മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ടു കൾക്ക് ഈടാക്കുന്ന പിഴ നിക്ഷേപകരുടെ നിരന്തര പരാതികളെ തുടർന്നു കുറച്ചു. പിഴയിൽ 75 ശതമാനം വരെ കുറവ് വരുത്തി. മറ്റു ബാങ്കുകളും ക്രമേണ നിരക്കു കുറയ്ക്കുമെന്നാണു പ്രതീക്ഷ.
മെട്രോകളിലും നഗരങ്ങളിലുമുള്ള ശാഖകളിൽ പിഴ പ്രതിമാസം 50 രൂപ എന്നത് 15 രൂപയാക്കി. അർധനഗര ശാഖകളിൽ 40 രൂപയിൽനിന്നു പ്രതിമാസം 12 രൂപയാക്കി പിഴ. ഗ്രാമീണ ശാഖകളിൽ 40 രൂപ പ്രതിമാസം എന്നത് 10 രൂപയായി കുറച്ചു. ഈ പിഴയ്ക്കു പുറമേ 18 ശതമാനം ജിഎസ്ടിയും നൽകണം.
പിഴ കുറച്ചെങ്കിലും മിനിമം ബാലൻസ് തുക കുറച്ചില്ല. മെട്രോകളിൽ 3000 രൂപ, അർധനഗര ശാഖകളിൽ 2000 രൂപ, ഗ്രാമങ്ങളിൽ 1000 രൂപ എന്നതാണു മിനിമം ബാലൻസ് തുക. എസ്ബിഐക്ക് 41 കോടി സേവിംഗ്സ് അക്കൗണ്ടുകളാണുള്ളത്. അതിൽ 25 കോടിക്കു മിനിമം ബാലൻസ് വ്യവസ്ഥയുണ്ട്. ജൻധൻ, പെൻഷൻ അക്കൗണ്ടുകൾക്കും ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകൾക്കും മിനിമം ബാലൻസ് വ്യവസ്ഥയില്ല. ഇടപാടുകാരുടെ വികാരം കണക്കിലെടുത്താണു പിഴ കുറച്ചതെന്നു മാനേജിംഗ് ഡയറക്ടർ പി.കെ. ഗുപ്ത പറഞ്ഞു.
പുതുതലമുറ സ്വകാര്യ ബാങ്കുകളിൽ മിനിമം ബാലൻസ് തുകയും പിഴയും എസ്ബിഐയുടേതിനേക്കാൾ വളരെ കൂടുതലാണ്.
മിനിമം ബാലൻസ്: എസ്ബിഐ പിഴ വെട്ടിക്കുറച്ചു
12:50 AM Mar 14, 2018 | Deepika.com