ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 59 രാജ്യസഭാ സീറ്റുകളിലേക്ക് മാർച്ച് 23നു തെരഞ്ഞെടുപ്പു നടക്കും. ഏപ്രിലിൽ ഒഴിവുവരുന്നത് 58 സീറ്റുകളിലേക്കാണ്. എം.പി. വീരേന്ദ്രകുമാർ രാജിവച്ച സീറ്റിലും ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടക്കും. അന്നു വൈകുന്നേരം ഫലപ്രഖ്യാപനമുണ്ടാകും.
കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്ലി, രവിശങ്കർ പ്രസാദ്, ധർമേന്ദ്ര പ്രധാൻസ, ജെ.പി. നഡ്ഡ, തവാർചന്ദ് ഗെലോട്ട്, രാംദാസ് അത്താവലെ എന്നിവർ രാജ്യസഭാ കാലാവധി തീരുന്നവരിൽ ഉൾപ്പെടുന്നു. 58 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പോടെ രാജ്യസഭയിൽ ബിജെപിയുടെ അംഗബലം ഗണ്യമായി ഉയരും.
കോൺഗ്രസിന്റെ സംഖ്യ കുറയും. 2017 ഓഗസ്റ്റിൽ കോൺഗ്രസിനെ മറികടന്ന് ബിജെപി രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. യുപിയിൽ മാത്രം പത്തു സീറ്റിലാണ് ഒഴിവു വരുന്നത്. ബിഹാർ, മഹാരാഷ്ട്ര(ആറു സീറ്റ് വീതം), പശ്ചിമബംഗാൾ, മധ്യപ്രദേശ്(അഞ്ചു സീറ്റ് വീതം), കർണാടക, ഗുജറാത്ത്(നാല് സീറ്റ് വീതം), ആന്ധ്രപ്രദേശ്, ഒഡീഷ, തെലുങ്കാന, രാജസ്ഥാൻ(മൂന്ന് സീറ്റ് വീതം), ജാർഖണ്ഡ്(രണ്ട് സീറ്റ്), ഛത്തീസ്ഗഡ്, ഹരിയാന, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്(ഒരു സീറ്റ് വീതം) എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ ഒഴിവ്.
59 രാജ്യസഭാ സീറ്റുകളിലേക്ക് മാർച്ച് 23നു തെരഞ്ഞെടുപ്പ്
12:55 AM Feb 24, 2018 | Deepika.com