ന്യൂഡൽഹി: സ്ത്രീശക്തീകരണത്തിൽനിന്നു സ്ത്രീകൾ നയിക്കുന്ന രാജ്യമായി മാറ്റുന്ന പാതയിലൂടെയാണ് ഇന്ത്യ മുന്നേറുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതു ഇന്ത്യ എന്ന പദ്ധതിയിലൂടെ രാജ്യത്തിന്റെ വികാസത്തിനായി സ്ത്രീകളെ പ്രാപ്തരാക്കുക എന്നതാണെന്നും മോദി വ്യക്തമാക്കി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
എല്ലാ മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ട ത് എല്ലാ ഇന്ത്യക്കാരുടെയും ഉത്തരവാദിത്വമാണ്. പുതിയ ഇന്ത്യയുടെ വികസനത്തിൽ സ്ത്രീകൾക്കും തുല്യപങ്കാളിത്തം ഉറപ്പാക്കണം. ആത്മവിശ്വാസത്തിലൂടെയാണ് ഓരോ സ്ത്രീയും ഉയരങ്ങളിലെത്തുന്നത്. അതിലൂടെ അവർ രാജ്യത്തെയും സമൂഹത്തെയും ഉയരത്തിലെത്തിക്കുന്നു.
സ്ത്രീശക്തീകരണം എന്നതിൽനിന്നു സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്കാണ് രാഷ്ട്രം ഇന്നു മുന്നോട്ടു പോകുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. സ്വയംസഹായ സംഘങ്ങൾ രൂപവത്കരിച്ച് സ്ത്രീകൾ സ്വയം ശക്തരാകണമെന്നും കേന്ദ്രസർക്കാരിന്റെ ഗോവർധൻ പദ്ധതി ഇതിനായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമങ്ങൾ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് "ഗോവർധൻ' നടപ്പിലാക്കുന്നത്.
മാലിന്യത്തിലൂടെ ബയോഗ്യാസ് നിർമിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യയിലാകെ 30 കോടി കന്നുകാലികളുണ്ടെന്നാണു കണക്ക്. 30 ലക്ഷം ടണ്‍ ചാണകം പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളും ചൈനയും ചാണകത്തിൽനിന്നു ഫലപ്രദമായി ഉൗർജം ഉത്പാദിപ്പിക്കുന്നു. ഇതേ രീതിയിൽ ഇന്ത്യയിലും മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും സ്വയം സഹായ സംഘത്തിലൂടെ ഇത് യാഥാർഥ്യമാക്കാനാവുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പുതു ഇന്ത്യ എന്നാൽ സ്ത്രീകളെ ശക്തീകരിക്കുന്നത്: മോദി
12:54 AM Feb 26, 2018 | Deepika.com