ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ചെലവേറിയ കാവൽക്കാരൻ (ചൗക്കിദാർ) ആണ് നരേന്ദ്ര മോദിയെന്ന് കോണ്ഗ്രസ് നേതാവ് കപിൽ സിബൽ. തന്റെ കാവൽക്കാലത്ത് കൊള്ളക്കാർ നേട്ടമുണ്ടാക്കുകയും രാജ്യം നഷ്ടം നേരിടുകയും ചെയ്തത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി വിശദീകരിക്കണം.
ബാങ്ക് തട്ടിപ്പുകൾക്ക് നിയന്ത്രണ ഏജൻസികളെ മാത്രം കുറ്റം പറഞ്ഞ് ധനമന്ത്രി അരുണ് ജയറ്റ്ലിക്കു രക്ഷപ്പെടാൻ കഴിയില്ലെന്നും സർക്കാരിന്റെയും രാഷ്ട്രീയ സംവിധാനത്തിന്റെയും വീഴ്ചയുണ്ടെന്നും സിബൽ കുറ്റപ്പെടുത്തി. ബാങ്കുകളിലെ സർക്കാർ നോമിനികൾ എവിടെയായിരുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി ചോദിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രിക്കുമെതിരേ രൂക്ഷമായ വിമർശനങ്ങളാണ് കോണ്ഗ്രസ് നേതാക്കൾ ഇന്നലെയും ഉയർത്തിയത്. രാജ്യംവിട്ട പല കൊള്ളക്കാർക്കും ബിജെപിയുമായി ബന്ധമുണ്ടെന്ന് കോണ്ഗ്രസ് നേതാവ് ആരോപിച്ചു. ബാങ്ക് തട്ടിപ്പുകളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യുപിഎ ഭരണകാലത്ത് 1.76 ലക്ഷം കോടിയുടെ 2ജി അഴിമതിയെന്ന് ആരോപിച്ച് മോദി ദിവസവും പ്രസ്താവന ഇറക്കിയിരുന്നു. അതൊരു ഉൗഹക്കണക്കു മാത്രമായിരുന്നു. പിന്നീട് 2ജി സ്പെക്ട്രം നൽകിയതിൽ അഴിമതി നടന്നിട്ടില്ലെന്ന് കോടതി വ്യക്തമാക്കിയെന്ന് കപിൽ സിബൽ പറഞ്ഞു.
എന്നാൽ, വജ്രവ്യാപാരി നീരവ് മോജിയുടെ ബാങ്ക് തട്ടിപ്പും (11,400 കോടി) റോട്ടോമാക് കന്പനി ഉടമ വിക്രം കോഠാരിയുടെ ബാങ്ക് തട്ടിപ്പും (3,695 കോടി) യഥാർഥ നഷ്ടങ്ങളാണ്. എന്നിട്ടും മോദി ഇപ്പോഴും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ് ? മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ സിബൽ ചോദിച്ചു. തട്ടിപ്പു നടത്തിയവർക്കെതിരേ കർശന നടപടി ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. എന്നാൽ പിഎൻബി തട്ടിപ്പിന്റെ വിശദാംശങ്ങളെക്കുറിച്ച് മോദി പറഞ്ഞില്ല. ബാങ്ക് കൊള്ളയെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെ രാഹുൽ ഗാന്ധിയും നേരത്തെ വിമർശിച്ചിരുന്നു.
ജോർജ് കള്ളിവയലിൽ
മോദി ചെലവേറിയ കാവൽക്കാരൻ: കപിൽ സിബൽ
01:25 AM Feb 25, 2018 | Deepika.com