അന്പത്തിനാലു വർഷമാണ് ശ്രീദേവി ഈ ഭൂമിയിൽ ജീവിച്ചത്. അതിൽ അന്പതു വർഷവും സിനിമാതാരമായി. ഇന്ത്യൻ സിനിമയിൽ മറ്റൊരു താരത്തിനും ഈ ഭാഗ്യമുണ്ടായിട്ടില്ല എന്നു പറയാം. അത്രയേറെ സിനിമയുമായി ഇഴുകിച്ചേർന്ന ജീവിതം. ഒടുവിൽ അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങുന്പോൾ ഇന്ത്യൻ സിനിമ തന്നെ ഒരു നിമിഷം നിശ്ചലമായ അവസ്ഥ. അത്രമേൽ സ്വാധീനമാണ് ശ്രീദേവി എന്ന തമിഴ് ബ്രാഹ്മണ പെണ്കുട്ടി ഈ രംഗത്തു നേടിയെടുത്തത്. എല്ലാം പടിപടിയായിരുന്നു. കഴിവും സൗന്ദര്യവും കഠിനാധ്വാനവും ചേർന്ന് നേടിയെടുത്ത വിജയത്തിന്റെ പടവുകൾ. ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അവർ അർഹയായെങ്കിൽ അതിനു പിന്നിൽ നിശ്ചയദാർഡ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥകളാണുള്ളത്.
അമ്മയുടെ സ്വപ്നം
അമ്മ രാജേശ്വരിയുടെ പിന്തുണയും പ്രോത്സാഹനവുമാണ് ശ്രീദേവിയെ ഉയരങ്ങളിലെത്തിച്ചത്. സിനിമാനടിയാകുക എന്ന രാജേശ്വരിയുടെ സ്വപ്നം മകളിലൂടെ അവർ നേടിയെടുക്കുകയായിരുന്നു. നാലാം വയസിൽ തമിഴിൽ ബാലതാരമായി തുടക്കം. തുണൈവൻ എന്ന ആ ചിത്രത്തിലെ ശ്രീദേവിയുടെ പ്രകടനം എല്ലാവരെയും അദ്ഭുതപ്പെടുത്തി. ആ സമയത്തു തന്നെ കുമാരസംഭവത്തിലൂടെ മലയാളത്തിലും ബാലതാരമായി അരങ്ങേറി. ഇപ്പോൾ യു ട്യൂബിലൂടെയും മറ്റും പുതിയ തലമുറ ബേബിശ്രീദേവിയുടെ പ്രകടനം കണ്ട് അദ്ഭുതപ്പെടുന്നു. ആദ്യത്തെ അഭിനയത്തെക്കുറിച്ചു തനിക്ക് പക്ഷേ യാതൊരു ഓർമയും ഇല്ലെന്നു ശ്രീദേവി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
മലയാളത്തിലും
മലയാളത്തിലും തമിഴിലും ബാലതാരമായി നിറഞ്ഞുനിന്ന അവർ പൂന്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിനു സംസ്ഥാന അവാർഡും നേടി. ബേബി ശ്രീദേവിയിൽനിന്നു ശ്രീദേവിലെത്താനും അധികകാലം വേണ്ടി വന്നില്ല. 13-ാം വയസിൽ കെ.ബാലചന്ദർ ശ്രീദേവിയെ നായികയാക്കി. രജനിയ്ക്കും കമലിനുമൊപ്പം മുണ്ട്ര് മുടിച്ച് എന്ന ചിത്രത്തിൽ. തുടർന്ന് ശ്രീദേവിക്കു തിരിഞ്ഞുനോക്കേണ്ടി വന്നില്ല. കമലിനും രജനിക്കുമൊപ്പം നിരവധി സിനിമകൾ. മലയാളത്തിലും ഒട്ടേറെ സിനിമകളിൽ നായികയായി.
എഴുപതുകളുടെ മധ്യത്തിലായിരുന്നു ശ്രീദേവി നായികയായ മലയാള ചിത്രങ്ങൾ എത്തിയത്. അഭിനന്ദനം, കുറ്റവും ശിക്ഷയും, ആലിംഗനം, തുലാവർഷം, ആശിർവാദം, ആ നിമിഷം തുടങ്ങി 26 മലയാള സിനിമകളിൽ അവർ വേഷമിട്ടു. സത്യവാൻ സാവിത്രി എന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്. നീണ്ട ഇടവേളക്കുശേഷം 1995ൽ ദേവരാഗത്തിലൂടെ അവർ മലയാളത്തിൽ തിരിച്ചെത്തി.
ബോളിവുഡിലേക്ക്
ദക്ഷിണേന്ത്യയിൽനിന്ന് ഒരു നടി ബോളിവുഡിലെത്തുകയും അവിടെ താരസിംഹാസനം ഉറപ്പിക്കുകയും ചെയ്യുക അന്നും ഇന്നും ഏറെ ദുഷ്കരമായ കാര്യമാണ്. അവിടെയാണ് ശ്രീദേവി വിജയക്കൊടി പാറിച്ചത്. സിനിമാരംഗത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് തന്നെ ഈ വിജയത്തിലെത്തിച്ചതെന്നു ശ്രീദേവി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നന്നേ ചെറിയ പ്രായത്തിൽ ബോളിവുഡിൽ കരിയറിനു തുടക്കമിടുന്പോൾ അവിടുത്തെ പൊളിറ്റിക്സോ സിനിമാ കൾച്ചറോ ഒന്നും അവർക്കറിയാമായിരുന്നില്ല.
അച്ഛന്റെയും അമ്മയുടെയും മാർഗനിർദേശങ്ങൾ അനുസരിക്കുക മാത്രമായിരുന്നു താനെന്നും ശ്രീദേവി പറയുന്നു. 1983ൽ ജിതേന്ദ്രയുടെ നായികയായി അഭിനയിച്ച ഹിമ്മത്ത്വാലയാണ് ഹിന്ദിയിൽ ശ്രീദേവിയുടെ തേരോട്ടത്തിനു തുടക്കമായത്. ആദ്യ ചിത്രത്തിലൂടെതന്നെ ഏറെ ആരാധകരെ നേടി. ശ്രീദേവി എന്ന ദക്ഷിണേന്ത്യൻ പെണ്കുട്ടിയുടെ പുറകേ ആയി ബോളിവുഡ്. അതിനു മുന്പ് അത്തരമൊരു കീഴ്വഴക്കം ഇല്ലാതിരുന്ന ഒരു ഇൻഡസ്ട്രിയിൽ അതിനെല്ലാം അപ്പുറമുള്ള ഒരു കരിസ്മയാണ് ശ്രീദേവി നേടിയെടുത്തത്.
ലേഡി സൂപ്പർ സ്റ്റാർ
നായകകേന്ദ്രീകൃതമായ ഹിന്ദി സിനിമയിൽ ശ്രീദേവി നേടിയത് ലേഡി സൂപ്പർ സ്റ്റാർ പദവി തന്നെയായിരുന്നു. ശ്രീദേവിക്കു വേണ്ടിയുള്ള കഥകൾ, അവരുടെ ഡേറ്റിനായി ക്യൂ നിൽക്കുന്ന നിർമാതാക്കൾ, അത്തരമൊരു കാഴ്ചയായിരുന്നു ബോളിവുഡ് ദർശിച്ചത്. സൂപ്പർതാരങ്ങൾക്കൊപ്പം വലംവയ്ക്കുന്ന സിനിമയിൽ, അതു ദക്ഷിണേന്ത്യയിലാണെങ്കിലും ബോളിവുഡിലാണെങ്കിലും നായികയ്ക്ക് എന്തു ചെയ്യാൻ കഴിയുമെന്നു ശ്രീദേവി തെളിയിച്ചു.
കേവലം ഗ്ലാമറിനും മേനി പ്രദർശനത്തിനുമപ്പുറം വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ. അവരുടെ ശരീരഭാഷയ്ക്കും നൃത്തത്തിനുമെല്ലാ മുണ്ടായിരുന്ന ആ ചടുലത അത് ഇന്ത്യൻ സിനിമയിലെ മറ്റൊരു നായികയ്ക്കും അവകാശപ്പെടാനാവില്ല. തമിഴിൽ കമലാഹസനും രജനീകാന്തിനുമൊപ്പം നിറഞ്ഞാടിയപ്പോൾ ബോളിവുഡിൽ അമിതാഭ്ബച്ചൻ മുതലിങ്ങോട്ട് വൻ താരങ്ങളുടെ നായികയായി. അപ്പോഴും നായകന്റെ നിഴലായി ഒതുങ്ങുന്നതായിരുന്നില്ല അവരുടെ പ്രകടനം. മിസ്റ്റർ ഇന്ത്യയും നാഗിനയും പോലുള്ള ചിത്രങ്ങളിലൂടെ ശ്രീദേവി നേടിയ പ്രശസ്തിയും തരംഗവും ബോളിവുഡിനു മറക്കാനാവില്ല.
മങ്ങാത്ത താരപദവി
ബാലതാരമായതു മുതൽ മരിക്കുന്നതു വരെ തന്റെ താരപദവി കാത്തുസൂക്ഷിക്കാൻ കഴിഞ്ഞതാണ് ശ്രീദേവിയുടെ ഏറ്റവും വലിയ നേട്ടം. തൊണ്ണൂറുകളുടെ മധ്യത്തിൽ നിർമാതാവ് ബോണികപൂറിനെ വിവാഹം കഴിച്ചു രംഗത്തു നിന്നു മാറി നിന്നപ്പോഴും ശ്രീദേവിയുടെ താരപദവിക്ക് കോട്ടം തട്ടിയില്ല. അത്രമേൽ സ്വാധീനമാണ് അവർ ഹിന്ദിസിനിമയിൽ നേടിയെടുത്തത്. സിനിമയിൽനിന്നു മാറി നിന്നെങ്കിലും ഭർത്താവിനൊപ്പം സിനിമാ ചടങ്ങുകളിലും മറ്റും സജീവമായി അവർ പങ്കെടുത്തു. ഒപ്പം രണ്ടു പെണ്മക്കളുടെ അമ്മ എന്ന ഉത്തരവാദിത്തവും അവർ ഭംഗിയായി നിറവേറ്റി. നീണ്ട ഇടവേളയ്ക്കു ശേഷം 2012ൽ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ അവർ തിരിച്ചുവന്നതും ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയുടെ പ്രൗഢിയോടുകൂടെ തന്നെയായിരുന്നു. വൻ വിജയമാണ് ചിത്രം നേടിയത്.
വന്നവഴി മറക്കാതെ
മലയാളത്തിലും തമിഴിലും ബാലതാരമായി തുടങ്ങിയ കരിയർ ബോളിവുഡിലെ താരറാണിപ്പട്ടത്തിലെത്തിയപ്പോളും അവർ വന്ന വഴി മറന്നില്ല. മുംബൈ നഗരത്തിന്റെ ഭാഗമായി ഉത്തരേന്ത്യക്കാരിയായി ജീവിച്ചപ്പോഴും മലയാളത്തിലെ ആദ്യകാല സിനിമാ കരിയർ അവർ മറന്നില്ല. മലയാളവും തമിഴും തനിക്കിപ്പോഴും പ്രിയപ്പെട്ടതാണെന്നും മികച്ച വേഷങ്ങൾ ലഭിച്ചാൽ അഭിനയിക്കാൻ തയാറാണെന്നും അവർ പറഞ്ഞിരുന്നു. എഴുപതുകളുടെ മധ്യത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിലെ നായികാവേഷങ്ങളെക്കുറിച്ചും അവർ പലപ്പോഴും ഒാർമകൾ പങ്കുവച്ചിട്ടുണ്ട്.
സ്വപ്നം ബാക്കിയാക്കി
ഒരു വലിയ സ്വപ്നം ബാക്കിയാക്കിയാണ് ശ്രീദേവി മടങ്ങുന്നത്. മകൾ ജാൻവിയുടെ സിനിമാപ്രവേശനം കുറച്ചുനാളായി ബോളിവുഡിലെ പ്രധാന ചർച്ചയായിരുന്നു. മകളുടെ ആദ്യ ചിത്രമായ ധടകിന്റെ റിലീസിനു കാത്തിരിക്കാതെയാണ് അവർ യാത്രയാകുന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ സിനിമയെക്കുറിച്ചു ശ്രീദേവിക്ക് ഏറെ പ്രതീക്ഷകളാണുണ്ടായിരുന്നത്. അപ്രതീക്ഷിതമായുണ്ടായ അവരുടെ വിയോഗദുഃഖത്തിൽനിന്ന് ഇന്ത്യൻ സിനിമ ഇനിയും വിമുക്തമായിട്ടില്ല. അത്രമേൽ സ്വാധീനമാണു ശ്രീദേവി എന്ന മൂന്നക്ഷരം ഇന്ത്യൻ സിനിമയിൽ ചെലുത്തിയത്. പുരുഷകേന്ദ്രീകൃതമായ സിനിമാമേഖലയിൽ ഒരു വനിത നേടിയെടുത്ത ഈ വിജയം ആർക്കും വിസ്മരിക്കാനാവില്ല.
ബിജോ ജോ തോമസ്
അഴകിന്റെ 54 വർഷങ്ങൾ
12:54 AM Feb 26, 2018 | Deepika.com