ന്യൂഡൽഹി: ഇന്ത്യയിൽ പാക് നയതന്ത്ര ഉദ്യോഗസ്ഥരും കുടുംബങ്ങളും അപമാനവും ഭീഷണിയും നേരിടുന്നുവെന്ന പരാതിയെത്തുടർന്ന് പാക്കിസ്ഥാൻ ഇന്ത്യയിലെ ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചു. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണർ മഹമ്മൂദ് സൊഹൈലിനെയാണു തിരിച്ചു വിളിച്ചത്. എന്നാൽ, ഇതു പതിവ് നടപടി മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. വിവരങ്ങൾ ആരായുന്നതിനു വേണ്ടി ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ വിളിപ്പിച്ചതാണെന്നും ഇന്ത്യയിൽനിന്നു തിരിച്ചു വിളിച്ചു എന്നതു ശരിയല്ലെന്നുമാണ് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞത്.
പാക്കിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കു ഡൽഹിയിൽ പലതവണ ഭീഷണിയും അപമാനവും നേരിട്ടെന്നാണ് പാക്കിസ്ഥാ ന്റെ ആരോപണം. കഴിഞ്ഞ എട്ടു ദിവസത്തിനുള്ളിൽ ഡൽഹിയിൽ 26 തവണ ഇത്തരത്തിൽ അനിഷ്ട സംഭവങ്ങളുണ്ടായെന്നാണു പറയുന്നത്. പാക്കിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ മക്കൾ സ്കൂളിൽ പോകുന്ന വഴിക്ക് അപമാനിക്കാൻ ശ്രമിച്ചെന്നതാ ണ് ഒടുവിലത്തെ പരാതി.
ഇന്ത്യയിലെ പാക്കിസ്ഥാൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ കാർ ചിലർ പിന്തുടർന്നു ഡ്രൈവറെ ആക്രമിച്ചെന്ന ആ ക്ഷേപം നേരത്തേ ഉയർന്നിരുന്നു. സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഏതാനും ദിവസങ്ങളായി പാക്കിസ്ഥാനിലെ മാധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്തുനിന്നു നടപടികളൊന്നുമില്ലാത്തതിനെ തുടർന്നാണു ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയതെന്നാണ് പാക്കിസ്ഥാൻ നൽകുന്ന വിശദീകരണം. വിഷയങ്ങളെല്ലാം നയതന്ത്രപരമായി ചർച്ച ചെയ്തു പരിഹരിക്കേണ്ടതാണെന്നും മാധ്യമങ്ങളോടു വെളിപ്പെടുത്തേണ്ടവയല്ലെന്നുമാണ് വിദേശകാര്യ വക്താവ് പറഞ്ഞത്. പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന്റെയും ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങൾ സമാധാനപരമായി നടക്കണമെന്ന് ഇന്ത്യയും ആഗ്രഹിക്കുന്നുണ്ട്. ഉദ്യോഗസ്ഥർ അപമാനിക്കപ്പെടുന്നില്ലെന്നും തടസങ്ങളില്ലാതെ ജോലി ചെയ്യാൻ കഴിയുന്നുണ്ടെന്നും 1961ലെ വിയന്ന കരാറിന്റെ അടിസ്ഥാനത്തിൽ ഉറപ്പു വരുത്തണമെന്നും രവീഷ് കുമാർ പറഞ്ഞു.
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷണറും ആക്രമങ്ങളും ഭീഷണികളും നേരിടുന്നതായി അറിയിച്ചിരുന്നുവെന്നും രവീഷ് കുമാർ പറഞ്ഞു. പാക്കിസ്ഥാന്റെ പരാതിയെത്തുടർന്നു കഴിഞ്ഞയാഴ്ച തന്നെ ഇന്ത്യ മറുപടി നൽകിയിരുന്നു. നയതന്ത്രപ്രതിനിധികൾക്കാവശ്യമായ സുരക്ഷയുൾപ്പെടെ എല്ലാ സൗകര്യങ്ങളും ഇന്ത്യ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യൻ പ്രതിനിധികൾക്കും പല പ്രശ്നങ്ങളും പാക്കിസ്ഥാനിൽ നേരിടേണ്ടി വന്നത് ഉൾപ്പെടെ യുള്ള വിഷയങ്ങൾ മാധ്യമങ്ങളിൽ കൊട്ടിഘോഷിക്കാറില്ല. സമചിത്തതയോടെ നേരിടുകയാണു ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെബി മാത്യു
‘ഇന്ത്യൻ നയതന്ത്രജ്ഞർക്ക് പാക്കിസ്ഥാനിൽ പീഡനം’
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്ലാമാബാദിലെ ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരേ അതിക്രമത്തിന്റെ നയതന്ത്രമാണ് പാക്കിസ്ഥാൻ നടത്തുന്നത്. ഇന്ത്യൻ ഉദ്യോഗസ്ഥരുടെ വീട്ടിലേക്കു കല്ലേറു നടത്തുകയും വൈദ്യുത ബന്ധം വിച്ഛേദിക്കുകയും ചെയ്തതിനു പുറമേ ലാപ്ടോപ്പുകൾ മോഷ്ടിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ ഉൾപ്പെടെയുള്ള പരാതികളുമായി കഴിഞ്ഞ ഫെബ്രുവരി 16ന് ഇന്ത്യൻ നയതന്ത്ര സംഘം പാക്കിസ്ഥാൻ വിദേശകാര്യ സെക്രട്ടറിയെ കണ്ടിരുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ആവശ്യമെന്നു തോന്നിയാൽ പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി വിവരങ്ങൾ ആരായുമെന്നാണ് വിദേശകാര്യ വക്താവ് പറഞ്ഞത്. അതേസമയം, പാക്കിസ്ഥാൻ ഉന്നയിച്ച വിഷയങ്ങൾ ഇന്ത്യ പരിശോധിക്കുമെന്നും പാക് നയതന്ത്ര ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ കാർ ഡൽഹി ചാണക്യപുരിയിൽ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതികളിലൊന്ന്. പാക്കിസ്ഥാൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ മക്കൾ സ്കൂളിലേക്കു പോകുന്ന കാർ തടഞ്ഞു ഡ്രൈവറെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ഇന്ത്യയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ ഓഫീസിൽ 500ലധികം ഉദ്യോഗസ്ഥരാണുള്ളത്.
പാക് ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചു
01:25 AM Mar 16, 2018 | Deepika.com