ന്യൂഡൽഹി: അയോധ്യയിലെ തർക്ക ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കേസിൽ കക്ഷി ചേരുന്നതിനായി ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി അടക്കമുള്ളവർ നൽകിയ അപേക്ഷകൾ സുപ്രീം കോടതി തള്ളി.
അലഹാബാദ് ഹൈക്കോടതിയിലെ കേസിൽ കക്ഷികളായിരുന്നവരുടെ വാദം മാത്രമേ പരിഗണിക്കുകയുള്ളുയെന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസ് അഞ്ചംഗ ഭരണഘടന ബെഞ്ചിനു വിടുന്നതു പിന്നീട് പരിഗണിക്കുമെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
അയോധ്യയിലെ വിഷയം ഭൂമി ഉടമസ്ഥത സംബന്ധിച്ചതാണെന്നും അല്ലാതെയുള്ള വിഷയങ്ങൾ പരിഗണിക്കില്ലെന്നും നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേസിൽ കക്ഷി ചേരാനായി സുപ്രീം കോടതിയെ സമീപിച്ച 32 പേരുടെ അപേക്ഷകൾ കോടതി തള്ളിയത്.
അതേസമയം, അയോധ്യയിലെ രാമജന്മഭൂമിയിൽ പ്രാർഥിക്കുക എന്നതു തന്റെ അവകാശമാണെന്നും അതു മൗലികാവകാശമായി പരിഗണിക്കണമെന്നും സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മറ്റൊരു ഹർജി സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, അതേ കുറിച്ചു പ്രതികരിക്കാൻ കോടതി തയാറായില്ല. ഹർജി ഉചിതമായ ബെഞ്ച് പരിഗണിച്ചു കൊള്ളുമെന്നും മൂന്നംഗ ബെഞ്ച് അറിയിച്ചു. കേസ് വീണ്ടും 23നു പരിഗണിക്കും.
അയോധ്യ: സുബ്രഹ്മണ്യൻ സ്വാമിയുടെ അപേക്ഷ തള്ളി
12:55 AM Mar 15, 2018 | Deepika.com