ന്യൂഡൽഹി: കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽനിന്നുയർന്ന ശക്തമായ പ്രതിഷേധങ്ങൾക്കു പിന്നാലെ കന്നുകാലി വിജ്ഞാപനത്തിൽനിന്നും കശാപ്പിനെ ഒഴിവാക്കി കരട് വിജ്ഞാപനവുമായി കേന്ദ്ര സർക്കാർ.
2017 മേയ് 23ന് പുറത്തിറക്കിയ മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായുള്ള വിജ്ഞാപനത്തിലെ, കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തകളിൽ വിൽക്കരുതെന്ന വ്യവസ്ഥ ഒഴിവാക്കിയാണ് കേന്ദ്ര സർക്കാർ കരട് തയാറാക്കിയിരിക്കുന്നത്.
മാറ്റങ്ങൾ വരുത്തിയ കരട് വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയമ മന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി അയച്ചിരിക്കുകയാണ്. നിയമ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാൽ പരസ്യപ്പെടുത്തും. പൊതു ജനങ്ങളിൽ നിന്നടക്കം അഭിപ്രായം ശേഖരിച്ചശേഷം അന്തിമ വിജ്ഞാപനം ഇറക്കും.
കശാപ്പിനായി കന്നുകാലികളെ വിൽക്കുകയോ വാങ്ങുകയോ ചെയ്യരുതെന്ന ഭാഗം ഒഴിവാക്കിയതാണ് പഴയ വിജ്ഞാപനത്തിൽ വരുത്തിയ പ്രധാന മാറ്റം. ആരോഗ്യമില്ലാത്തതും പ്രായപൂർത്തിയാകാത്തതുമായ കാലികളെ ചന്തകളിൽ വിൽക്കരുത്. ഗർഭാവസ്ഥയിലുള്ള കാലികളെ ചന്തകളിൽ വിൽക്കുകയോ വാങ്ങുകയോ ചെയ്യരുതെന്നും കരടിൽ പറയുന്നു.
പഴയ വിജ്ഞാപനത്തിലെ കന്നുകാലിച്ചന്ത നിരീക്ഷണ സമിതിക്കു പകരം മൃഗങ്ങൾക്കെതിരായ ക്രൂരത തടയാൻ പ്രദേശികതല കമ്മിറ്റികൾ രൂപീകരിക്കണം.
കഴിഞ്ഞ വർഷം മേയിൽ ഇറക്കിയ വിജ്ഞാപനത്തിൽ കാള, പശു, പോത്ത്, ഒട്ടകം തുടങ്ങിയ മൃഗങ്ങളെ കശാപ്പ് ആവശ്യത്തിനായി വിൽക്കുന്നതിനായിരുന്നു നിരോധനം. കേരളം, പശ്ചിമബംഗാൾ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങൾ കടുത്ത എതിർപ്പ് ഉയർത്തിയതോടെയാണു നിലവിലെ വിജ്ഞാപനത്തിൽ നിന്നു പിൻമാറാൻ നരേന്ദ്ര മോദി സർക്കാർ തയാറായത്.
പുതിയ വിജ്ഞാപനത്തിൽ പോത്തിനെയും എരുമയെയും പട്ടികയിൽനിന്നു നീക്കം ചെയ്യുമെന്നാണ് ആനിമൽ വെൽഫയർ ഡവലപ്മെന്റ് ബോർഡ് അധികൃതർ കഴിഞ്ഞ നവംബറിൽ പറഞ്ഞിരുന്നത്.
ഇപ്പോൾ കശാപ്പ് നിരോധനമുള്ള മൃഗങ്ങളുടെ പട്ടികയിൽ നിന്നും പോത്തിനെയോ എരുമയെയോ ഒഴിവാക്കാതെ കശാപ്പ് എന്ന പ്രയോഗം തന്നെ ഒഴിവാക്കിയാണ് കേന്ദ്രം കരട് തയാറാക്കിയിരിക്കുന്നത്.
കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നതു നിരോധനം ഏർപ്പെടുത്തിയതോടെ കാർഷിക മേഖലയ്ക്കൊപ്പം തന്നെ തുകൽ വ്യവസായവും കടുത്ത പ്രതിസന്ധിയിലായിരുന്നു.
സെബി മാത്യു
കന്നുകാലി വിജ്ഞാപനത്തിൽനിന്ന് കശാപ്പ് ഒഴിവാക്കി കേന്ദ്ര സർക്കാർ
01:03 AM Feb 28, 2018 | Deepika.com