ന്യൂഡൽഹി: 16 സംസ്ഥാനങ്ങളിലെ 59 സീറ്റുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പോടെ രാജ്യസഭയിൽ ബിജെപിക്ക് പത്തിലധികം സീറ്റ് കൂടും. സഖ്യകക്ഷികൾക്ക് അഞ്ചു സീറ്റ് വർധിക്കുമെന്നാണു വിലയിരുത്തൽ. നിലവിൽ ബിജെപിക്ക് 58 അംഗങ്ങളാണുള്ളത്. കോൺഗ്രസിന് 54 പേരുണ്ട്. ഒഴിവുള്ള 59 സീറ്റുകളിൽ കോൺഗ്രസിന് 14 സീറ്റും ബിജെപിക്ക് 18 സീറ്റുമാണുള്ളത്. മാർച്ചിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എൻഡിഎയ്ക്ക് 35 ശതമാനം അംഗങ്ങളുടെ പിന്തുണയാകും.
യുപിയിൽ മാത്രം പത്തു സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ്. ഇതിൽ എട്ടെണ്ണം ബിജെപിക്കു ലഭിക്കും. രാജസ്ഥാനിലെ മൂന്നു സീറ്റും ബിജെപി പിടിച്ചെടുക്കും. മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യത്തിലാണെങ്കിൽ ആറിൽ നാലു സീറ്റ് ബിജെപി നേടും. നിലവിൽ രണ്ടെണ്ണമാണുള്ളത്. എന്നാൽ, ബിഹാറിലെ ആറു സീറ്റുകളിൽ മൂന്നെണ്ണമെങ്കിലും നഷ്ടപ്പെടും.
ഗുജറാത്തിൽ നാലു സീറ്റുകളിൽ രണ്ടെണ്ണമേ വിജയിക്കാനാവൂ. സൗഹൃദത്തിലുള്ള അണ്ണാ ഡിഎംകെ, ടിആർസ്, ബിജെഡി, വൈഎസ്ആർ കോൺഗ്രസ് കക്ഷികളുടെ അംഗസംഖ്യകൂടി ചേർത്താൽ ബിജെപിക്ക് 245 അംഗ സഭയിൽ ഭൂരിപക്ഷമാകും. രാജ്യസഭയിൽ ഭൂരിപക്ഷത്തിനു 123 അംഗങ്ങളുടെ പിന്തുണയാണു വേണ്ടത്.
2017 ഓഗസ്റ്റിൽ കോൺഗ്രസിനെ മറികടന്ന് ബിജെപി രാജ്യസഭയിൽ വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു.
രാജ്യസഭയിൽ ബിജെപിക്കു പത്തിലധികം സീറ്റ് കൂടും
12:54 AM Feb 26, 2018 | Deepika.com