ജോധ്പുർ/ന്യൂഡൽഹി: തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മെഗാസ്റ്റാർ അമിതാഭ് ബച്ചനെ മുംബൈയിൽനിന്നെത്തിയ വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം രാജസ്ഥാനിലെ ജോധ്പുരിലെത്തി പരിശോധിച്ചു.
സ്വകാര്യവിമാനത്തിൽ ജയ്പുരിലെത്തിയ ഡോക്ടർമാർക്ക് അവിടെനിന്ന് ഷൂട്ടിംഗ് നടക്കുന്ന ജോധ്പുരിലേക്കു വാഹനം വിട്ടുനല്‍കിയിരുന്നു. കഥാപാത്രത്തിനായി ബിഗ്ബി തെരഞ്ഞെടുത്ത വേഷമാണു വില്ലനായത്. കഴുത്തിനും നട്ടെല്ലിനുമാണു വേദന അനുഭവപ്പെട്ടത്. ബച്ചനു ഡോക്ടർമാർ ഒരുദിവസത്തെ വിശ്രമം അനുവദിച്ചു. ഷൂട്ടിംഗ് രാത്രിവരെ നീളുന്നതും ആരോഗ്യനില മോശമാകാൻ കാരണമായെന്നു ഡോക്ടർമാർ പറഞ്ഞു.
ആമിർ ഖാൻ, കത്രീന കൈഫ്, ഫാത്തിമ സന ഷേഖ് എന്നിവരാണു ബച്ചനൊപ്പം തഗ്സ് ഓഫ് ഹിന്ദുസ്ഥാനിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ധൂം3 സിനിമയുടെ ഡയറക്ടർ വിജയ് കൃഷ്ണ ആചാര്യയാണ് സിനിമയുടെ സംവിധായകൻ. യഷ്രാജ് ഫിലിംസാണു നിർമാതാക്കൾ. ദീപാവലിക്കു സിനിമ പുറത്തിറങ്ങും.
അമിതാഭ് ബച്ചനു ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം; വിദഗ്ധ സംഘം പരിശോധിച്ചു
12:23 AM Mar 14, 2018 | Deepika.com