ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു നീരവ് മോദി പണം തട്ടിയതിനു സമാനമായി ഡൽഹി ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സിൽനിന്നും ആഭരണ വ്യാപാരികൾ 389.85 കോടി രൂപ തട്ടിയെടുത്തു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ്വാരക ദാസ് സേഠ് ഇന്റർനാഷണൽ എന്ന ജ്വല്ലറി നടത്തിപ്പുകാർക്കെതിരേ സിബിഐ കേസെടുത്തു. ഓറിയന്റൽ ബാങ്കിന്റെ പരാതിയിലാണു നടപടി.
ബാങ്കിന്റെ ഗ്രേറ്റർ കൈലാഷ് രണ്ട് ശാഖയിൽനിന്ന് 2007 മുതൽ പല തവണ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാപത്രം (ലെറ്റർ ഓഫ് ക്രെഡിറ്റ്) ഹാജരാക്കി വായ്പ നേടിയെന്നാണു കണ്ടെത്തൽ. ഡൽഹിയിലെ പഞ്ചാബിബാഗ് സ്വദേശികളായ സഭ്യ സേഠ്, റീത്ത സേഠ് എന്നിവരുടെയും സരായ്കാലെ ഖാൻ നിവാസികളായ കിഷൻ കുമാർ സിംഗ്, രവികുമാർ സിംഗ് എന്നിവരുടെയും ഉടമസ്ഥതയിലുള്ളതാണു ദ്വാരകദാസ് സേഠ് ഇന്റർനാഷണൽ.
കേസിലെ പ്രധാനപ്രതി സഭ്യ സേഠ് വിദേശത്തേക്കു കടന്നതായാണു സൂചന. 2007 മുതൽ വിവിധ ജാമ്യപത്രങ്ങൾ ഹാജരാക്കി ബാങ്കിൽനിന്നു കോടികൾ നേടിയെന്നാണു പരാതി. തട്ടിപ്പു നടത്തിയ ശേഷം ദുബായിലേക്കു കടന്ന സഭ്യ അവിടെ ഫ്രെയ ട്രേഡിംഗ് കന്പനി എന്ന പേരിൽ സ്ഥാപനം ആരംഭിച്ചു. പത്തുമാസത്തിലേറെയായി സഭ്യ സേഠും മറ്റു ഡയറക്ടർമാരും കുടുംബാംഗങ്ങളുമൊത്ത് ഒളിവിലാണ്.
ഇടപാടുകാർ മറുപടി നൽകാത്തതിനെത്തുടർന്ന് 2017 ഓഗസ്റ്റ് 16ന് ഓറിയന്റൽ ബാങ്ക് അധികൃതർ സിബിഐയെ സമീപിച്ചിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ വ്യാഴാഴ്ച മാത്രമാണു സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പരാതി ലഭിച്ച് ആറു മാസത്തിനു ശേഷമാണു ദ്വാരകദാസ് ജ്വല്ലറി ശാഖയിൽ സിബിഐ റെയ്ഡ് നടത്തിയത്. വജ്രം, സ്വർണം, വെള്ളി ആഭരണങ്ങൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡൽഹി കരോൾ ബാഗ് ആസ്ഥാനമായ ദ്വാരകദാസ് ജ്വല്ലറിയിലെ തട്ടിപ്പും നീരവ് മോദിയുടെ തട്ടിപ്പും തമ്മിൽ ഒട്ടേറെ സമാനതകളുണ്ട്.
2007 മുതൽ 2012 വരെയുള്ള കാലഘട്ടത്തിലാണ് ഓറിയന്റൽ ബാങ്കിൽനിന്നും ദ്വാരകാദാസ് സേഠ് ഇന്റർനാഷണലിനു വിവിധ വായ്പാ സൗകര്യങ്ങൾ ലഭിച്ചത്. ഇതിനുപുറമേ ബാങ്കിന്റെ രേഖകളും ഉറപ്പും ഉപയോഗിച്ച് വ്യാപാരം നടത്തുകയും സ്വർണവും രത്നങ്ങളും വിദേശത്തേക്കു കടത്തുകയും ചെയ്തു.
ഡൽഹിയിലെ ദ്വാരകദാസ് സേഠ് ജ്വല്ലറി തട്ടിയെടുത്തത് 390 കോടി
01:25 AM Feb 25, 2018 | Deepika.com