ന്യൂഡൽഹി: ദേശീയ, സംസ്ഥാന പാതയോങ്ങളിലെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാമെന്നു സുപ്രീംകോടതി. പഞ്ചായത്ത് പരിധിയിലുള്ള മദ്യശാലകൾക്കു നിരോധനം ഏർപ്പെടുത്തിയത് ഒഴിവാക്കിയ ഉത്തരവിൽ കള്ളുഷാപ്പുകളും ഉൾപ്പെടുമെന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
എന്നാൽ, ഏതൊക്കെ കള്ളുഷാപ്പുകൾ തുറക്കാമെന്നു സർക്കാരിനു തീരുമാനിക്കാം. ഷാപ്പുടമകൾ അപേക്ഷ നൽകിയാൽ അക്കാര്യം പരിശോധിച്ച് സംസ്ഥാന സർക്കാരിനു തീരുമാനമെടുക്കാവുന്നതാണ്. നഗരസ്വഭാവമുള്ള പഞ്ചായത്തുകൾ ഏതൊക്കെയാണെന്ന കാര്യം സംസ്ഥാന സർക്കാരിനു തീരുമാനിക്കാമെന്നു കോടതി നിർദേശിച്ചു മുൻ ഉത്തരവിൽ ഭേദഗതിവരുത്തിയാണ് ഇൗ നിർദേശം പുറപ്പെടുവിച്ചത്.
ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾക്ക് 500 മീറ്റർ ദൂരപരിധി നിഷ്കർഷിച്ച് സുപ്രീംകോടതി ഉത്തരവിട്ടത് 2015 ഡിസംബർ 15നാണ്.
വിധിക്കെതിരേ വിവിധ സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം ജൂലൈ 11ന് മുൻസിപ്പൽ മേഖലയെ ഈ ഉത്തരവിൽനിന്ന് ഒഴിവാക്കി.
പഞ്ചായത്തുകൾക്കും ഇളവു വേണമെന്നാവശ്യപ്പെട്ട് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ വാദിച്ചതിനെത്തുടർന്ന് മുൻ ഉത്തരവിൽ ഭേദഗതി വരുത്തി നഗരസ്വഭാവമുള്ള പഞ്ചായത്തുകളിലും ദൂരപരിധി ബാധകമല്ലെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. ഈ ഉത്തരവിൽ കള്ളുഷാപ്പുകളെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കള്ളു ഷാപ്പ് തൊഴിലാളികൾ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്നാണ് നടപടിയുണ്ടായത്. അതേയമയം, ഇപ്പോൾ പൂട്ടിക്കിടക്കുന്ന 520 കള്ളുഷാപ്പുകളിൽ ഏതൊക്കെ തുറന്നുപ്രവർത്തിക്കണമെന്ന് സംസ്ഥാന സർക്കാരാണ് തീരുമാനിക്കുക.
തരംതാണ പ്രചാരണത്തിനു വേണ്ടിയാണ് മദ്യശാലകൾക്ക് ഇളവ് അനുവദിക്കുന്നതിനെ എതിർത്ത് കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ സുപ്രീംകോടതിയിൽ ഹർജി നൽകിയതെന്നു ഹർജിക്കാർക്കു വേണ്ടി ഹാജരായ വി.കെ ബിജു ആരോപിച്ചു.
പാതയോരത്തെ മദ്യവില്പനയ്ക്കുള്ള നിരോധനത്തിന്റെ പരിധിയിൽനിന്ന് പഞ്ചായത്തുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആസാമിലെ ബാർ ഉടമകളാണ് ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച കോടതി ഈ വിഷയത്തിൽ മറ്റു സംസ്ഥാനങ്ങളുടെയും നിലപാട് തേടി. തുടർന്ന് പഞ്ചായത്തുകളിലൂടെ കടന്നുപോവുന്ന ദേശീയ, സംസ്ഥാന പാതകളെ ഉത്തരവിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം തുടങ്ങിയ സംസ്ഥാനങ്ങൾ സത്യവാങ്മൂലം നൽകി. ഈ ഹർജികളിൽ വാദം കേട്ടായിരുന്നു ബാറുകൾക്ക് ദൂരപരിധിയിൽ ഇളവ് നൽകി സുപ്രീംകോടതി ഉത്തരവ് ഭേദഗതി ചെയ്തത്.
ഈ ഉത്തരവ് കള്ളുഷാപ്പുകൾക്കും ബാധകമാണെന്നാണ് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയത്.
കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാം: സുപ്രീംകോടതി
12:45 AM Mar 14, 2018 | Deepika.com