ചലച്ചിത്രതാരം ശ്രീദേവിയുടെ നിര്യാണത്തിൽ അനുശോചനപ്രവാഹം.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്
ശ്രീദേവിയുടെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചനം രേഖപ്പെടുത്തി. ഞെട്ടലോടെയാണ് രാവിലെ ശ്രീദേവിയുടെ മരണവാർത്ത കേട്ടത്. മൂന്നാം പിറൈ, ലംഖെ, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയ സിനിമകളിലെ ശ്രീദേവിയുടെ അഭിനയമികവ് മറ്റ് അഭിനേതാക്കൾക്ക് ഇന്നും പാഠമാണ്. അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു: അനുശോചന സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
സുദീർഘമായ അഭിനയജീവിതത്തിലെ വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രീദേവി എന്നും ഓർമിക്കപ്പെടുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ട്വിറ്ററിൽ കുറിച്ചു. തെലുങ്കിലും ഹിന്ദിയും മാത്രമല്ല മറ്റു തെന്നിന്ത്യൻ ഭാഷകളിലും ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ട ശ്രീദേവിയുടെ പെട്ടെന്നുള്ള വിയോഗത്തിൽ അഗാധദുഃഖം അറിയിക്കുന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി
വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ വിജയകരമായി അവതരിപ്പിച്ച അഭിനേത്രിയായിരുന്നു ശ്രീദേവിയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയാണെന്നും ട്വിറ്റർ സന്ദേശത്തിൽ മോദി പറഞ്ഞു.
രാഹുൽ ഗാന്ധി
അസാധാരണ പ്രതിഭയുള്ള വേറിട്ടൊരു അഭിനേത്രിയായിരുന്നു ശ്രീദേവിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും രാഹുൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ
തന്റെ അഭിനയപാടവം കൊണ്ട് ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചു പ്രേക്ഷക മനസിൽ ഇടം നേടിയ കലാകാരിയായിരുന്നു ശ്രീദേവിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് ദശാബ്ദം ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്ന അവർ മലയാളത്തിൽ 26 ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമായിരുന്ന ശ്രീദേവി 1971 ൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് കരസ്ഥമാക്കി. ശ്രീദേവിയുടെ ആകസ്മിക വേർപാട് ഇന്ത്യൻ ചലച്ചിത്ര ലോകത്തിനു വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
രമേശ് ചെന്നിത്തല
ശ്രീദേവിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെട്ടിരുന്ന ശ്രീദേവി മലയാളമുൾപ്പെടെ അഞ്ചു ഭാഷകളിലെ സിനിമകളിൽ അഭിനയിക്കുകയും അവിടെയെല്ലാം തന്റെ അഭിനയ ചാതുരി പ്രകടിപ്പിക്കുകയും ചെയ്ത കലാകാരിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാധിക ശരത്കുമാർ
ശ്രീദേവി കപൂറിന്റെ മരണവാർത്ത ഞെട്ടലോടെയാണു കേട്ടതെന്നു നടി രാധിക ശരത്കുമാർ അനുസ്മരിച്ചു. നിരവധി സിനിമകളിൽ ശ്രീദേവിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അഭിനയപ്രതിഭയായിരുന്ന അവർ നല്ല നർത്തകി കൂടിയായിരുന്നു: രാധിക ട്വീറ്റ് ചെയ്തു.
ലക്ഷ്മി
ശ്രീദേവിയെപ്പോലെ ഇത്രയേറെ സമർപ്പണമനോഭാവമുള്ള ഒരു വ്യക്തിത്വത്തെ കണ്ടിട്ടില്ല തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ സിനിമകളിൽ എന്റെ ഇളയ സഹോദിയായും എന്റെ കുട്ടിക്കാലത്തെ കഥാപാത്രമായും ശ്രീദേവി വേഷമിട്ടിട്ടുണ്ട്. അതീവതാത്പര്യത്തോടെയാണ് കുട്ടിക്കാലം മുതൽ അഭിനയത്തെ ശ്രീദേവി സ്നേഹിച്ചിരുന്നത്. ഇവർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ സംവിധായകരും നിർമാതാക്കളും ഭാഗ്യം സിദ്ധിച്ചവരാണ്. - ലക്ഷ്മി ട്വീറ്റ് ചെയ്തു.
കമൽഹാസൻ
കഠിനാധ്വാനം കൊണ്ട് ചലച്ചിത്രലോകം കീഴടക്കിയ വ്യക്തിത്വമാണു ശ്രീദേവിയെന്ന് നടൻ കമൽഹാസൻ. ശ്രീദേവിയുടെ കലാജീവിതത്തിലെ വളർച്ചകൾക്കു സാക്ഷിയായ ഒരാളായിരുന്നു താനെന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ഈ വിയോഗം ഇന്ത്യന് സിനിമാലോകത്തിനു വലിയ നഷ്ടമാണുണ്ടാക്കിയതെന്നും കമല് ട്വിറ്ററില് പറഞ്ഞു.
ഭാഗ്യംകൊണ്ടല്ല, കഠിനാധ്വാനംകൊണ്ടാണ് അവർ ചലച്ചിത്രലോകം കീഴടക്കിയത്. കുട്ടിക്കാലം മുതലേ ഒട്ടേറെ സിനിമകളിൽ ഒരുമിച്ചഭിനയിച്ചുട്ടുണ്ട്. തുടക്കത്തിൽ വലിയ പ്രതിഭയൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ, കഠിനപ്രയത്നത്തിലൂടെ അവർ ഓരോ പടവും കീഴടക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ശ്രീദേവിയെ അവസാനമായി കണ്ടതെന്നും കമൽ ഓർമിച്ചു.
ഇരുപതിലേറെ ചിത്രങ്ങളിൽ കമൽഹാസന്റെ നായികയായി പ്രത്യക്ഷപ്പെട്ട താരമാണ് ശ്രീദേവി. തമിഴിലെ എക്കാലത്തെയും മികച്ച ഭാഗ്യജോഡികളും ഇവർ തന്നെ. കമലും ശ്രീദേവിയും മത്സരിച്ചഭിനയിച്ച മൂന്നാം പിറ തെന്നിന്ത്യയിലെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റായിരുന്നു. 1982ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ കണ്ണേ കലൈമാനേ എന്ന ഗാനം ആലാപന മാധുര്യം കൊണ്ടും ഇരുവരുടെയും അഭിനയംകൊണ്ടും ശ്രദ്ധപിടിച്ചുപറ്റി. ശ്രീദേവിയുടെ വിയോഗത്തോടെ ഈ പാട്ടിന്റെ സൗകുമാര്യം തന്നെ വേട്ടയാടുകയാണെന്നും കമൽ പറഞ്ഞു.
ലതാ മങ്കേഷ്കർ
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി 1980 മുതൽ അഞ്ചുദശാബ്ദത്തോളം വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന അഭിനേത്രിയാണു ശ്രീദേവി. ശ്രീദേവി അഭിനയിച്ച ചിത്രങ്ങളിൽ മേരെ ഹാതോമേം, മോർണി ബാഗ മാ, കഭി മേ കഹൂ, നൈനോം മേ സപ്ന എന്നീ സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച ഗാനകോകിലം ലതാമങ്കേഷ്കർ ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി.
ഹൃതിക് റോഷൻ
കുട്ടിക്കാലത്ത് തനിക്ക് ഏറ്റവും കൂടുതൽ ആരാധന തോന്നിയതു ശ്രീദേവിയോടായിരുന്നു. 1986ൽ പുറത്തിറങ്ങിയ ഭഗവാൻ ദാദ എന്ന ചിത്രത്തിൽ അഭിനയ അരങ്ങേറ്റം ശ്രീദേവിക്കൊപ്പമായിരുന്നു. പേടിച്ചു വിറച്ചുനിന്ന എനിക്കുമുന്പിൽ സ്വതസിദ്ധമായ ശൈലിയിൽ ശ്രീദേവി അമ്മ തമാശരൂപേണ കൈവിറപ്പിച്ചു കാണിച്ചപ്പോൾ എനിക്കു ചിരിവന്നു. എന്റെ അഭിനയം ശരിയാകുന്നതുവരെ ശ്രീദേവി അമ്മ ചിരിച്ചുകൊണ്ടേയിരുന്നു. അത് എന്നിൽ ധൈര്യം പകർന്നു: ഹൃതിക് റോഷൻ ട്വീറ്റ് ചെയ്തു.
ചിരഞ്ജീവി
ഇന്ത്യൻ സിനിമാലോകത്തിനു വലിയ നഷ്ടമാണു ശ്രീദേവിയുടെ മരണമെന്നു വീഡിയോ സന്ദേശത്തിൽ നടൻ ചിരഞ്ജീവി പറഞ്ഞു. സിനിമാവ്യവസായമുള്ളിടത്തോളം അവരുടെ ഓർമകൾ മരിക്കില്ലെന്നും കലയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിത്വമായിരുന്നു അവരുടേതെന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു. ഇരുവരും ചേർന്ന് അഭിനയിച്ച1990 ലെ ജഗദേക വീരുഡു അതിലോക സുന്ദരി ബോക്സ് ഓഫീസ് സൂപ്പർഹിറ്റായിരുന്നു.
നാഗാർജുന
മരണവാർത്ത വിശ്വസിക്കാനാവുന്നില്ലെന്നു നടൻ നാഗാർജുന അക്കിനേനി ട്വീറ്റ് ചെയ്തു. കരയണോ ചിരിക്കണോ എന്നറിയില്ല. ഞങ്ങൾ നിങ്ങളെ ഏറെ ഇഷ്ടപ്പെടുന്നു. ആത്മാവിനു നിത്യശാന്തി നേരുന്നു: നാഗാർജുന കുറിച്ചു.
ശ്രീദേവിയുടെ നിര്യാണത്തിൽ അനുശോചനപ്രവാഹം
12:54 AM Feb 26, 2018 | Deepika.com