മുംബൈ: ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ കാർത്തി ചിദംബരത്തെ സിബിഐ സംഘം മുംബൈയിലെ ബൈക്കുള ജയിലിൽ കഴിയുന്ന ഇന്ദ്രാണി മുഖർജികയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തു.
ഐഎൻഎക്സ് മീഡിയ കന്പനിയുടെ മുൻ ഡയറക്ടറാണ് ഇന്ദ്രാണി മുഖർജി. ഇവർ നല്കിയ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ മകൻ കാർത്തിയെ സിബിഐ അറസ്റ്റ് ചെയ്തത്. മകൾ ഷീനാ ബോറ കൊല്ലപ്പെട്ട കേസിലാണ് ഇന്ദ്രാണി ജയിലിൽ കഴിയുന്നത്.
ആറംഗ സിബിഐ സംഘം ഇന്നലെ രാവിലെ കാർത്തിയെ ജയിലിൽ എത്തിക്കുകയായിരുന്നു. ഇരുവരെയും ഒരുമിച്ചു സിബിഐ ചോദ്യം ചെയ്തോ എന്നു വ്യക്തമല്ല. ഇന്ദ്രാണിയുടെ ഭർത്താവ് പീറ്റർ മുഖർജിക്കു മുന്നിലും കാർത്തിയെ എത്തിക്കുമെന്നാണു സൂചന.
ടെലിവിഷൻ കന്പനിയായ ഐഎൻഎക്സ് മീഡിയയ്ക്കു വിദേശനിക്ഷേപം സ്വീകരിക്കാനായി, വിദേശനിക്ഷേപ പ്രൊമോഷൻ ബോർഡിന്റെ അനുമതി മേടിച്ചുകൊടുക്കാൻ കാർത്തി കോഴ വാങ്ങിയെന്നാണ് ആരോപണം. 2007ൽ പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കേയാണു കേസിനാസ്പദമായ സംഭവം. ഫെബ്രുവരി 28ന് ബ്രിട്ടനിൽനിന്നു ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങവേയാണ് കാർത്തിയെ സിബിഐ അറസ്റ്റ് ചെയ്തത്. കോടതി മാർച്ച് ആറുവരെ സിബിഐയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
കാർത്തി ചിദംബരത്തെ ഇന്ദ്രാണിയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തു
01:06 AM Mar 05, 2018 | Deepika.com