ന്യൂഡൽഹി: തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ വോട്ടിംഗ് യന്ത്രങ്ങൾക്കു പകരം പഴയ കടലാസ് ബാലറ്റ് പുനഃസ്ഥാപിക്കണമെന്ന് കോണ്ഗ്രസ്. ലോക്സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാനുള്ള ബിജെപി നീക്കം അപ്രായോഗികവും ഭരണഘടനാനുസൃതമല്ലാത്തതുമാ ണെന്നു ഡൽഹിയിൽ ഇന്നലെ ആരംഭിച്ച 84-ാമത് എഐസിസി പ്ലീനറി സമ്മേളനം അംഗീകരിച്ച രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. ബിജെപി-ആർഎസ്എസിനെ പരാജയപ്പെടുത്താൻ വിശാലസഖ്യത്തിനായി പ്രായോഗിക സമീപനം സ്വീകരിക്കുമെന്നും കോണ്ഗ്രസ് പ്രമേയം വ്യക്തമാക്കി.
രാജ്യത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന് ബിജെപി ഉൗന്നൽ നൽകുന്നതിനാൽ കാർഷിക ദുരവസ്ഥയും തൊഴിലില്ലായ്മയും അടക്കമുള്ള മുഖ്യപ്രശ്നങ്ങളിൽ ശ്രദ്ധ ചെലുത്താൻ കേന്ദ്രസർക്കാരിനു കഴിയുന്നില്ലെന്ന് കോണ്ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റശേഷം നടക്കുന്ന ആദ്യ പ്ലീനറി സമ്മേളനത്തിൽ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സബ്കാ സാത്ത്, സബ്കാ വികാസ് (എല്ലാവരുടെയുമൊപ്പം എല്ലാവർക്കും വികസനം) എന്ന മുദ്രാവാക്യം വോട്ടു കിട്ടാനുള്ള വെറും നാടകവും ചെപ്പടിവിദ്യയുമല്ലാതെ മറ്റൊന്നുമല്ലെന്ന് കോണ്ഗ്രസിനെ ഏറ്റവും കൂടുതൽ കാലം നയിച്ച അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.
ബിജെപി വെറുപ്പിന്റെ ഭാഷ ഉപയോഗിക്കുന്പോൾ സ്നേഹമാണ് കോണ്ഗ്രസ് പ്രയോഗിക്കുന്നതെന്ന് സോണിയയും രാഹുലും പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിനും ബിജെപി- ആർഎസ്എസ് കൂട്ടുകെട്ടിനും എതിരേ രൂക്ഷ കടന്നാക്രമണമാണ് സോണിയയും രാഹുലും അടക്കമുള്ളവർ നടത്തിയത്. രാജ്യത്ത് വിദ്വേഷം പടർത്താൻ ശ്രമിക്കുന്നതിനു പുറമേ നീരവ്, ലളിത് മോദിമാർ അടക്കമുള്ള അഴിമതിക്കാർക്കു കുട പിടിക്കുകയുമാണ് മോദി ചെയ്യുന്നതെന്ന് ഇന്നലെ പ്രസംഗിച്ച ശശി തരൂർ, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ്, മല്ലികാർജുൻ ഖാർഗെ, സുഷ്മിതാ ദേവ് തുടങ്ങിയവരെല്ലാം കുറ്റപ്പെടുത്തി.
ജനവിധിയിൽ തിരിമറി നടത്തുന്നതിനായി വോട്ടിംഗ് യന്ത്രങ്ങൾ ദുരുപയോഗിക്കപ്പെടുന്നുവെന്നു പാർട്ടികൾക്കും ജനങ്ങൾക്കും ആശങ്കകളുണ്ട്. വോട്ടെടുപ്പും വോട്ടെണ്ണലും നീതിപൂർവവും സുതാര്യവുമായി നടത്താൻ തെരഞ്ഞെടുപ്പു കമ്മീഷന് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. തെരഞ്ഞെടുപ്പു പ്രക്രിയയുടെ വിശ്വാസ്യതയ്ക്കായി പഴയ പേപ്പർ ബാലറ്റ് സംവിധാനം തെരഞ്ഞെടുപ്പു കമ്മീഷൻ തിരികെ കൊണ്ടുവരണമെന്ന് പ്ലീനറി സമ്മേളനം ആവശ്യപ്പെട്ടു.
"കൂറുമാറ്റക്കാരെ അയോഗ്യരാക്കണം'
എഐസിസിയുടെ രാഷ്ട്രീയ പ്രമേയത്തിലെ മറ്റു ചില നിർദേശങ്ങൾ:
* കൂറുമാറുന്ന സാമാജികരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ആറു വർഷത്തേക്ക് അയോഗ്യരാക്കുന്ന നിയമ ഭേദഗതി ഭരണഘടനയുടെ പത്താം അനുച്ഛേദത്തിൽ കൊണ്ടുവരണം.സാമാജികരുടെ കാലുമാറ്റവും കൂറുമാറ്റവും തടയാനും പണം നൽകി അധികാരം പിടിക്കുന്നത് തടയാനുമാണിത്.
* ജൂഡീഷറിയിൽ അടിയന്തരമായ പരിഷ്കാരങ്ങൾ കൊണ്ടുവരണം. ജുഡീഷറിയുടെ ദുരുപയോഗത്തെക്കുറിച്ച് അടുത്ത കാലത്തുണ്ടായ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ആ പ്രശ്നം അടിയന്തരമായി പരിഹരിക്കണം.
* സത്യം അമർച്ച ചെയ്യുന്നതിനും മാധ്യമങ്ങളുടെ സ്വരം ഇല്ലാതാക്കാനും പലതരത്തിൽലുള്ള സമ്മർദങ്ങളാണ് ഭരണകൂടം നടപ്പാക്കുന്നത്. ജനാധിപത്യം സംരക്ഷിക്കുന്നതിന് മാധ്യമങ്ങൾ അവയുടെ സ്വതന്ത്രസ്വഭാവം വീണ്ടെടുക്കണം.
* നക്സൽ മേഖലകളിലും രാജ്യത്തിന്റെ അതിർത്തിയിലുമടക്കം ഭീകരതയും അക്രമവും തടയുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. ഭീകരതയെ നേരിടുന്നതിന്റെ മറവിൽ രാജ്യത്ത് ഭിന്നതയും അതിവൈകാരികതയും സൃഷ്ടിക്കാനുള്ള ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ശ്രമങ്ങളെ അപലപിക്കുന്നു.
* പ്രധാനമന്ത്രി നേരിട്ടു തിടുക്കത്തിൽ ഉയർന്ന വില നൽകി 36 റഫാൽ യുദ്ധവിമാനം വാങ്ങിയതിനെ ന്യായീകരിക്കാൻ കഴിയുന്ന ഒരു രേഖയും പുറത്തുവന്നിട്ടില്ല. ബാങ്ക് തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ടു. കോടികൾ വെട്ടിച്ചു മുങ്ങിയവരെ തിരികെയെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.
ജോർജ് കള്ളിവയലിൽ
വോട്ടിംഗിനു കടലാസ് ബാലറ്റ് മതിയെന്ന് എഐസിസി വിശാലസഖ്യം
01:25 AM Mar 18, 2018 | Deepika.com