ന്യൂഡൽഹി: സമാദ്വാദി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാജ്യസഭാംഗം നരേഷ് അഗർവാൾ, ജയാ ബച്ചനെതിരേ നടത്തിയ പരാമർശത്തിൽ മാപ്പു പറഞ്ഞിട്ടും പ്രതിഷേധം കെട്ടടങ്ങുന്നില്ല. കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ, ബിജെപി എംപി രൂപ ഗാംഗുലി എന്നിവർ അദ്ദേഹത്തെ വിമർശിച്ചു. കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജും സ്മൃതി ഇറാനിയും നേരത്തേ വിമർശിച്ചിരുന്നു.
സമാജ്വാദി പാർട്ടി രാജ്യസഭാ സീറ്റ് തന്നെ മറികടന്ന് ജയബച്ചനു നല്കിയതിൽ പ്രതിഷേധിച്ചാണ് നരേഷ് അഗർവാൾ ബിജെപിയിൽ ചേർന്നത്. സിനിമയിൽ നൃത്തം ചെയ്യുന്നവർക്കും അഭിനയിക്കുന്നവർക്കും വേണ്ടി തന്നെ തള്ളിക്കളഞ്ഞുവെന്ന അദ്ദേഹത്തിന്റെ പരാമർശം വലിയ വിവാദമാകുകയായിരുന്നു.
ഇന്നലെ അദ്ദേഹം മാപ്പുപറഞ്ഞു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നും നരേഷ് വിശദീകരിച്ചു. എന്നാൽ, നരേഷിന്റെ പരാമർശത്തിൽ അദ്ദേഹത്തിന്റെ മാനസികാവസ്ഥയാണു വ്യക്തമാകുന്നതെന്ന് അകാലിദൾ അംഗം കൂടിയായ മന്ത്രി ഹർസിമ്രത് കൗർ പറഞ്ഞു. എല്ലാവരും ബഹുമാനം അർഹിക്കുന്നുവെന്ന് നടിയും ഗായികയും കൂടിയായ രൂപ ഗാംഗുലി പറഞ്ഞു. ബിജെപി സ്ത്രീകളെ ബഹുമാനിക്കുന്നുവെങ്കിൽ നരേഷിനെതിരേ നടപടി എടുക്കണമെന്ന് സമാജ്വാദി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. നരേഷ് അഗർവാളിനൊപ്പം യുപിയിലെ ഹർദോയിയിലെ എംഎൽഎ ആയ മകൻ നിതിൻ അഗർവാളും ബിജെപിയിൽ ചേർന്നു.
ജയാ ബച്ചനെതിരായ പരാമർശം; നരേഷ് അഗർവാൾ മാപ്പുപറഞ്ഞു, പ്രതിഷേധം തുടരുന്നു
12:23 AM Mar 14, 2018 | Deepika.com