ഇന്നലെ ഉച്ചയോടെ വാട്ട്സ്ആപ്പ് സന്ദേശങ്ങളിൽനിറഞ്ഞ ഒരു ചിത്രമുണ്ട്. ദുബായിൽ ബന്ധു മോഹിത് മർവയുടെ വിവാഹവേളയിൽ വധൂവരന്മാർക്കൊപ്പം നിൽക്കുന്ന ശ്രീദേവിയുടെ കുടുംബ ചിത്രം. ആഘോഷച്ചടങ്ങുകളിൽ ധരിക്കുന്ന പരന്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും ശ്രീദേവിയുടെ പതിവുചിരിക്കു തിളക്കംകൂട്ടിയിരുന്നു. അതവരുടെ അവസാനത്തെ ഫോട്ടോ ആയിരുന്നിരിക്കണം. ആ ചിത്രം കാമറയിൽപതിഞ്ഞ് ഏറെ വൈകാതെ ശ്രീദേവിയുടെ ഹൃദയത്തിൽ മരണത്തിന്റെ കൈയൊപ്പു പതിഞ്ഞു.
മരണത്തിനു മണിക്കൂറുകൾക്കുമുന്പ് ശ്രീദേവി ഒരു രാജ്ഞിയെപ്പോലെ വസ്ത്രങ്ങളണിഞ്ഞിരുന്നു.. ജീവിതം എത്ര ചെറുതാണ്... മരണം എന്തൊരപ്രതീക്ഷിതമാണ്... - ഇതാണ് ആ വാട്ട്സ്ആപ്പ് സന്ദേശത്തിൽ ചിത്രത്തിനൊപ്പം ചേർത്തിരുന്ന വാക്കുകൾ.
അതെ, സിനിമാപ്രേമികളുടെ ഹൃദയങ്ങൾ കീഴടക്കിയ റാണിയാണ് വിടപറഞ്ഞിരിക്കുന്നത്. പ്രൗഢിനിറഞ്ഞ ആഭരണങ്ങളും വസ്ത്രങ്ങളും അണിഞ്ഞുനിന്ന അവരുടെ ആ ചിത്രം പെട്ടെന്ന് ഒരു പാട്ട് ഓർമിപ്പിക്കുന്നുണ്ട്- മേരേ ഹാത്തോം മേ നൗ നൗ ചൂടിയാ ഹേ... 1989ൽ പുറത്തിറങ്ങിയ ചാന്ദ്നി എന്ന സിനിമയിൽ ശ്രീദേവി അതിമനോഹരമായി നൃത്തംചെയ്യുന്ന പാട്ട്. ഒരു വിവാഹവേള ചിത്രീകരിക്കുന്ന ആ പാട്ടിൽ നർത്തകി തന്റെ കൈകളിലണിഞ്ഞിരിക്കുന്ന പതിനെട്ടു വളകളെക്കുറിച്ചാണ് പറയുന്നത്.
ഒരു രാത്രിയുടെ ദൂരത്തിനപ്പുറം ഒരുമിക്കാമെന്നു വരനു തുടക്കത്തിൽ വാക്കുനൽകുന്നുണ്ട്. ഈ കറുത്ത, നീണ്ട രാത്രിയിൽ എന്തിനാണ് വളകൾ കിലുങ്ങുന്നത്... പിന്നെ മനസുമാറി കുസൃതിയോടെ വിവാഹ സംഘവുമായി മടങ്ങിപ്പോകാൻ വരനോടു പറയുന്നു. എനിക്ക് ഈ രാത്രി നിങ്ങൾക്കൊപ്പം വരാൻ ആഗ്രഹമില്ലെന്നും കുറുന്പുപറയുന്നു... കഴിഞ്ഞ രാത്രി ശ്രീദേവിയെ കൊണ്ടുപോകാൻ തേരുമായെത്തിയത് മരണമാണ്. പാട്ടുപാടാതെ, നൃത്തച്ചുവടില്ലാതെ അതിൽ കയറുന്പോഴും അവരുടെ വളകൾ കിലുങ്ങിയിട്ടുണ്ടാവും.
ഗാനങ്ങളിലെ റാണി
ഗാനരംഗങ്ങളിലെ അഭിനയമാണ് ശ്രീദേവിയെ ജനലക്ഷങ്ങൾക്കു പ്രിയങ്കരിയാക്കിയതിനു പിന്നിലെ ഒരു പ്രധാന ഘടകം. ഭാവങ്ങളോരോന്നും അയത്നലളിതമായി അവരുടെ നോട്ടങ്ങളിലും ചിരിയിലും മിന്നി. അക്ഷരാർഥത്തിൽ മായാജാലം. നോട്ടത്തെക്കുറിച്ചു പറയുന്പോൾ ഹിമ്മത് വാലയിലെ നേനോം മേ സപ്ന എന്ന പാട്ട് ആദ്യമോർക്കണം. ജിതേന്ദ്രയ്ക്കൊപ്പമുള്ള ആ നന്പർ എണ്പതുകളിൽ ഏറെക്കാലം ഹിറ്റ്ചാർട്ടിൽ മുന്നിൽനിന്നു. നാഗകന്യകയെന്ന സങ്കല്പത്തിന് ഹിന്ദി സിനിമയിൽ വലിയ സ്വീകാര്യതയുണ്ടായിരുന്നു. ശ്രീദേവിയുടെ നാഗിന എന്ന ചിത്രവും അതിലെ മേ നാഗിൻ തൂ സപേര എന്ന പാട്ടും സൂപ്പർഹിറ്റായി.
ഒരു ഷിഫോണ് സാരിയണിഞ്ഞ് കൈയിൽ മൈക്രോഫോണുമായി പാടിയ പാട്ടാണ് ഹർ കിസീ കോ നഹീ മിൽത്താ പ്യാർ സിന്ദഗീ മേ.. ജാൻബാസ് എന്ന ചിത്രത്തിനുവേണ്ടി കല്യാണ്ജി- ആനന്ദ്ജി ഒരുക്കിയ ആ ഗാനം ശ്രീദേവിക്കു നേടിക്കൊടുത്ത സ്നേഹത്തിനും ആരാധനയ്ക്കും കണക്കില്ല. വെള്ളിത്തിരയെ സ്വർണക്കടലാക്കിയാണ് ബിജ്ലീ കീ റാണി എത്തിയത്. മിസ്റ്റർ ഇന്ത്യ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ അതിനേക്കാൾ വലിയ ഹിറ്റായ ഹവാ ഹവായീ എന്ന ഗാനം. എണ്പതുകളുടെ അവസാനം കുട്ടികളായിരുന്നവർപോലും ആ പാട്ട് ഇന്നുമോർക്കുന്നു. സിനിമാപ്രേമികളെ ഇളക്കിമറിച്ചാണ് ആ പാട്ടുമായി ശ്രീദേവി സ്ക്രീനിൽ നിറഞ്ഞത്. കരിയറിലെ ഏറ്റവും മികച്ച ഡാൻസ് പെർഫോമൻസായിരുന്നു അവർക്കത്.
ഒരിടവേളയ്ക്കുശേഷം അമിതാഭ് ബച്ചനൊപ്പം മടങ്ങിയെത്തിയ ബാദ്ഷാ എന്ന ചിത്രത്തിലെ പാട്ടുകളും സംഗീതപ്രേമികൾ ഹൃദയപൂർവം സ്വീകരിച്ചു. തു നാ ജാ മേരേ ബാദ്ഷാ എന്ന പാട്ട് ദുഃഖഭരിതമായിരുന്നു. മുകുൾ ആനന്ദിന്റെ ചരിത്രാഖ്യായികയിലെ റോളിനും പാട്ടുകൾക്കും ശ്രീദേവി അതിഗംഭീരമായ അഭിനയമുഹൂർത്തങ്ങളാണു സമ്മാനിച്ചത്.
അവരുടെ സ്വരം
നാല്പത്തൊന്പതാം വയസിലാണ് ശ്രീദേവി വീണ്ടും സിനിമയിൽ മുഖംകാണിച്ചത്- ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ. ഗുസ്താഖ് ദിൽ എന്ന പാട്ട് മനോഹരമായൊന്നായിരുന്നു. ജീവിതത്തിൽ പലപ്പോഴുമെടുത്ത ദൃഢനിശ്ചയങ്ങളുടെ മുഖപ്രസാദം ശ്രീദേവി ഈ പാട്ടിനും നൽകി.
കണക്കെടുപ്പുകളിൽ ഒതുങ്ങുന്നതല്ല പാട്ടുരംഗങ്ങളിലെ ശ്രീദേവിയുടെ മാസ്മരികാഭിനയ മുഹൂർത്തങ്ങൾ. ലതാ മങ്കേഷ്കറായാലും ആഷാ ഭോസ്ലേ ആയാലും (മറ്റാരായാലും) ശ്രീദേവിക്കുവേണ്ടി പാടുന്പോൾ ഏറ്റവും അനുയോജ്യമായ സ്വരങ്ങളായി തോന്നിച്ചു.
എന്നാലും ഒരു പാട്ടിനെക്കുറിച്ചുകൂടി പറയണം. അതു പാടിയത് യേശുദാസാണ്. ഇളയരാജയുടെ ആദ്യത്തെ ഹിന്ദി ചിത്രമായ സദ്മയിലെ സുറുമൈ അഖിയോ മേ... അപാരമെന്നല്ലാതെ മറ്റൊരു വാക്കില്ല ശ്രീദേവിയുടെ അഭിനയത്തെ വിശേഷിപ്പിക്കാൻ. തമിഴിലെ മൂണ്ട്രാം പിറൈയുടെ ഹിന്ദി റീമേക്കാണ് സദ്മ. അതിലെ കണ്ണേ കലൈമാനേ എന്ന താരാട്ടിന്റെ ഈണം മൂളിയാണ് അവസാനത്തെ ഉറക്കത്തിലേക്കു വഴുതിയ ശ്രീദേവിക്ക് ആരാധകർ വിടനൽകുന്നത്.
വി.ആർ. ഹരിപ്രസാദ്
കണ്ണേ കലൈമാനേ...
12:54 AM Feb 26, 2018 | Deepika.com