ന്യൂഡൽഹി: ഇന്ത്യയിലെത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ആദ്യമായി കഴിഞ്ഞ വർഷം ഒരു കോടി കവിഞ്ഞതായി കേന്ദ്ര ടൂറിസം മന്ത്രി അൽഫോണ്‍സ് കണ്ണന്താനം. മൊത്തം 4.3 കോടി പേർക്ക് തൊഴിലവസരവും മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 6.88 ശതമാനവും വളർച്ചാനിരക്കിൽ 15.8 ശതമാനവുമായി രാജ്യത്തെ വിനോദസഞ്ചാരമേഖല വൻ കുതിപ്പിലാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കണമെങ്കിൽ ഹർത്താലുകൾ പതിവാക്കുന്ന രീതി അവസാനിക്കണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാത്രികാല ഷോപ്പിംഗും കലാപരിപാടികളുമായി നൈറ്റ് ലൈഫ് സജീവമാക്കുകയാണ് മേഖലയുടെ വികസനത്തിന് അനിവാര്യമായ കാര്യം. നൈറ്റ് ലൈഫ് എന്നാൽ നൈറ്റ് ക്ലബ്ബുകളും പബ്ബു കളുമല്ലെന്നും കണ്ണന്താനം വിശദീകരിച്ചു. യൂറോപ്പ്, അമേരിക്ക രാജ്യങ്ങളിലും ദുബായി പോലുള്ള നഗരങ്ങളിലും രാത്രികാല സഞ്ചാരികളെ പ്രോത്സാഹിപ്പിച്ച് വലിയ തോതിൽ വിദേശനാണയം നേടുന്നു. ഇന്ത്യയിലും നമുക്കു ചേരുന്ന തരത്തിൽ ഇത്തരത്തിലുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടണം.
എന്നാൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ തമിഴ്നാടും മഹാരാഷ്ട്രയും യുപിയുമാണ് രാജ്യത്ത് ആദ്യ മൂന്നു സ്ഥാനങ്ങ ളിലെന്ന് മന്ത്രി വിശദീകരിച്ചു. ടൂറിസം മേഖലയിലെ പ്രബലരായിരുന്ന തന്റെ മാതൃസംസ്ഥാനമായ കേരളത്തിനും രാജ്യസഭാംഗത്വം നൽകിയ രാജസ്ഥാനും ഇനിയുമേറെ സാധ്യതകളുണ്ട്. കേരളവും രാജസ്ഥാനും ഇപ്പോഴും ടൂറിസം മേഖലയിൽ സജീവമാണ്.
വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഒരു കോടി കവിഞ്ഞു
12:23 AM Mar 14, 2018 | Deepika.com