തിരുപ്പതിയിൽ പോയി അവിടത്തെ ഹുണ്ടിക പരിശോധകരോട് പണമെണ്ണി തരാൻ പറയുന്നതാവും ഇതിലും നല്ലത്. അവർ റിസർവ് ബാങ്കിനേക്കാൾ വേഗത്തിൽ പണമെണ്ണി തിട്ടപ്പെടുത്തും.
ഉദാരവത്കരണം നടപ്പിലാക്കിയ രാജീവ്ഗാന്ധിയും അതിനു ശേഷം മൻമോഹൻ സിംഗും ഇന്ത്യയെ പുരോഗതിയിലേക്കു കൊണ്ടുപോയി. ശക്തമായ ഒരു സാന്പത്തിക മേഖലയെയാണ് മോദി സർക്കാർ ഏറ്റെടുത്തത്. എന്നാൽ, നാലു വർഷമായി ബിജെപി ഇക്കാര്യത്തിൽ എന്തുചെയ്തു? മോദി സർക്കാർ അതെല്ലാം നശിപ്പിച്ചു. ശക്തമായ സന്പദ് വ്യവസ്ഥയാണുള്ളതെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ലോകരാഷ്ട്രങ്ങൾ സാന്പത്തികമായി മുന്നോട്ടു പോകുന്പോൾ ഇന്ന് ഇന്ത്യയിൽ മറിച്ചാണ് സംഭവിക്കുന്നതെന്നും ചിദംബരം കുറ്റപ്പെടുത്തി. ലോക സാന്പത്തിക വ്യവസ്ഥ അതിവേഗം വളരുന്പോൾ ഇന്ത്യ പിന്നോട്ടു പോവുകയാണ്. കോണ്‍ഗ്രസിനു മാത്രമേ ഈ അവസ്ഥയിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ കഴിയൂ. എന്തെങ്കിലും വികാരത്തിന്റെ പേരിലല്ല, മുൻകാലങ്ങളിൽ കോണ്‍ഗ്രസ് അതു ചെയ്തിട്ടുണ്ടെ ന്നും ഇനിയും ചെയ്യാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൻമോഹൻ സിംഗിന്റെ സർക്കാർ 14 കോടി ജനങ്ങളെയാണ് ദാരിദ്ര്യത്തിൽനിന്നു മുക്തരാക്കിയത്. എന്നാൽ, ബിജെപി സർക്കാർ വന്നതിനു ശേഷം അവരെ വീണ്ടും ദാരിദ്ര്യത്തിലേക്കു തള്ളിയിടപ്പെട്ടു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കോണ്‍ഗ്രസിനു മാത്രമേ കഴിയൂയെന്നും ചിദംബരം പറഞ്ഞു.
നോട്ട് നിരോധനം ഏറ്റവും വലിയ വഞ്ചന: ചിദംബരം
12:59 AM Mar 19, 2018 | Deepika.com