ന്യൂഡൽഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ മദ്യശാലകൾക്കു നിരോധനം ഏർപ്പെടുന്നതിൽ പഞ്ചായത്തുകൾക്ക് ഇളവ് നൽകണോ എന്ന തീരുമാനം സംസ്ഥാന സർക്കാരിനു വിട്ട് സുപ്രീംകോടതി.
ഇനിമുതൽ നഗരസ്വഭാവമുള്ള പഞ്ചായത്തുകളിലെ മദ്യവില്പന ശാലകൾക്ക് ലൈസൻസ് നൽകാനുള്ള അധികാരം സംസ്ഥാനങ്ങൾക്കായി. ഇതു സംബന്ധിച്ച മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയാണു സുപ്രീംകോടതി നടപടി. ഇതോടെ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന നഗരസ്വഭാവമുള്ള പ്രദേശ ങ്ങളിൽ പ്രവർത്തിക്കുന്ന മദ്യശാലകൾക്ക് ഇളവ് ലഭിക്കും. ഈ പ്രദേശം നഗരമാണോ എന്ന വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനാണുള്ളത്.
മദ്യശാലകൾ തുറന്നു പ്രവർത്തിക്കുന്നതിനായി ഉടമകൾ ഇനി സംസ്ഥാന സർക്കാരിനെയാണു സമീപിക്കേണ്ടതെന്നും കഴിഞ്ഞ ദിവസം ഇറക്കിയ ഭേദഗതി ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം, ബാറുകൾ തുറക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്പോൾ വാഹനാപകട നിരക്ക് കുറയ്ക്കാൻ വേണ്ടിയാണു മദ്യശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന വസ്തുത സംസ്ഥാന സർക്കാർ ഓർമിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ നിരോധിച്ച് 2016 ഡിസംബർ 15ന് ഇറക്കിയ ഉത്തരവാണ് ഭേദഗതി ചെയ്തത്. കേരളം, ആസാം സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതി മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയത്. ദൂരപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയെത്തുടർന്ന് സംസ്ഥാനത്ത് 1825 മദ്യശാലകളായിരുന്നു പൂട്ടിയത്.
പാതയോരത്തെ മദ്യവിൽപനയ്ക്കുള്ള നിരോധനത്തിന്റെ പരിധിയിൽനിന്ന് പഞ്ചായത്തുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആസാമിലെ ബാർ ഉടമകളാണ് ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച സുപ്രീംകോടതി ഈ വിഷയത്തിൽ മറ്റു സംസ്ഥാനങ്ങളുടെയും നിലപാട് തേടി. തുടർന്ന് പഞ്ചായത്തുകളിലൂടെ കടന്നുപോവുന്ന ദേശീയ, സംസ്ഥാന പാതകളെ ഉത്തരവിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം തുടങ്ങിയ സംസ്ഥാനങ്ങൾ സത്യവാങ്മൂലം നൽകി. ഈ ഹർജിയിൽ വാദം കേട്ടാണ് പുതിയ ഉത്തരവ്.
കേസിൽ വാദം നടക്കുന്നതിനിടെ, മദ്യനിരോധനത്തിനുള്ള പരിധിയിൽ പഞ്ചായത്തുകൾക്ക് ഇളവുനൽകുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോയെന്ന് ആരാഞ്ഞപ്പോൾ കെപിസിസി മുൻ പ്രസിഡന്റ് വി.എം സുധീരൻ മാത്രമാണ് എതിർപ്പറിയിച്ചത്. ഇതിനു പിന്നാലെയാണ് മുൻ ഉത്തരവിൽ ഭേദഗതി വരുത്തി പുതിയ വിധി പുറപ്പെടുവിച്ചത്.
2017 ജൂലൈ 11ന് പുറപ്പെടുവിച്ച ഉത്തരവിലാണ് മുനിസിപ്പൽ മേഖലകളിലൂടെ കടന്നുപോകുന്ന ദേശീയ, സംസ്ഥാന പാതകൾക്കു സമീപമുള്ള മദ്യശാലകൾക്ക് സുപ്രീംകോടതി ഇളവ് നൽകിയത്.
ഈ പാതകൾ പുനർവിജ്ഞാപനം നടത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്നും ഇതോടൊപ്പം വ്യക്തമാക്കിയിരുന്നു.
ഇതിനുശേഷം പാതയോരങ്ങളിൽനിന്നു മാറ്റി സ്ഥാപിക്കാൻ കഴിയാതിരുന്ന 520 കള്ളുഷാപ്പുകളും 12 മദ്യവില്പന ശാലകളും മൂന്നു ഹോട്ടലുകളിലെ ബാറുകളും 171 ഹോട്ടലുകളിലെ ബിയർ പാർലറുകളും പൂട്ടിക്കിടക്കുന്നുവെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പാതയോര മദ്യശാലകൾക്കുനിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള 2015ലെ ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ടാണ് സംസ്ഥാനങ്ങൾ വീണ്ടും കോടതിയെ സമീപിച്ചത്.
സെബി മാത്യു
ബാർ തീരുമാനം സംസ്ഥാനത്തിന്
01:25 AM Feb 25, 2018 | Deepika.com