ന്യൂഡൽഹി: രാജ്യരക്ഷയ്ക്കായി വേണ്ടിവന്നാൽ സൈന്യം അതിർത്തി കടക്കാനും മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ജമ്മു-കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കാഷ്മീർ പ്രശ്നത്തിനും അതിർത്തി തർക്കത്തിനും ശാശ്വത പരിഹാരം കാണാനാണു കേന്ദ്രം ശ്രമിക്കുന്നത്. കാഷ്മീറിനെ ഇന്ത്യയിൽനിന്നു വേർപെടുത്താനാവില്ലെന്നും കാഷ്മീർ ഇന്ത്യയോടൊപ്പം എല്ലാക്കാലത്തും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ, നിരപരാധികളെ കൊന്നൊടുക്കുന്ന തീവ്രവാദികൾക്കു സർവ പിന്തുണയും നൽകുന്ന സമീപനമാണു പാക്കിസ്ഥാന്റേത്. ഐക്യരാഷ്ട്രസഭ ഭീകരരുടെ പട്ടികയിൽപ്പെടുത്തിയ ഹാഫിസ് സയിദിനെ സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാക്കിസ്ഥാൻ അനുമതി നൽകിയിരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നു രാജ്നാഥ് സിംഗ് ചോദിച്ചു.
ഭീകരവാദത്തിന്റെ പേരിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ പാക്കിസ്ഥാനെ കുറ്റപ്പെടുത്താൻ തയാറായിരിക്കുന്നതിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരങ്ങളാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
വേണ്ടിവന്നാൽ സൈന്യം അതിർത്തി കടക്കാനും മടിക്കില്ല: രാജ്നാഥ് സിംഗ്
01:25 AM Mar 18, 2018 | Deepika.com