ന്യൂഡൽഹി: ദേശീയ ഗാനത്തിലെ "സിന്ധ്' എന്ന വാക്കിനു പകരം "നോർത്ത് ഈസ്റ്റ്’ ചേർക്കണമെന്ന് ആവശ്യപ്പെട്ടു രാജ്യസഭയിൽ കോൺഗ്രസ് എംപി സ്വകാര്യബിൽ അവതരിപ്പിച്ചു.
ശത്രു രാജ്യത്തിലെ ഒരു സ്ഥലത്തെ പുകഴ്ത്തേണ്ട കാര്യമില്ലെന്ന വാദം ഉന്നയിച്ചാണു നടപടി. 1950ൽ ദേശീയഗാനം എടുത്തപ്പോൾത്തന്നെ അന്നത്തെ രാഷ്ട്രപതി ഭാവിയിൽ ആവശ്യമെങ്കിൽ ഭേദഗതി വരുത്താമെന്നു പറഞ്ഞിരുന്നതായി ബിൽ അവതരിപ്പിച്ച ആസാം പിസിസി അധ്യക്ഷനും രാജ്യസഭാ എംപിയുമായ റിപുൻ ബോറ പറഞ്ഞു.
"ദേശീയ ഗാനത്തിൽ പാക്കിസ്ഥാനിലുൾപ്പെട്ട സിന്ധിനെക്കുറിച്ചു പരാമർശിക്കപ്പെടുന്പോൾ നോർത്ത് ഈസ്റ്റിനെക്കുറിച്ചു പറയുന്നില്ല. ശത്രു രാജ്യത്തെ ഒരു സ്ഥലത്തെ പുകഴ്ത്തുന്നതിൽ ഒരർഥവുമില്ല'. ബോറ പറഞ്ഞു. ദേശീയ ഗാനത്തിൽ ദേദഗതി വരുത്താമെന്നു അന്നത്തെ രാഷ്ട്രപതി പറഞ്ഞിട്ടുള്ളതിനാൽ ഇപ്പോൾ അത് നടപ്പാക്കണമെന്നും സിന്ധിനു പകരം നോർത്ത് ഈസ്റ്റ് ചേർക്കണമെന്നും ബോറ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ചു താൻ കൊടുത്ത സ്വകാര്യ ബിൽ രാജ്യസഭ അടുത്തയാഴ്ച പരിഗണിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ദേശീയഗാനത്തിൽ ഭേദഗതി ആവശ്യപ്പെട്ടു കോൺഗ്രസ് എംപി
12:55 AM Mar 17, 2018 | Deepika.com