ന്യൂഡൽഹി: സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിനു രൂപമായിട്ടും പാർട്ടി ജനറൽ സെക്രട്ടറി കോണ്ഗ്രസ് സഖ്യത്തെ പിന്തുണയ്ക്കുന്നതിൽ സീതാറാം യെച്ചൂരിയെയും ബംഗാൾ ഘടകത്തെയും കുറ്റപ്പെടുത്തി പോളിറ്റ് ബ്യൂറോയിൽ പ്രകാശ് കാരാട്ട് പക്ഷം.
കോണ്ഗ്രസ് ഇപ്പോൾ വിശാല സഖ്യം വേണമെന്ന പ്രമേയം പാസാക്കിയിട്ടുണ്ട്. ഇക്കാര്യം സിപിഎമ്മിൽ ചർച്ച ചെയ്യും. പല പാർട്ടികളിലും പാസാക്കുന്ന പ്രമേയങ്ങൾ സിപിഎമ്മിൽ ചർച്ച ചെയ്യുന്നത് പതിവാണ്. ബിഎസ്പിയും എസ്പിയും തമ്മിലുള്ള സഖ്യം തുടരുകയാണെങ്കിൽ അതിനെ സിപിഎം പിന്തുണയ്ക്കുമെന്നുമാണ് ഇന്നലെ പിബി യോഗത്തിനുശേഷം യെച്ചൂരി പറഞ്ഞത്.
അതേസമയ, ബംഗാൾ സംസ്ഥാന സമ്മേളനത്തിലും പാർട്ടിയുടെ മറ്റ് ആഭ്യന്തര യോഗങ്ങളിലും യെച്ചൂരിയും ബംഗാൾ നേതാക്കളും കോണ്ഗ്രസ് സഖ്യത്തെ അനുകൂലിക്കുന്നതിനെയാണ് പിബി യോഗത്തിൽ പ്രകാശ് കാരാട്ട് പക്ഷം വിമർശിച്ചത്. ഇന്നലെ ഡൽഹിയിൽ നടന്ന കോണ്ഗ്രസ് പ്ലീനറി സമ്മേളനത്തിൽ സമാന ചിന്താഗതിയുള്ള ഇതര പാർട്ടികളുമായി സഹകരിക്കാമെന്ന ഷിംല ചിന്തൻ ശിബിരത്തിൽ എടുത്ത തീരുമാനം അനുസരിച്ചു മുന്നോട്ടു പോകാമെന്നു നേതൃത്വം വ്യക്തമാക്കിയിരുന്നു. ബിജെപിയെ പൊതുശത്രുവായി കണ്ട് മതേതര കക്ഷികളുമായി തെരഞ്ഞെടുപ്പു സഹകരണം വേണമെന്നായിരുന്നു യെച്ചൂരി പക്ഷത്തിന്റെ വാദം. എന്നാൽ, കേന്ദ്ര കമ്മിറ്റിയിൽ ഇതു സംബന്ധിച്ച രേഖ ഭൂരിപക്ഷത്തോടെ വോട്ടിനിട്ടു തള്ളുകയായിരുന്നു.
ത്രിപുരയിൽ സിപിഎമ്മിനേറ്റ തിരിച്ചടിക്ക് കാരണം ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ കഴിയാതിരുന്നതാണെന്നാണു പാർട്ടി പോളിറ്റ്ബ്യൂറോ വിലയിരുത്തുന്നത്. ഇടത് വിരുദ്ധ വോട്ടുകൾ ഇത്തവണ ബിജെപിയിലേക്കൊഴുകിയെന്നും പോളിറ്റ്ബ്യൂറോ വിലയിരുത്തുന്നു.
കോൺഗ്രസ് സഖ്യം: പിബിയിൽ വീണ്ടും യെച്ചൂരിക്കെതിരേ കാരാട്ട് പക്ഷം
12:35 AM Mar 18, 2018 | Deepika.com