ഇതാണ് ജനകീയ ഷോക്ക്. ഉത്തർപ്രദേശിലെയും ബിഹാറിലെയും പാർലമെന്റ് ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ തിരിച്ചടിയുടെ ആഘാതം വളരെ വലുതാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ഥിരം മണ്ഡലമായ ഗോരഖ്പുരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫൂൽപുരിലും ബിഹാറിലെ അരരിയയിലും നടന്ന ഉപതെരഞ്ഞെടുപ്പകളിൽ ബിജെപിക്കേറ്റ കനത്ത തിരിച്ചടി താങ്ങാവുന്നതിലും പ്രതീക്ഷിക്കാവുന്നതിലും അപ്പുറത്തായി.
ലോക്സഭയിലെ മൂന്നു സിറ്റിംഗ് സീറ്റുകളിലും ബിഹാറിലെ ഒരു നിയമസഭാ മണ്ഡലത്തിലും തോറ്റന്പിയ ബിജെപിക്ക് ബിഹാറിലെ തന്നെ ഭാബുവ നിയമസഭാ സീറ്റ് നിലനിർത്തിയെന്നതു മാത്രമാകും നേരിയ ആശ്വാസം. രാജസ്ഥാനിലും മധ്യപ്രദേശിലും ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ കനത്ത പരാജയങ്ങളുടെ തുടർച്ച കൂടിയാണ് ഇന്നലെ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും കരണത്തേറ്റ അടിയാകുമിത്.
വോട്ടർമാർ മണ്ടന്മാരല്ല
ദുരിതത്തിലായ കർഷകരും പാവപ്പെട്ടവരും സാധാരണക്കാരും ഭരണക്കാർക്കെതിരേ തിരിയുന്നുവെന്നത് മോദിയുടെയും കൂട്ടരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. മഹാരാഷ്ട്്രടയിലെ കർഷകരുടെ ലോംഗ് മാർച്ചിനു മുന്നിൽ ബിജെപി സർക്കാരിനു തോറ്റു കൊടുക്കേണ്ടി വന്നതു കഴിഞ്ഞ ദിവസമാണ്. ബീഫിന്റെയും ഗോവധത്തിന്റെയും പേരിലും രാമക്ഷേത്രത്തിന്റെ പേരിലും വർഗീയത ഇളക്കി ഇനിയും ജനത്തെ കബളിപ്പിക്കുക എളുപ്പമാകില്ല. വികസനവും സാന്പത്തിക വളർച്ചയും കാർഷിക വളർച്ചയും ഉറപ്പാക്കുകയും വിലക്കയറ്റം തടയുകയും ചെയ്തില്ലെങ്കിൽ ഏതു വന്പനെയും തൂത്തെറിയാൻ വോട്ടർമാർ മടിക്കില്ലെന്ന് യുപി ജനത തെളിയിച്ചു.
ഇന്ത്യ കണ്ട ഏറ്റവും ശക്തയായ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയെ അധികാരത്തിൽ നിന്നു താഴെയിറക്കിയ അതേ ഗ്രാമീണ ജനതയുടെ പിന്മുറക്കാരാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ശക്തി.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിക്ക് വെല്ലുവിളി ഉയർത്താൻ പ്രതിപക്ഷ ഐക്യത്തിനു കഴിയുമെന്ന് തെളിയിച്ചതാകും യുപി ഉപതെരഞ്ഞെടുപ്പിന്റെ പ്രധാന ചൂണ്ടുപലക. മോദി മാജിക് പഴയതുപോലെ ഫലിക്കില്ലെന്നതിനും ബിജെപിയുടെ കോട്ടകൾ ഇളകിത്തുടങ്ങിയെന്നതിനും ഇതിലേറെ ശക്തമായ സൂചന വേറെ കിട്ടാനിടയില്ല. ഒന്നിച്ചുനിന്നാൽ മോദിയെ മറികടന്ന് കേന്ദ്രഭരണം പിടിക്കാമെന്ന പ്രതിപക്ഷ പാർട്ടികൾക്കുള്ള സന്ദേശമാണ് യുപി, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ നാലു വലിയ സംസ്ഥാനങ്ങളിലെ വോട്ടർമാർ നൽകിയത്.
ഫൈനൽ പ്രതീക്ഷ മങ്ങി
പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യം ഉറ്റുനോക്കിയ സെമിഫൈനലിലാണ് ബിഎസ്പി പിന്തുണയോടെ എസ്പി വൻവിജയം നേടിയത്. ബിഹാറിൽ ബിജെപിയെ പരാജയപ്പെടുത്തിയ ആർജെഡിക്കു പ്രതീക്ഷിക്കാനേറെ. 2019ൽ വീണ്ടും കേന്ദ്രഭരണം പിടിക്കാമെന്ന മോദിയുടെയും ബിജെപിയുടെയും മോഹമാണ് വരളുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ 80ൽ 73ലും ജയിച്ചതിനു പിന്നാലെ കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിലും വൻവിജയം ആവർത്തിച്ച ബിജെപിക്കാണ് ഇപ്പോൾ വലിയ തകർച്ചയുണ്ടായത്. 2017ലെ തെരഞ്ഞെടുപ്പിൽ 403 അംഗ നിയമസഭയിൽ 325 സീറ്റിന്റെ കൂറ്റൻ വിജയമാണ് ബിജെപി നേടിയത്.
അതിലേറെ, നാഗാലാൻഡിലെയും മേഘാലയയിലെയും മൊത്തം വോട്ടർമാരുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഗോരഖ്പുറിലെയും ഫൂൽപുരിലെയും വോട്ടർമാരുടെ എണ്ണം. നാഗാലാൻഡിൽ 11,97,438 വോട്ടർമാരും മേഘാലയയിൽ 18,41,767 വോട്ടർമാരും മൊത്തം ഉള്ളപ്പോൾ ഫുൽപുരിൽ 19,61,472 വോട്ടർമാരും ഗോരഖ്പുരിൽ 19,49,284 വോട്ടർമാരും ആണുള്ളത്. ത്രിപുരയിൽ പോലും മൊത്തം 25 ലക്ഷം വോട്ടർമാരേയുള്ളൂ. ബിജെപിക്ക് വേരുകളുള്ള സംസ്ഥാനങ്ങളിൽ ജനവികാരം പൊതുവേ ബിജെപിക്ക് എതിരാകുന്നുവെന്നത് ഇനി മോദിക്കും അമിത് ഷായ്്ക്കും പോലും നിഷേധിക്കാനാകില്ല.
കാൽനൂറ്റാണ്ടുകാലത്തെ ശത്രുത മറന്ന് അഖിലേഷ് യാദവും മായാവതിയും ഒന്നിച്ചപ്പോൾ മോദി മാജിക് ഇല്ലാതായി. ബിഹാറിലെ ഒരു നിയമസഭാ സീറ്റിലും ലാലു പ്രസാദിന്റെ ആർജെഡിക്കു മുന്നിൽ ബിജെപി തറപറ്റി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യം വിട്ടു പുറത്തിറങ്ങിയ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും ലാലുവിന്റെ ആർജെഡിയും കോണ്ഗ്രസും കൈകോർത്തപ്പോൾ ബിജെപിയെ തറപറ്റിച്ചതിന്റെ തനിയാവർത്തനമാണ് യുപിയിലേത്. ജനവിധി അട്ടിമറിച്ച് നിതീഷ് കുമാർ ബിജെപിയുമായി ചേർന്ന് വീണ്ടും സർ്ക്കാരുണ്ടാക്കിയതിനുള്ള തിരിച്ചടികൂടിയാകും ഉപതെരഞ്ഞെടുപ്പിലെ ആർജെഡിയുടെ വിജയം.
യോഗിയുടെ മുറിവായി ഗോരഖ്പുർ
യുപിയിലെ ബിജെപിയുടെ പ്രസ്റ്റീജ് സിറ്റിംഗ് സീറ്റുകളായ ഗോരഖ്പുർ, ഫൂൽപുർ മണ്ഡലങ്ങളിൽ തോറ്റത് വലിയ വ്യത്യാസത്തിലാണെന്നതു മുറിവിൽ മുളകു തേച്ചതുപോലെയായി. മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് അഞ്ചു തവണ തുടർച്ചയായി ജയിച്ചുകയറിയ മണ്ഡലമാണ് കിഴക്കൻ യുപിയിലെ ഗോരഖ്പുർ. 1989 മുതൽ എട്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിലായി 29 വർഷം തുടർച്ചയായി നിലനിർത്തിയ ബിജെപിയുടെ നെടുങ്കോട്ട. മഹന്ത് അവൈദ്യനാഥ് മൂന്നു തവണയും പിന്നീട് യോഗി ആദിത്യനാഥ് അഞ്ചു തവണയും ജയിച്ച മണ്ഡലം.
ഗോരഖ്പുർ ലോക്സഭാ മണ്ഡലത്തിനു കീഴിലുള്ള അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയാണ് ജയിച്ചത്. ഇത്തരമൊരു ബിജെപി കോട്ടയാണ് ഇന്നലെ തകർന്നടിഞ്ഞത്. മാസങ്ങൾക്കു മുന്പു പോലും തേരിലേറ്റിയ ബിജെപിയെ ജനം നിർദാക്ഷിണ്യം തള്ളി. കേന്ദ്രത്തിലെയും യുപിയിലെയും സർക്കാരുകൾ ജനങ്ങളെ എത്ര മാത്രം വെറുപ്പിച്ചുവെന്നതിനു വേറെ തെളിവു വേണ്ടതില്ല.
പ്രതിപക്ഷ പാർട്ടികൾ യോജിച്ചു പോരാടിയാൽ 2019ൽ ബിജെപിയെ പിന്നിലാക്കി കേന്ദ്രഭരണം പിടിക്കാമെന്ന സൂചനയ്ക്കും മോഹത്തിനും പോലും ദേശീയ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കാനാകും. ഉടനെ നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പാകും ബിജെപിക്കും കോണ്ഗ്രസിനും ഇനിയുള്ള അഗ്നിപരീക്ഷ.
ജോർജ് കള്ളിവയലിൽ
ഉച്ചിയിലടിച്ച് ഉത്തരദേശം
01:00 AM Mar 15, 2018 | Deepika.com