ലക്നോ: യുപിയിലെ ഗോരഖ്പുരിലും ഫൂൽപുരിലും ബിജെപിയെ തറപറ്റിച്ച സമാജ്വാദി പാർട്ടി-ബിഎസ്പി സഖ്യം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും തുടരുമെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്.
ബിജെപി എംപിയുടെ നിര്യാണത്തെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കൈരാനയിലും ബിഎസ്പിയുമായി സഖ്യമുണ്ടാക്കുമെന്നു അഖിലേഷ് പറഞ്ഞു. എസ്പി സ്ഥാനാർഥികൾ ഉജ്വല വിജയം നേടിയ ഉടൻതന്നെ അഖിലേഷ് യാദവ് മായാവതിയുടെ വീട്ടിലെത്തി നന്ദി അറിയിച്ചിരുന്നു.
ചിലപ്പോഴേക്കെ കഴിഞ്ഞ കാലത്തെ സംഭവങ്ങൾ മറക്കേണ്ടി വരുമെന്നായിരുന്നു ബിഎസ്പിയുമായുള്ള പഴയകാല ശത്രുതയെക്കുറിച്ച് അഖിലേഷ് പ്രതികരിച്ചത്. കോൺഗ്രസുമായുള്ള ബന്ധം പഴയതുപോലെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയും കോൺഗ്രസും സഖ്യത്തിലായിരുന്നു മത്സരിച്ചത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ വിശ്വാസ്യതയെക്കുറിച്ച് അഖിലേഷ് സംശയം പ്രകടിപ്പിച്ചു. ബാലറ്റ് പേപ്പർ ഉപയോഗിച്ചിരുന്നെങ്കിൽ എസ്പി സ്ഥാനാർഥികളുടെ ഭൂരിപക്ഷം കൂടുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ ബഹുജൻ സമാജ്വാദി പാർട്ടി(ബിഎസ്പി) സ്ഥാപകൻ കാൻഷി റാമിന്റെ ജന്മദിനവാർഷികത്തിൽ സ്മരണാഞ്ജലിയുമായി കോൺഗ്രസും പാർട്ടി പ്രസിഡന്റ് രാഹുൽ ഗാന്ധി രംഗത്തെത്തിയതു ശ്രദ്ധേയമായി. വലിയ സാമൂഹിക പരിഷ്കർത്താവായിരുന്നു കാൻഷി റാമെന്നും ജന്മദിനവാർഷികത്തിൽ ആദരവ് അർപ്പിക്കുന്നതായും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്നലെ എൻസിപി അധ്യക്ഷൻ ശരത് പവാറിനെ സന്ദർശിച്ച് രാഹുൽഗാന്ധി ചർച്ച നടത്തിയിരുന്നു.
യുപി രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പിയെ പിന്തുണയ്ക്കാൻ സമാജ്വാദി പാർട്ടിയും കോൺഗ്രസും ആർഎൽഡിയും തീരുമാനിച്ചിട്ടുണ്ട്.
തെലുങ്കുദേശം എൻഡിഎ വിട്ടേക്കും
ന്യൂഡൽഹി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്കാത്തതുമൂലം ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന തെലുങ്കുദേശം പാർട്ടി(ടിഡിപി) എൻഡിഎ വിടാൻ സാധ്യത.
ഭാവികാര്യങ്ങൾ തീരുമാനിക്കുന്നതിനായി ടിഡിപി അധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പാർട്ടി പോളിറ്റ് ബ്യൂറോ യോഗം വിളിച്ചിട്ടുണ്ട്. പ്രത്യേക പദവി നല്കാത്തതിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭയിൽനിന്നു തങ്ങളുടെ പ്രതിനിധികളെ ടിഡിപി പിൻവലിച്ചിരുന്നു. ആന്ധ്ര മന്ത്രിസഭയിൽനിന്നു ബിജെപി മന്ത്രിമാരും രാജിവച്ചു.
കേന്ദ്ര സർക്കാരിനെതിരേ വൈഎസ്ആർ കോൺഗ്രസ് ഇന്നു കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനും ടിഡിപി തീരുമാനിച്ചിട്ടുണ്ട്. 50 എംപിമാരുടെ പിന്തുണയുണ്ടെങ്കിലേ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കുകയുള്ളൂ.
വൈഎസ്ആർ കോൺഗ്രസിന് ഒന്പതും ടിഡിപിക്ക് പതിനാറും എംപിമാരാണുള്ളത്.
എസ്പി-ബിഎസ്പി സഖ്യം തുടരും
01:25 AM Mar 16, 2018 | Deepika.com