അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിൽ കോൺഗ്രസ്-ബിജെപി കൈയാങ്കളി. ബിജെപി അംഗത്തിനെ മൈക്രോഫോണിന്റെ ദണ്ഡ് ഉപയോഗിച്ച് ആക്രമിച്ച കോൺഗ്രസ് അംഗങ്ങളായ പ്രതാപ് ദുധതിനെയും അമരീഷ് ദേറിനെയും നിയമസഭയിൽനിന്ന് മൂന്നു വർഷത്തേക്കു സ്പീക്കർ രാജേന്ദ്ര ത്രിവേദി സസ്പെൻഡ് ചെയ്തു.
നിയമസഭയിൽ ബഹളമുണ്ടാക്കിയതിന് കോൺഗ്രസ് അംഗം ബൽദേവ് ഠാക്കൂറിനെ ഒരു വർഷത്തേക്കും സസ്പെൻഡ് ചെയ്തു. ആസാറം ബാപ്പു കേസിൽ ജസ്റ്റീസ് ഡി.കെ. ത്രിവേദി കമ്മീഷൻ റിപ്പോർട്ട് സഭയുടെ മേശപ്പുറത്തു വയ്ക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. ചോദ്യോത്തരവേളയിൽ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പ്രശ്നം ഉന്നയിച്ചശേഷം, കോൺഗ്രസ് അംഗം വിക്രം മാദം സംസാരിക്കാൻ അനുമതി തേടി.
എന്നാലിതു സ്പീക്കർ വിലക്കി. മാദമിനെ സംസാരിക്കാൻ അനുവദിക്കണമെന്ന് കോൺഗ്രസിലെ തന്നെ അമരീഷ് ദേർ സ്പീക്കറോട് ആവശ്യപ്പെട്ടു. ഇതും സ്പീക്കർ നിരാകരിച്ചതോടെ മാദമും ദേറും സഭയുടെ നടത്തുളത്തിലെത്തി പ്രതിഷേധിച്ചു. ഇതേത്തുടർന്ന് സ്പീക്കർ സഭാ നടപടികൾ തീരും വരെ ഇരുവരെയും പുറത്താക്കാൻ നിയമസഭാ മാർഷൽമാർക്കു നിർദേശം നല്കി.
ഇതിനിടെ, കോൺഗ്രസ് അംഗങ്ങളോട് നിശബ്ദരായി ഇരിക്കാൻ നേതാക്കൾ പറയണമെന്ന് ബിജെപിയിലെ ജഗദീഷ് പഞ്ചൽ പറഞ്ഞു. ഇതിൽ പ്രകോപിതനായി കോൺഗ്രസ് അംഗം പ്രതാപ് ദുധത് പഞ്ചലിനെ മൈക്രോഫോണിന്റെ ദണ്ഡുകൊണ്ട് ആക്രമിച്ചു. തുടർന്ന് പതിനഞ്ചു മിനിറ്റത്തേക്കു സഭ പിരിഞ്ഞു. ഈസമയം, നിയമസഭാ ഹാളിന്റെ പിൻവാതിലിലൂടെ സഭയ്ക്കുള്ളിൽ പ്രവേശിച്ച ദേർ പഞ്ചലിനെ വീണ്ടും ആക്രമിച്ചു. രക്ഷയ്ക്കായി മാർഷൽമാർ ഓടിയെത്തി.
നിയസഭയിൽ കോൺഗ്രസ് നടത്തിയ അക്രമസംഭവങ്ങൾ ജനാധിപത്യത്തിന് അപമാനമാണെന്ന് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു.
ഗുജറാത്ത് നിയമസഭയിൽ കൈയാങ്കളി
01:30 AM Mar 15, 2018 | Deepika.com