ന്യൂഡൽഹി: കോണ്‍ഗ്രസിനെ പുതുയുഗത്തിലേക്കു നയിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള എഐസിസി സമ്മേളനം ഇന്നു തുടക്കം. രാഹുൽ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റായി ഒൗപചാരികമായി അവരോധിക്കുന്നതിനൊപ്പം പൊതുതെരഞ്ഞെടുപ്പിനും സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കുള്ള തന്ത്രങ്ങൾ രൂപീകരിക്കുന്നതിനും കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം വേദിയാകും.
കോണ്‍ഗ്രസ് പ്രവർത്തക സമിതിയിലേക്ക് പ്രത്യേക തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. വർക്കിംഗ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്ലീനറി ചുമതലപ്പെടുത്തും. സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട കരട് പ്രമേയങ്ങൾക്ക് ഇന്നലെ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകി.
യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുതിർന്ന നേതാക്കളായ ഡോ. മൻമോഹൻ സിംഗ്, എ.കെ ആന്റണി അടക്കമുള്ളവർ പങ്കെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പും ഒപ്പം സംസ്ഥാന തെരഞ്ഞെടുപ്പുകളുമാകും സന്പൂർണ പ്ലീനറി സമ്മേളത്തിലെ മുഖ്യ അജൻഡ. പ്രാദേശിക പാർട്ടികളുമായി സഖ്യത്തിനായുള്ള സാധ്യതകളും നീക്കുപോക്കുകളും കഴിഞ്ഞ തെരഞ്ഞെടുപ്പുകളും സമ്മേളനം ചർച്ച ചെയ്യും. ഇന്നലെ വൈകിട്ട് കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്ന് നടപടിക്രമങ്ങൾക്ക് അന്തിമരൂപം നൽകി. 1500ലധികം എഐസിസി പ്രതിനിധികൾ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ഇതിനു പുറമേ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 5000 ലധികം പ്രതിനിധികൾ കൂടി പങ്കെടുക്കും.
ഓരോ സംസ്ഥാനത്തുനിന്നും ആനുപാതിക പ്രാതിനിധ്യം നൽകി ആശയങ്ങൾ പങ്കുവയ്ക്കാൻ അവസരം നൽകണമെന്ന് രാഹുൽ ഗാന്ധി പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
എഐസിസി സമ്മേളനത്തിന് ഇന്നു തുടക്കം
02:08 AM Mar 17, 2018 | Deepika.com