ന്യൂഡൽഹി: ദേശീയ- സംസ്ഥാന പാതയോരങ്ങളിലെ മദ്യശാല നിരോധനത്തിൽ ഇളവ് പരിഗണിക്കാമെന്നു സുപ്രീം കോടതി. ദേശീയ- സംസ്ഥാന ഹൈവേകളുടെ 500 മീറ്റർ പരിധിയിൽ മദ്യവില്പന ശാലകൾ പാടില്ലെന്ന കോടതി ഉത്തരവിൽ മുനിസിപ്പാലിറ്റികൾക്ക് ഇളവ് നൽകിയതു പോലെ പഞ്ചായത്തുകളെയും ഒഴിവാക്കണമെന്നു കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യത്തിലാണ് കോടതിയുടെ നടപടി. കേസിൽ വാദം പൂർത്തിയാക്കിയ കോടതി വിധി പറയാനായി മാറ്റി.
ദേശീയ- സംസ്ഥാന ഹൈവേകൾ കടന്നു പോകുന്ന പഞ്ചായത്തുകളെ നിരോധനത്തിൽ നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് കേരളം, തമിഴ്നാട്, ബംഗാൾ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നത്. പാതയോരങ്ങളിലെ മദ്യശാലകൾക്ക് നിയന്ത്രണമേർപ്പെടുത്തി 2016ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ആസാം നൽകിയ ഹർജിയിൽ സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങളോടും അഭിപ്രായം ചോദിച്ചിരുന്നു. ഇതേ തുടർന്നാണ് പഞ്ചായത്തുകളെ ഒഴിവാക്കണമെന്നു കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത്. പഞ്ചായത്തുകളെ ഒഴിവാക്കണമെന്ന ആവശ്യത്തെ കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ ഒഴികെയുള്ളവരാരും എതിർത്തുമില്ല.
അതേസമയം, മദ്യശാല വിലക്കിൽ നിന്നു കള്ളുഷാപ്പുകളെ ഒഴിവാക്കണമെന്ന ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി മാർച്ച് 13ലേക്കു മാറ്റി. വീര്യം കുറഞ്ഞതായതിനാൽ കള്ളുഷാപ്പുകളെ മറ്റ് മദ്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടിരുന്നു.
ഇതോടൊപ്പം ബിയർ, വൈൻ പാർലറുകളെയും ദേശീയ- സംസ്ഥാന പാതയോരങ്ങളിലെ വിലക്കിൽ നിന്നു ഒഴിവാക്കണമെന്നും കേരള സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ എന്തെങ്കിലും നിലപാട് വ്യക്തമാക്കാൻ കോടതി തയാറായില്ല.
മദ്യശാല നിരോധനത്തിന് കൂടുതൽ ഇളവുകൾ പരിഗണിക്കാമെന്നു സുപ്രീം കോടതി
12:55 AM Feb 24, 2018 | Deepika.com