റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷയനുഭവിക്കുന്ന ബിഹാർ മുൻമുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ ജാർഖണ്ഡ് ഹൈക്കോടതി തള്ളി. ദേവ്ഗഡ് ട്രഷറിയിൽനിന്ന് അനധികൃതമായി 89.27 ലക്ഷം രൂപ പിൻവലിച്ച കേസിൽ ശിക്ഷയനുഭവിക്കുന്നതിനിടെയാണ് ജാമ്യംതേടി ലാലു ഹൈക്കോടതിയിലെത്തിയത്.
ഇടപാട് നടന്ന സമയത്ത് മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ചുമതലകൾ വഹിച്ചിരുന്നത് ലാലുവാണെന്ന് അപ്പീൽ പരിഗണിച്ച ജസ്റ്റീസ് അപരേഷ് കുമാർ സിംഗ് പറഞ്ഞു. ലാലുവിന്റെ അറിവോടെയാണ് അനധികൃത ഇടപാടുകൾ നടന്നതെന്ന് രേഖകളിൽ വ്യക്തമാണ്. ഈ സാഹചര്യത്തിലാണു ജാമ്യം നിഷേധിക്കുന്നതെന്നും കോടതി പറഞ്ഞു.
കേസിൽ ഡിസംബർ 23നു പ്രത്യേക സിബിഐ കോടതിയാണു ലാലുവിനെ മൂന്നരവർഷത്തെ തടവിനു വിധിച്ചത്. ഇതേത്തുടർന്നു റാഞ്ചിയിലെ ബിർസ മുണ്ട ജയിലിൽക്കഴിയുകയാണ് ലാലു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് മൂന്നുകേസുകളിൽ ലാലുവിനെ ഇതിനകം ശിക്ഷിച്ചിട്ടുണ്ട്. ലാലു പ്രസാദ് മുഖ്യമന്ത്രിയായിരുന്ന 1990 കളിൽ ബിഹാറിലെ മൃഗസംരക്ഷണവകുപ്പിൽ നടന്ന ക്രമക്കേടുകളാണ് കേസിന് ആധാരം.
കാലിത്തീറ്റ കുംഭകോണ കേസ്: ലാലുവിനു ജാമ്യമില്ല
12:55 AM Feb 24, 2018 | Deepika.com