ന്യൂഡൽഹി: അടിസ്ഥാനമില്ലാതെ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഇലക്ട്രോണിക്, ഓണ്‍ലൈൻ മാധ്യമങ്ങൾക്കെതിരേ സുപ്രീം കോടതി.
വെബ്സൈറ്റുകളുള്ളതു കൊണ്ട് എന്തു കാര്യവും പ്രസിദ്ധപ്പെടുത്താമെന്നു വിചാരിക്കരുതെന്നും പ്രസംഗപീഠത്തിൽ നിൽക്കുന്നതു മാർപാപ്പയാണെന്നു മാധ്യമങ്ങൾ സ്വയം വിലയിരുത്തരുതെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വിമർശിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷാ നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദ വയർ എന്ന ന്യൂസ് പോർട്ടൽ നൽകിയ കേസ് പരിഗണിക്കുകയായിരുന്നു കോടതി.
വാർത്തകൾ നൽകുന്പോൾ കൂടുതൽ ഉത്തരവാദിത്വത്തോടെ നൽകാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം. ഭാവനയിൽ തോന്നുന്ന എല്ലാ കാര്യങ്ങളും വാർത്തയാക്കാമെന്നു ചിന്തിക്കരുത്. ഇലക്ട്രോണിക്, ഓണ്‍ലൈൻ മാധ്യമങ്ങൾ ഇക്കാര്യത്തിൽ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. കൈയിൽ ഒരു വെബ്സൈറ്റുണ്ടെന്നു കരുതി എല്ലാം എഴുതിക്കളയാമെന്നു ധരിക്കരുതെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. മാധ്യമ സ്വാതന്ത്ര്യത്തെ താൻ അംഗീകരിക്കുന്നെന്നും എന്നാൽ ആ സ്വാതന്ത്ര്യത്തെ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും കോടതി കൂട്ടിച്ചേർത്തു.
ഏതെങ്കിലും ചാനലുകളുടെയോ മാധ്യമ പ്രവർത്തകരുടെയോ പേരെടുത്തു പറയാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ, ഇവർ പ്രസംഗപീഠത്തിൽ നിൽക്കുന്ന മാർപാപ്പയെന്ന ധാരണയിൽ ഉത്തരവുകൾ പുറപ്പെടുവിക്കുകയും ധർമ പ്രഭാഷണം നടത്തുകയും ചെയ്യുന്നു. ഇവയൊക്കെ കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ പെടുന്നവയാണെന്നു ചിന്തിക്കുന്നില്ല. ഇതൊന്നും മാധ്യമ പ്രവർത്തന സംസ്കാരത്തിൽ പെട്ടതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ദ വയർ എന്ന ന്യൂസ് പോർട്ടലിനെതിരേ ഗുജറാത്ത് കോടതിയിലുള്ള മാനനഷ്ടക്കേസ് നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഏപ്രിൽ 12 വരെയാണ് സ്റ്റേ. ഹർജിയിൽ ജയ് ഷായ്ക്കും മറ്റ് കക്ഷികൾക്കും നോട്ടീസയച്ച കോടതി, വാദം കേൾക്കുന്നത് ഏപ്രിൽ 12ലേക്കു മാറ്റി.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ജയ് ഷായുടെ നഷ്ടത്തിലായിരുന്ന കന്പനി 16,000 മടങ്ങ് ലാഭത്തിലായെന്ന വാർത്ത ദ വയർ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതിനെതിരേ ജയ് ഷാ നൽകിയ കേസിലാണ് ഗുജറാത്ത് കോടതിയിൽ നടപടികൾ പുരോഗമിച്ചിരുന്നത്.
അടിസ്ഥാനമില്ലാത്ത വാർത്തകൾ കൊടുക്കുന്നതിനെതിരേ സുപ്രീംകോടതി
12:28 AM Mar 16, 2018 | Deepika.com