ബംഗളൂരു: കർണാടകയിൽനിന്നു രാജ്യസഭയിലേക്കുള്ള നാല് ഒഴിവുകളിൽ വിജയം ഉറപ്പുള്ള രണ്ടു സീറ്റിനു പുറമെ മൂന്നാമതൊരു സീറ്റിലും വിജയിക്കുമെന്ന പ്രതീക്ഷയാണ് ഭരണകക്ഷിയായ കോണ്‍ഗ്രസിന്. ജനതാദൾ-എസിലെ ഏഴ് വിമതരുടെയും ഏഴു സ്വതന്ത്രരുടെയും കെജെപിയിലെ ബി.ആർ. പാട്ടീലിന്റെയും കെഎംപിയിലെ അശോക് ഖെനിയുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസിന്റെ നീക്കം.
തങ്ങളുടെ സ്ഥാനാർഥിയെ പിന്തുണയ്ക്കണമെന്ന ജനതാദൾ-എസിന്റെ അഭ്യർഥന തള്ളിയാണു മൂന്ന് രാജ്യസഭാ സീറ്റിലേക്കും കോണ്‍ഗ്രസ് സ്ഥാനാർഥികൾ പത്രിക നൽകിയത്. എഐസിസി വക്താവ് സയ്യിദ് നസീർ ഹുസൈൻ, മുൻ എംഎൽസിയും മുൻ കന്നഡ ഡെവലപ്മെന്റ് അഥോറിറ്റി ചെയർമാനുമായ എൽ. ഹനുമന്തയ്യ, കർണാടക പ്രദേശ് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിയും കർണാടക അർബൻ വാട്ടർ സപ്ലൈ ആൻഡ് ഡ്രെയിനേജ് ബോർജ് മുൻ ചെയർമാനുമായ ജി.സി. ചന്ദ്രശേഖർ എന്നിവരാണു പത്രിക നൽകിയത്.സംസ്ഥാനത്ത് ഒഴിവുള്ള നാല് സീറ്റുകളിൽ രണ്ടെണ്ണത്തിൽ കോണ്‍ഗ്രസിനു നിഷ്പ്രയാസം ജയിക്കാനാകും. 46 എംഎൽഎമാരുള്ള ബിജെപിക്ക് ഒരാളുടെ വിജയം ഉറപ്പിക്കാം. നാലാമത്തെ സീറ്റ് നേടാനുള്ള അംഗബലം കോണ്‍ഗ്രസിന് ഇല്ലെന്നിരിക്കെയാണ് ജനതാദൾ-എസ് കോണ്‍ഗ്രസിന്റെ പിന്തുണ തേടിയത്. മംഗളൂരുവിൽനിന്നുള്ള വ്യവസായി ബി.എം. ഫറൂഖ് ജനതാദളിന്റെ സ്ഥാനാർഥിയായി പത്രിക സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
225 എംഎൽഎമാരാണ് നിയമസഭയിലുള്ളത്. 44 വോട്ട് ലഭിച്ചാൽ മാത്രമേ രാജ്യസഭാതെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് ജയിക്കാനാകൂ. കോണ്‍ഗ്രസിന്റെ അംഗബലം 123 ആണ്. ബിജെപി-46, ജനതാദൾ-എസ്-37, ബിഎസ്ആർപി-3, കെജെപി-2, കെഎംപി-1, സ്വതന്ത്രർ-8, നാമനിർദേശം ചെയ്യപ്പെട്ടവർ-1 എന്നിങ്ങനെയാണ് സഭയിലെ കക്ഷിനില. മൂന്നാമത്തെ സ്ഥാനാർഥിയുടെ വിജയവും സുനിശ്ചിതമാണെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങൾ അറിയിച്ചു. ഈ മാസം 23നാണ് തെരഞ്ഞെടുപ്പ്. ന്യൂനപക്ഷ, ദളിത്, വൊക്കലിംഗ സമുദായ പരിഗണനകൾ മുൻനിർത്തിയാണ് കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്.
സാം പിട്രോഡ, ജനാർദൻ ദ്വിവേദി എന്നീ കേന്ദ്രനേതാക്കൾക്കു രാജ്യസഭാ സീറ്റ് നൽകണമെന്നു ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽനിന്നുള്ളവരെ രാജ്യസഭയിലേക്കു മത്സരിപ്പിക്കേണ്ടതിന്റെ ആവശ്യകത പാർട്ടിയധ്യക്ഷൻ രാഹുൽഗാന്ധിയെ ബോധിപ്പിച്ചിരുന്നു.
പുതിയ തീരുമാനപ്രകാരം സാം പിട്രോഡ ഗുജറാത്തിൽനിന്നാണു രാജ്യസഭയിലേക്കു പത്രിക നൽകിയിരിക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ പിന്തുണ നൽകിയില്ലെങ്കിൽ ബംഗളൂരു കോർപറേഷനിൽ കോൺഗ്രസിനു നൽകിവരുന്ന പിന്തുണ പിൻവലിക്കുമെന്ന് ജനതാദൾ സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ തീരുമാനം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ജനതാദൾ-എസ്.
കർണാടകയിൽ മൂന്നാമത്തെ രാജ്യസഭാ സീറ്റും ഉറപ്പിച്ച് കോൺഗ്രസ്
12:23 AM Mar 14, 2018 | Deepika.com