ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിനെ വെട്ടിലാക്കി തെലുങ്കുദേശം പാർട്ടി എൻഡിഎ വിട്ടു. മുന്നണി വിട്ടതായി പ്രഖ്യാപിച്ചതിനു പിന്നാലെ ടിഡിപി ഇന്നലെ ലോക്സഭയിൽ കേന്ദ്ര സർക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടു വന്നെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല.
ലോക്സഭാ നടുത്തളത്തിലെ പ്രതിഷേധങ്ങൾ ചൂണ്ടിക്കാട്ടി സഭയിലെ അന്തരീക്ഷം ശരിയല്ലെന്നു പറഞ്ഞാണ് സ്പീക്കർ ഇന്നലെ അവിശ്വാസ പ്രമേയത്തിന് അനുമതി നൽകാതെ മാറ്റിവച്ചത്. ടിഡിപിക്കു പുറമേ വൈഎസ്ആർ കോണ്‍ഗ്രസും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അതിനും അനുമതി ലഭിച്ചില്ല. നോട്ടീസിന് തിങ്കളാഴ്ച അനുമതി നൽകണമെന്ന് ടിഡിപി സ്പീക്കറോട് അഭ്യർഥിച്ചിട്ടുണ്ട്.
ആന്ധ്ര വിഷയത്തിൽ വൈഎസ്ആർ കോണ്‍ഗ്രസ് വ്യാഴാഴ്ച നൽകിയ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് സ്വന്തം നിലയ്ക്ക് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ടിഡിപി പോളിറ്റ് ബ്യൂറോ തീരുമാനിക്കുകയായിരുന്നു. വൈഎസ്ആർ കോണ്‍ഗ്രസും ജന സേന പാർട്ടിയുമായും ബിജെപിയും പ്രധാനമന്ത്രിയുടെ ഓഫീസും ഗൂഢാ ലോചന നടത്തിയിട്ടുണ്ടെന്ന സംശയത്തിന്റെ ബലത്തിലാണ് സ്വന്തം നിലയ്ക്ക് അവിശ്വാസ പ്രമേയം കൊണ്ടു വരാൻ ടിഡിപി തീരുമാനിച്ചത്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി പ്രസിഡന്റുമായ ചന്ദ്രബാബു നായിഡു എൻഡിഎ വിടുന്നതായി ഇന്നലെ രാവിലെയാണു പ്രഖ്യാപിച്ചത്. ടിഡിപി പോളിറ്റ് ബ്യൂറോ അംഗങ്ങളുമായും എംപിമാരുമായും ടെലികോണ്‍ഫറൻസിംഗ് മുഖേന കൂടിക്കാഴ്ച നടത്തിയാണ് ചന്ദ്രബാബു നായിഡു ടിഡിപി മുന്നണി വിടാനുള്ള തീരുമാനമെടുത്തത്. കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രണ്ടു പാർട്ടി മന്ത്രിമാർ രാജിവച്ചതിനു പിന്നാലെയാണ് ടിഡിപി സഖ്യം വിടുന്നത്.
കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന അശോക് ഗജപതി രാജു, ശാസ്ത്ര സാങ്കേതിക സഹമന്ത്രി വൈ.എസ്. ചൗധരി എന്നിവരാണ് രാജിവച്ചത്. മോദി സർക്കാരും ബിജെപിയും പയറ്റിയ സമ്മർദ തന്ത്രങ്ങളും അനുരഞ്ജന ശ്രമങ്ങളും കണക്കിലെടുക്കാതെയാണ് ചന്ദ്രബാബു നായിഡു സഖ്യം വിടാനുള്ള ഉറച്ച തീരുമാനം എടുത്തത്. ഹൈദരാബാദിൽ ചേർന്ന ടിഡിപി പോളിറ്റ്ബ്യൂറോ യോഗത്തിൽ ഏകകണ്ഠമായാ ണ് തീരുമാനമെടുത്തത്.
സഖ്യകക്ഷികളിൽ പ്രബലരായിരുന്ന ശിവസേന ഇതിനോടകം തന്നെ എൻഡിഎയുമായും ബിജെപിയുമായും പ്രത്യക്ഷത്തിൽ തന്നെ അകൽച്ചയിലാണ്. കേന്ദ്ര സർക്കാരിനു ഭീഷണിയില്ലെങ്കിലും ടിഡിപി കൂടി വിട്ടുപോയതോടെ എൻഡിഎ ദുർബലമാകുകയാണ്. മുന്നണി വിടാനുള്ള ടിഡിപി തീരുമാനത്തെ ശിവസേനയും തൃണമൂൽ കോണ്‍ഗ്രസും സ്വാഗതം ചെയ്തു. ടിഡിപി ആന്ധ്രയുടെ ആവശ്യങ്ങളിലേക്ക് ഉയിർത്തെഴുന്നേറ്റു എന്നാണ് മുന്നണി വിട്ടതിനോട് വൈഎസ്ആർ കോണ്‍ഗ്രസ് നേതാവ് ജഗൻമോഹൻ റെഡ്ഡി പ്രതികരിച്ചത്.
സെബി മാത്യു
കേന്ദ്രസർക്കാരിനും ബിജെപിക്കും ടിഡിപിയുടെ രൂക്ഷവിമർശനം
കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരേ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചാണ് ചന്ദ്രബാബു നായിഡുവും ടിഡിപിയും മുന്നണി വിട്ടത്. ചന്ദ്രബാബു നായിഡു തന്റെ വിമർശനങ്ങളിലധികവും കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ക്കു നേരേ തൊടുത്തു. സംസ്ഥാനത്തിന് പ്രത്യേക പദവി ലഭിക്കാത്തതു കൊണ്ടു മാത്രമാണു മുന്നണി വിടുന്നതെന്ന് ആന്ധ്ര നിയമസഭയിൽ നായിഡു ആവർത്തിച്ചു പറഞ്ഞു.
പ്രത്യേക പദവി സംബന്ധിച്ച് വികാരങ്ങൾ കൊണ്ടു ഫലമുണ്ടാകില്ലന്ന ജയ്റ്റ്ലിയുടെ പരാമർശം മര്യാദയില്ലാത്തതായിരുന്നു. വികാരങ്ങളിൽ നിന്നാണു തെലുങ്കാന തന്നെ പടുത്തുയർത്തിയത്. വികാരങ്ങൾക്കു വളരെ ശക്തിയുമുണ്ട്. കേന്ദ്ര സർക്കാർ എന്നും നീതിരഹിതമായാണ് ആന്ധ്രയോടു പെരുമാറുന്നത്. വിഭജന സമയത്തു തന്നെ പ്രത്യേക പദവി നൽകിയിരുന്നെങ്കിൽ ഇപ്പോഴുണ്ടായ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു. ടിഡിപി ഒരിക്കലും എൻഡിഎ വിട്ടത് സ്വാർഥ താത്പര്യങ്ങൾക്കുവേണ്ടി ആയിരുന്നില്ലെന്നും നായിഡു വ്യക്തമാക്കി.
സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു. കേന്ദ്രത്തിലേക്കും നിരവധി കത്തുകളെഴുതി. എന്നാൽ, ഒരു നടപടിയുമുണ്ടായില്ലെന്നും നായിഡു കുറ്റപ്പെടുത്തി. ബിജെപി എന്നാൽ ബ്രേക്ക് ജനതാ പ്രോമിസ് എന്നാണ് ടിഡിപി നേതാവ് തോട്ടാ നരസിംഹൻ പരിഹസിച്ചത്. കേന്ദ്ര സർക്കാരിനെതിരേ അന്‍പതു പേർ ഒപ്പിട്ട അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭയിൽ ടിഡിപിക്ക് 16 എംപിമാരും വൈഎസ്ആർ കോണ്‍ഗ്രസിന് ഒന്‍പത് എംപിമാരും ഉണ്ട്. സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിനു പിന്തുണ നൽകുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും എംപി മുഹമ്മദ് സലിമും പറഞ്ഞു. അവിശ്വാസ പ്രമേയത്തിന് അനുമതി ഒരു തവണ അഭ്യർഥിച്ചതല്ലാതെ ടിഡിപി അംഗങ്ങൾ കാര്യമായ ശ്രമങ്ങൾ നടത്തിയില്ല.
ടിഡിപി മുന്നണി വിട്ടു
02:08 AM Mar 17, 2018 | Deepika.com