ന്യൂഡൽഹി: ഖാലിസ്ഥാൻ വിഘടനവാദികളോട് മൃദുസമീപനം പുലർത്തുന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ അരികിൽ നിർത്തി രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഭീഷണിയാകുന്നതൊന്നും വച്ചു പൊറുപ്പിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അന്തസിനെയും എതിർക്കുന്ന ഒന്നിനെയും സഹിഷ്ണുതയോടെ കാണില്ലെന്നും രാഷ്ട്രീയ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും മോദി വ്യക്തമാക്കി.
ഭീകരവാദം ഇന്ത്യക്കും കാനഡയ്ക്കും ഒരുപോലെ ഭീഷണിയാണെന്നും ട്രൂഡോയ്ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ മോദി പറഞ്ഞു. ഇരു പ്രധാനമന്ത്രിമാരും ഖാലിസ്ഥാൻ, വിഘടനവാദികൾ എന്നീ രണ്ടു പദങ്ങളും തങ്ങളുടെ പ്രസംഗത്തിൽ നിന്നൊഴിവാക്കിയിരുന്നു.
കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ജസ്റ്റിൻ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇന്ത്യ എക്കാലത്തെയും സുഹൃത്തും സ്വാഭാവിക പങ്കാളിയുമാണെന്നാണ് ട്രൂഡോ പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാന്പത്തിക പങ്കാളിത്തം ജനങ്ങൾ തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിലെ ഇന്ത്യൻ വംശജരുമായി അടുത്ത സൗഹൃദവും അവരെ രാജ്യത്തിന്റെ പുരോഗമന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും ആഗ്രഹിക്കുന്നു. രാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടി മതത്തെ ദുരുപയോഗം ചെയ്യുന്നവർക്ക് ഇവിടെ സ്ഥാനമില്ലെന്നും മോദി വ്യക്തമാക്കി.
ഇന്ത്യയും കാനഡയും തമ്മിൽ ആറു കരാറുകൾ ഒപ്പുവച്ചു. ഉന്നത വിദ്യാഭ്യാസം, ആണവോർജം, ഉൗർജം, കായിക മേഖലകളിലാണു കരാറുകൾ.
ഇന്ത്യയിലെത്തി ഒരാഴ്ച പിന്നിട്ടെങ്കിലും ജസ്റ്റിൻ ട്രൂഡോയെ കാണാൻ മോദി തയാറായിരുന്നില്ല. ഖലിസ്ഥാൻ പ്രസ്ഥാനത്തോടു ട്രൂഡോയ്ക്കുള്ള മാനസിക പിന്തുണയാണ് അദ്ദേഹത്തെ സ്വീകരിക്കാൻ മോദി പോകാതിരുന്നതെന്ന വിമർശനവും ഉയർന്നിരുന്നു. മറ്റു രാഷ്ട്രത്തലവന്മാർ ഇന്ത്യ സന്ദർശിക്കുന്പോൾ വിമാനത്താവളത്തിൽ ചെന്ന് ആലിംഗനം ചെയ്തു സ്വീകരിക്കുന്നത് പോലെ ട്രൂഡോയെ മോദി സ്വീകരിക്കാതിരുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
സെബി മാത്യു
രാജ്യത്തിനു നേർക്കുള്ള ഭീഷണികൾ വച്ചുപൊറുപ്പിക്കില്ല: മോദി
12:55 AM Feb 24, 2018 | Deepika.com